രജിനികാന്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം; മാപ്പ് പറയണം, പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പ്!
ചെന്നൈ: സ്റ്റൈൽ മന്നൻ രജിനികാന്തിനെതിരെ പ്രതിഷേധം. പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിൽ പോലീസിൽ പരാതി നൽകി. പെരിയോർ രാമസ്വാമിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് രജിനികാന്തിനെതിരെ തമിഴ്നാടിൽ പ്രതിഷേധം നടക്കുന്നത്. ദ്രാവിഡ വിടുതലൈ കഴകം പ്രവർത്തകരാണ് കോയമ്പത്തൂർ പോലീസിൽ പരാതി നൽകിയത്. രജിനികാന്ത് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും സംഘടനയുടെ അധ്യക്ഷൻ നെഹ്റു ദാസ് ആരോപിക്കുന്നു.
പെരിയോറിനെതിരായ പ്രസ്താവനയിൽ രജിനികാന്ത് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിനു തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സംഘടന പ്രവർത്തകർ വ്യക്തമക്കി. കഴിഞ്ഞ ആഴ്ചയായിരുന്നു രജിനികാന്ത് വിവാദ പരാമർശവുമായി രംഗത്ത് വന്നത്. തമിഴ് മാസിക തുഗ്ലക്കിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു താരം.
1971ൽ സേലത്ത് നടന്ന പെരിയോറിന്റെ നേതൃത്തിലുള്ള റാലിയെ കുറിച്ചായിരുന്നു രജിനികാന്ത് സംസാരിച്ചത്. അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ രാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നായിരുന്നു രജിനികാന്തിന്റെ പരാമർശം. എന്നാൽ ഇത് നുണയാണെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ് ദ്രാവിഡ കഴകം നേതാക്കളുടെ വാദം.