രാജ്യം അടിയന്തരാവസ്ഥയ്ക്ക് തുല്യം.. ഭരണകൂട വേട്ടയിൽ പ്രതിഷേധം കത്തുന്നു, #MeTooUrbanNaxal ക്യാംപെയ്ൻ
ദില്ലി: അര്‍ബന്‍ മാവോയിസ്റ്റുകളെന്ന പേരിട്ട് രാജ്യത്തെ എഴുത്തുകാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന ഭരണകൂട വേട്ടയ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ പൂനെ പോലീസ് അറസ്റ്റ് ചെയ്തത്.
രാഹുല്‍ ഗാന്ധിയും അരുന്ധതി റോയിയും അടക്കം നിരവധി പ്രമുഖരാണ് പോലീസ് നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. അത് കൂടാതെ മീടൂഅര്‍ബന്‍നക്‌സല്‍ ക്യാംപെയ്‌നും സോഷ്യല്‍ മീഡിയ ആരംഭിച്ചു കഴിഞ്ഞു.
സാമൂഹ്യ പ്രവർത്തകർ അറസ്റ്റിൽ
ദില്ലിയും മുംബൈയും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയാണ് അഞ്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരെ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സുധാ ഭരദ്വാജ്, വരവര റാവു, അരുണ്‍ ഫെരീറ, ഗൗതം നവ്‌ലഖ്, വെര്‍ണോന്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് അറസ്റ്റിൽ. ഇവരെല്ലാവരും തന്നെ വലതുപക്ഷ- സംഘപരിവാര്‍ വിരുദ്ധരായിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകരാണ് എന്നത് ശ്രദ്ധേയം.
|
പുതിയ ഇന്ത്യ ഇതാണ്
ഇന്ത്യയില്‍ ആര്‍എസ്എസ് എന്ന സന്നദ്ധസംഘടനയ്ക്ക് മാത്രമേ ഇടമുള്ളൂ എന്നാണ് രാഹുല്‍ ഗാന്ധി ഈ അറസ്റ്റുകളോട് പ്രതികരിച്ചിരിക്കുന്നത്. മറ്റെല്ലാ സംഘടനകളും അടച്ച് പൂട്ടാം. എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരേയും ജയിലില്‍ അടയ്ക്കാം. എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ വെടിവെച്ച് വീഴ്ത്താം. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അടിയന്തരാവസ്ഥയ്ക്ക് സമാനം
രാജ്യത്തെ നിലവിലെ സാഹചര്യം അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് എന്നാണ് അരുന്ധതി റോയ് പ്രതികരിച്ചിരിക്കുന്നത്. പോലീസ് റെയ്ഡ് നടത്തുന്നത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവരുടെ വീടുകളില്‍ അല്ല, മറിച്ച് എഴുത്തുകാരുടേയും അഭിഭാഷകരുടേയും ദളിത് ആക്ടിവിസ്റ്റുകളുടേയും വീടുകളിലാണ് എന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് വേണ്ടി
2019ലെ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇത്. ഒരുമിച്ച് പ്രതിഷേധിച്ചില്ലെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം നഷ്ടമാവുമെന്നും അരുന്ധതി റായ് പ്രതികരിച്ചു. ചരിത്രകാരനായ രാമചന്ദ്ര ഗുഹയും ഭരണകൂട നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലാണ് ഗുഹയുടെ പ്രതികരണം.
|
ഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ
മഹാത്മാ ഗാന്ധിയുടെ ജീവചരിത്രമെഴുതിയ ആളെന്ന നിലയ്ക്ക് തനിക്ക് തോന്നുന്നത്, ഇന്ന് ഗാന്ധി ജീവിച്ചിരിക്കുകയാണ് എങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുധാ ഭരദ്വാജിന് വേണ്ടി അദ്ദേഹം വക്കീല്‍ വേഷത്തില്‍ കോടതിയില്‍ എത്തിയേനെ. മോദി സര്‍ക്കാര്‍ ഗാന്ധിയേയും അറസ്റ്റ് ചെയ്തിട്ടില്ല എങ്കില്‍ മാത്രം എന്നാണ് ഗുഹയുടെ ട്വീറ്റ്
കേന്ദ്രം വേട്ടയാടുന്നു
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് ഉടന്‍ പിന്‍വലിക്കണമെന്നും അവരെ വിട്ടയക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ദളിത് ആക്ടിവിസ്റ്റുകളേയും അഭിഭാഷകരേയും മഹാരാഷ്ട്ര പോലീസും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് വേട്ടയാടുകയാണ് എന്നും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി കള്ളക്കേസില്‍ കുടുക്കുകയാണെന്നും സിപിഎം ആരോപിച്ചു.
എന്നേയും അറസ്റ്റ് ചെയ്യൂ
സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇനിയും അറസ്റ്റ് ചെയ്യപ്പെടേണ്ട അര്‍ബന്‍ നക്‌സലുകളുടെ പേര് ലിസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ പ്രതിഷേധം ആളിപ്പടുന്നു. #MeTooUrbanNaxal എന്ന ഹാഷ്ടാഗില്‍ എന്നേയും അറസ്റ്റ് ചെയ്യൂ എന്ന ആഹ്വാനമാണ് ട്വറ്റര്‍ ക്യാംപെയ്ന്‍.