മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേർന്നു! ചരട് വലിച്ചത് സിന്ധ്യയുടെ വിശ്വസ്തൻ!
ഭോപ്പാല്‍: കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഉപതിരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വന്‍ തിരിച്ചടി. സംസ്ഥാനത്തെ ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
ഉപതിരഞ്ഞെടുപ്പിന് മുന്‍പായുളള ഈ കൂട്ടക്കൊഴിഞ്ഞ് പോക്ക് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. സിന്ധ്യ അനുകൂലികളായ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറ് തെളിയിക്കാന്‍ അന്ത്യശാസനം നല്‍കിയതിന് പിറകെയാണ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
കോൺഗ്രസിൽ ചോർച്ച
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന്റെ 22 എംഎല്‍എമാരുമായിട്ടാണ് ബിജെപിയിലേക്ക് പോയത്. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണു. പിറകെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വലിയ ചോര്‍ച്ച തന്നെ ഉണ്ടായി. ഏറ്റവും ഒടുവില്‍ 30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് പുറത്താക്കി.
കൂട്ടമായി ബിജെപിയിലേക്ക്
അതിന് പിന്നാലെയാണ് ഇന്‍ഡോര്‍ ജില്ലയിലെ സന്‍വീര്‍ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ കര്‍ഷക തൊഴിലാളി യൂണിയനിലെ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ എന്നിവര്‍ ചേര്‍ന്ന് നേതാക്കളെ സ്വീകരിച്ചു.
ചരട് വലിച്ച് സിലാവത്ത്
ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട തുള്‍സി റാം സിലാവത്തും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിലവില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ് സിലാവത്ത്. കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ എത്തിക്കുന്നതിന് ചരട് വലികള്‍ നടത്തിയത് തുള്‍സി റാം സിലാവത്ത് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രമുഖ നേതാക്കൾ
ഉപതിരഞ്ഞെടുപ്പിന് മുന്‍പായി ഉടനെ തന്നെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരും എന്നും തുള്‍സിറാം സിലാവത്ത് അവകാശപ്പെട്ടു. മാണ്ഡി മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷനുമായ ഭരത് സിംഗ് ചൗഹാന്‍, കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവും സന്‍വീര്‍ നഗര പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടുമായ ദിലീപ് ചൗധരി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ ഹുകും സിംഗ് സംഗ്ല എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നവരുടെ കൂട്ടത്തിലുണ്ട്.
കാവി പുതപ്പിച്ച് ബിജെപി
ഇവരെ കൂടാതെ മാര്‍ക്കറ്റിംഗ് പ്രസിഡണ്ട് നാഗ്ജിറാം താക്കൂര്‍, സാമൂഹ്യ പ്രവര്‍ത്തകനായ ഹുക്കും സിംഗ് പട്ടേല്‍, ഇന്‍ഡോര്‍ കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ട് ഓം സേട്ട് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. ശിവരാജ് സിംഗ് ചൗഹാനും വിഡി ശര്‍മയും ചേര്‍ന്ന് ബിജെപിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയുടെ കാവി പുതപ്പിച്ചു. ഇവരെല്ലാം കോണ്‍ഗ്രസിനുളളിലെ സിലാവത്ത് അനുകൂലികള്‍ ആയിരുന്നു.
കോൺഗ്രസ് മുക്തമാകും
ചൗഹാന്റെയും മുന്‍ കേന്ദ്രമന്ത്രി കൂടിയായി ജ്യോതിരാദിത്യ സിന്ധ്യയുടേയും നേതൃത്വത്തിന് കീഴിലേക്ക് കോണ്‍ഗ്രസിലെ തുള്‍സിറാം സിലാവത്ത് അനുകൂലികള്‍ എത്തിയിരിക്കുകയാണെന്ന് മന്ത്രി വിഡി ശര്‍മ പ്രതികരിച്ചു. ഈ നേതാക്കള്‍ക്ക് കീഴില്‍ ബിജെപി കുതിക്കുകയാണ്. ഉടനെ തന്നെ സിലാവത്തിന്റെ നേതൃത്വത്തില്‍ സന്‍വീര്‍ മണ്ഡലം കോണ്‍ഗ്രസ് മുക്തമാകുമെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന നേതാക്കളടക്കം വരും
മേഖലയിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്നും ഇത് ഇനിയും തുടരുമെന്നും തുള്‍സിറാം സിലാവത്ത് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. ലോക്ക്ഡൗണ്‍ കാരണം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു തീരുമാനമെടുക്കാനായിട്ടില്ല. ലോക്ക്ഡൗണിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ബിജെപിയില്‍ ചേരുമെന്നും സിലാവത്ത് പറഞ്ഞു.