അസമിൽ പ്രതിഷേധം കത്തുന്നു, മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ കല്ലേറ്, റെയിൽവേ സ്റ്റേഷന് തീവെച്ചു
ദില്ലി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമിൽ പ്രതിഷേധം കനക്കുന്നു. ബിൽ രാജ്യസഭ പാസാക്കിയതിന് പിന്നാലെ പലയിടത്തും സംഘർഷം ഉണ്ടായി. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ വീടിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. കല്ലേറിൽ മുഖ്യമന്ത്രിയുടെ വസതിയിലെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. പോലീസ് സുപ്രണ്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.
''വർഗീയതയും ജനങ്ങൾ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു''
ബിജെപി എംഎൽഎ പ്രശാന്ത് ഫുകാന്റെയും മുതിർന്ന നേതാവ് സുഭാഷ് ദത്തയുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. രണ്ട് റെയിൽ വേ സ്റ്റേഷനിൽ പ്രതിഷേധക്കാർ തീവെച്ചു.
ഗുവാഹത്തി, ടിൻസുകിയ, ദിബ്രുഗഡ് ജില്ലകളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ ഗുവാഹത്തിയിൽ അനിശ്ചിത കാലത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭകർ വ്യാപകമായി ട്രെയിൻ തടയുന്നതിനെ തുടർന്ന് നിരവധി സർവീസുകൾ നിർത്തിവെച്ചു. ത്രിപുരയിലും സ്ഥിതി സമാനമാണ്.
Recommended Video
നിരോധാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും തെരുവുകളിൽ പ്രതിഷേധം കത്തുകയാണ്. പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സെക്രട്ടേറിയേറ്റിന് മുമ്പിൽ നടന്ന പ്രതിഷേധത്തിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയത് സംഘർഷത്തിൽ കലാശിച്ചു, പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കത്തുന്ന സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനം മാറ്റിവെച്ചിട്ടുണ്ട്.