പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു
മുംബൈ: മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പോലീസ് കസ്റ്റഡിയിൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയപ്പോഴായിരുന്നു പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈയിൽ സംഘടിപ്പിച്ച ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കണ്ണൻ ഗോപിനാഥൻ. മാർച്ച് തുടങ്ങും മുമ്പ് തന്നെ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം കത്തുന്നു, അമിത് ഷായുടെ മേഘാലയ സന്ദർശനം റദ്ദാക്കി
നിരോധന ഉത്തരവ് ലംഘിച്ചതിനാണ് കണ്ണൻ ഗോപിനാഥൻ അടക്കം ഇരുപതോളം പേരെ കസ്റ്റഡിയിൽ എടുത്തതെന്നും 20 മിനിറ്റുകൾക്കകം ഇവരെ വിട്ടയച്ചെന്നും ഡിസിപി സഗ്റാം സിംഗ് വ്യക്തമാക്കി. തങ്ങളെ അനധികൃതമായി തടഞ്ഞുവെച്ചെന്നും ഭരണഘടന വായിക്കാൻ പോലും അനുവദിച്ചില്ലെന്ന് കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.
കേന്ദ്രസർക്കാരിന്റെ കശ്മീർ നടപടിയിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ് പദവി രാജിവയ്ക്കുന്നത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് ബോധ്യമായിട്ടും മൗനം പാലിക്കുന്നവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 2012 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ.
അതേ സമയം പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ സമരം അക്രമാസക്തമായി. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. മാധ്യമ പ്രവർത്തകർ അടക്കം നിരവധി പേർക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്.