രാഹുൽ ഗാന്ധി കണ്ടെത്തിയ തീപ്പൊരി നേതാവ്, ജോതിമണിയെ ലൈവിൽ അസഭ്യം പറഞ്ഞ് ബിജെപി വക്താവ്, വൻ വിവാദം!
ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ഭേദമന്യേയുളള ആദരവ് പിടിച്ച് പറ്റിയ കോണ്‍ഗ്രസ് യുവ എംപിയായ ജ്യോതിമണിയെ ബിജെപി നേതാവ് അധിക്ഷേപിച്ചതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ചാനല്‍ ചര്‍ച്ചയിലാണ് ബിജെപി നേതാവ് കരു നാഗരാജന്‍ കോണ്‍ഗ്രസിന്റെ വനിതാ എംപിയെ അതിര് കടന്ന് ആക്രമിച്ചത്.
Recommended Video
മൂന്നാം കിട പെണ്ണെന്ന് വിളിച്ചായിരുന്നു ബിജെപി നേതാവിന്റെ ആക്രോശം. കരു നാഗരാജന്റെ അസഭ്യവര്‍ഷത്തിന് എതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമാണ്. #Istandwithjyothimani എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. വിവാദം ഇങ്ങനെ...
രാഹുൽ കണ്ടെത്തിയ നേതാവ്
രാഹുല്‍ ഗാന്ധി ടാലന്റ് ഹണ്ടിലൂടെ കണ്ടെത്തിയ അനേകം യുവനേതാക്കളില്‍ ഒരാളാണ് ജോതിമണി. കേരളത്തിലെ ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസിനെ പോലയാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുകാര്‍ക്ക് ജോതിമണി. താഴെക്കിടയില്‍ നിന്നും പൊരുതി ഉയര്‍ന്ന് വന്ന യുവനേതാവ്. കരൂരില്‍ നി്ന്നാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് ജോതിമണി പാര്‍ലമെന്റില്‍ എത്തിയത്.
പ്രിയപ്പെട്ട നേതാവ്
പല തവണ കേന്ദ്ര മന്ത്രി വരെ ആയിരുന്ന എഡിഎംകെ നേതാവ് തമ്പിദുരെയെ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അന്ന് ജോതിമണി കടപുഴക്കിയെറിഞ്ഞത്. അന്നേ ജോതിമണി ദേശീയ ശ്രദ്ധ നേടിയിരുന്നു. തിരുച്ചിറപ്പളളിയില്‍ കുഞ്ഞ് കുഴല്‍കിണറില്‍ വീണപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഓടിനടന്ന ജോതിമണി നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ജനപ്രതിനിധിയാണ്.
വിവാദം ചാനൽ ചർച്ചയിൽ
കഴിഞ്ഞ ദിവസം തമിഴ് വാര്‍ത്താ ചാനല്‍ ആയ ന്യൂസ് 7 സംഘടിപ്പിച്ച ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ജോതിമണി ആണ് പങ്കെടുത്തത്. ബിജെപിയില്‍ നിന്ന് കരു നാഗരാജനും. കൊവിഡ് ലോക്ക്ഡൗണും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജും ആയിരുന്നു ചര്‍ച്ചാ വിഷയം. കേന്ദ്ര സര്‍ക്കാരിനെ ജോതിമണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
അസഭ്യം പറഞ്ഞ് ബിജെപി നേതാവ്
തുടര്‍ന്നാണ് കരു നാഗരാജന്‍ ജോതിമണിയെ അസഭ്യം പറഞ്ഞ് തുടങ്ങിയത്. ജോതിമണി ഒരു എംപിയാണോ അതോ വെറുമൊരു വിലകെട്ട സ്ത്രീയാണോ എന്ന് ബിജെപി നേതാവ് ചോദിച്ചു. ജോതിമണി എത്തരക്കാരി ആണെന്ന് തനിക്ക് അറിയാവുന്നതാണ്. അവളുടെ നിലയും വിലയും എന്താണെന്നും തനിക്ക് അറിയാമെന്നും കരു നാഗരാജന്‍ പറഞ്ഞു.
മൂന്നാം കിടക്കാരിയെന്ന്
''ജോതിമണി ഒരു മൂന്നാം കിടക്കാരിയാണ്. നീചജന്മം ആണ്. ഇവിടെ വരാന്‍ നിന്നെ പോലെ ഉളള ഒരു പെണ്ണിന് എന്ത് യോഗ്യതയാണ് ഉളളത്'' എന്നും കരു നാഗരാജന്‍ ചോദിച്ചു. അവതാരകന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെയാണ് ബിജെപി നേതാവ് ചര്‍ച്ചയില്‍ ജോതിമണിയെ അസഭ്യം പറഞ്ഞത്. അവതാരകന്‍ ഇടപെട്ട് വ്യക്തിഹത്യ നടത്തരുത് എന്ന് ആവശ്യപ്പെട്ടതൊന്നും കരു നാഗരാജന്‍ കേട്ടില്ല.
ഇറങ്ങിപ്പോയി ജോതിമണി
തുടര്‍ന്ന് ചര്‍ച്ച ബഹിഷ്‌കരിച്ച് ജോതിമണി എംപി ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം വിവാദമായതോടെ ബിജെപി നേതാവ് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. ട്വിറ്ററില്‍ അടക്കം കരു നാഗരാജന്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നതാണ് ബിജെപിയുടെ രീതിയെന്നും അതിന് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോതിമണി ട്വിറ്ററില്‍ കുറിച്ചു.
മറുപടി ഇല്ലാത്തതിനാൽ അധിക്ഷേപം
പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും നിശബ്ദരാക്കുകയാണ് ബിജെപിക്ക് വേണ്ടത്. പ്രധാനമന്ത്രി മുതല്‍ ബിജെപി നേതാക്കള്‍ വരെയുളള എല്ലാവരും ഇതേ രീതിയിലാണ് നേരിടുന്നത് എന്നും ജോതിമണി പ്രതികരിച്ചു. താന്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിന് ബിജെപി നേതാവിന് മറുപടി ഇല്ലാതിരുന്നു. അതിനാലാണ് തനിക്ക് നേരെ വ്യക്തി അധിക്ഷേപം നടത്താന്‍ ബിജെപി നേതാവ് തയ്യാറായത് എന്നും കോണ്‍ഗ്രസ് എംപി ആരോപിച്ചു.
ശക്തമായ പ്രതിഷേധം
കരു നാഗരാജന്‍ സ്ത്രീയെ അധിക്ഷേപിച്ചു എന്ന് മാത്രമല്ല നീചജന്മം എന്ന് വിളിച്ചതിലൂടെ ജാതി അധിക്ഷേപം കൂടിയാണ് നടത്തിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നത്. ഡിഎംകെ എംപി കനിമൊഴി ബിജെപി നേതാവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജോതിമണിക്ക് നേരിടേണ്ടി വന്ന അധിക്ഷേപം അപലപനീയം ആണെന്ന് കനിമൊഴി പ്രതികരിച്ചു. കരു നാഗരാജന് എതിരെ കേസെടുക്കണം എന്നും കനിമൊഴി ആവശ്യപ്പെട്ടു.