'നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം', ദില്ലിയിൽ കൊൽക്കത്തയിലും യുപിയിലും പ്രതിഷേധം
ദില്ലി: പ്രവാചക നിന്ദ വിവാദത്തില്‍ ബിജെപി നേതാക്കളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലും വന്‍ പ്രതിഷേധം. പ്രവാചകനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മയേയും നവീന്‍ കുമാര്‍ ജിന്‍ഡാലിനേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ദില്ലി ജമാ മസ്ജിദിന് മുന്നിലാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.
ഉത്തര്‍ പ്രദേശിലെ സഹാരന്‍പൂരിലും കൊല്‍ക്കത്തയിലും സമാന പ്രതിഷേധം അരങ്ങേറി. പ്രതിഷേധത്തിന് മസ്ജിദില്‍ നിന്ന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജമാ മസ്ജിദ് ഷാഹി ഇമാം വ്യക്തമാക്കി. പ്രതിഷേധിക്കുന്ന ആളുകള്‍ ആരെന്ന് അറിയില്ല. എഐഎംഐഎമ്മിന്റെയോ ഒവൈസിയുടേയോ ആളുകള്‍ ആവാം പ്രതിഷേധിക്കുന്നത്. പ്രതിഷേധിക്കേണ്ടവര്‍ക്ക് പ്രതിഷേധിക്കാം. പക്ഷേ തങ്ങള്‍ പിന്തുണയ്ക്കില്ല എന്ന് അവരോട് വ്യ്ക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇമാം പറഞ്ഞു.

ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബിജെപിയുടെ മുന്‍ ദേശീയ വക്താവ് ആയ നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. പിന്നാലെ നവീന്‍ കുമാര്‍ ജിന്‍ഡാല്‍ സോഷ്യല്‍ മീഡിയ വഴിയും പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തി. ഇതോടെ വിവാദം കത്തി. 15ഓളം അറബ് രാഷ്ട്രങ്ങളാണ് പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയത്. വിവിധ രാജ്യങ്ങള്‍ ഇന്ത്യന്‍ അംബാസിഡര്‍മാരെ വിളിപ്പിച്ച് അതൃപ്തി അറിയിച്ചു. പ്രതിഷേധം ശക്തമായതിന് പിന്നാലെ നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തിയിരുന്നു.
ഹിന്ദു ദൈവമായ ശിവനെ ചര്‍ച്ചയില്‍ നിരന്തരം അപമാനിച്ചപ്പോഴാണ് പ്രതികരിച്ച് എന്ന് വിശദീകരിച്ച നൂപുര്‍ ശര്‍മ പ്രസ്താവന പിന്‍വലിച്ച് മാപ്പ് ചോദിക്കുകയായിരുന്നു. നൂപുര്‍ ശര്‍മയ്ക്കും ജിന്‍ഡാലിനും എതിരെ ദില്ലി പോലീസ് കേസെടുത്തിട്ടുണ്ട്. നൂപുര്‍ ശര്‍മയെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ മതവിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ദില്ലി പോലീസ് പറയുന്നു. ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം ബിജെപി നേതാക്കൾ കാരണം രാജ്യം ലോകത്തിന് മുന്നിൽ തലകുനിക്കേണ്ടി വന്നുവെന്ന വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.












Click it and Unblock the Notifications