റെയില്‍വേ പരീക്ഷയില്‍ പ്രതിഷേധം; ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് തീയിട്ടു
പാട്‌ന: റെയില്‍വേ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികള്‍ ബീഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് തീയിട്ടു. മറ്റൊരു ട്രെയിനിന് നേരെ കല്ലേറുമുണ്ടായി. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങളുടെ (ആര്‍ആര്‍ബി-എന്‍ടിപിസി) പരീക്ഷ 2021-ലെ നടത്തിപ്പിനെതിരെയാണ് പ്രതിഷേധം. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരേയാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. ആദ്യഘട്ടത്തില്‍ പരീക്ഷയെഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ രണ്ടാം ഘട്ട പരീക്ഷയെഴുതണമെന്ന് പറയുന്നത് അനീതിയാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം പരീക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു.
നിയമം ലംഘിക്കരുതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുകയും അവരുടെ പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 'വിദ്യാര്‍ത്ഥികള്‍ നിയമം കൈയിലെടുക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ഉന്നയിച്ച പരാതികളും ആശങ്കകളും ഞങ്ങള്‍ ഗൗരവമായി പരിഗണിക്കും, വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കേള്‍ക്കാനും അവ സമാഹരിക്കാനും എല്ലാം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനോടും ആവശ്യപ്പെട്ടിട്ടുണ്ട്, മന്ത്രി പറഞ്ഞു. സമിതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി പരാതികള്‍ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പരീക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി വക്താവ് ഇന്ന് അറിയിച്ചു.

വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടെ (ആര്‍ആര്‍ബി) കീഴിലുള്ള പരീക്ഷകളില്‍ വിജയിച്ചവരുടെയും അതില്‍ പരാജയപ്പെട്ടവരുടെയും പരാതികള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. 'എന്‍ടിപിസി സിബിടി-1 ഫലത്തെക്കുറിച്ചുള്ള ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകള്‍ പരിശോധിക്കാന്‍ റെയില്‍വേ ഉന്നതാധികാര സമിതി രൂപീകരിക്കുന്നു. അപേക്ഷകര്‍ക്ക് 2022 ഫെബ്രുവരി 16 വരെ കമ്മിറ്റിയില്‍ പരാതികള്‍ സമര്‍പ്പിക്കാം,' റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു. 2019ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഒരു പരീക്ഷയെക്കുറിച്ച് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ തങ്ങളുടെ ഭാവിയുമായി കളിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

അതേസമയം വിജ്ഞാപനത്തില്‍ രണ്ടാം ഘട്ട പരീക്ഷയെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ഗയയിലെ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സമരക്കാര്‍ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിന്റെ വക്കോളം വരെ പ്രതിഷേധമെത്തി. പൊലീസിന് യഥാസമയത്ത് പ്രതിഷേധങ്ങളെ നേരിടാന്‍ സാധിക്കാതിരുന്നത് സ്ഥിതി വഷളാക്കി. ജെഹാനാബാദ് ടൗണില്‍ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സീതാമര്‍ഹിയില്‍, റെയില്‍വേ സ്റ്റേഷനില്‍ പ്രകോപിതരായ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. പട്ന, നവാഡ, മുസാഫര്‍പൂര്‍, സീതാമര്‍ഹി, ബക്സര്‍, ഭോജ്പൂര്‍ ജില്ലകളിലും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ഉദ്യോഗസ്ഥരും പോലീസും നടത്തിയ ശ്രമങ്ങള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് 'മിതമായ' ബലപ്രയോഗം നടത്തിയതായി റെയില്‍വേ അറിയിച്ചു. തിങ്കളാഴ്ച സംസ്ഥാന തലസ്ഥാനമായ പട്നയില്‍ പോലീസ് ട്രാക്കുകള്‍ വൃത്തിയാക്കുകയും നാലോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Recommended Video

അതേസമയം പ്രതിഷേധം ഇനിയും അക്രമാസക്തമായാല്‍ റെയില്‍വേയിലെ ജോലികളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം വിലക്കുമെന്ന് റെയില്‍വേ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ സോണിലെ നിരവധി സെക്ഷനുകളെ പ്രക്ഷോഭം ബാധിച്ചിട്ടുണ്ട്. ദുര്‍ഗ്-രാജേന്ദ്ര നഗര്‍ സൗത്ത് ബിഹാര്‍ എക്സ്പ്രസ്, ഗയ-ജമാല്‍പൂര്‍ പാസഞ്ചര്‍, ഗയ-ഹൗറ എക്സ്പ്രസ്, പട്ന-വാരാണസി എക്സ്പ്രസ് എന്നിവ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. മറ്റു പല ട്രെയിനുകളും വഴിതിരിച്ചുവിടേണ്ടി വന്നു.












Click it and Unblock the Notifications