കേന്ദ്രം കര്‍ഷകരെ വഞ്ചിച്ചു; മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പത്മവിഭൂഷൺ മടക്കിനൽകും
ദില്ലി: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് സിംഗ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ച് നല്‍കും. കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും കൂടിയാണ് അദ്ദേഹം പുരസ്‌കാരം മടക്കി നല്‍കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരം 2015ലാണ് പ്രകാശ് സിംഗ് ബാദലിന് നല്‍കി ആദരിച്ചത്.
കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎ മുന്നണിയില്‍ നിന്നും പുറത്തുപോയ ശിരോമണി അകാലി ദള്ളിന്റെ നേതാവ് കൂടിയാണ് അദ്ദേഹം. കര്‍ഷകര്‍ നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം മടക്കി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പഞ്ചാബില്‍ നിന്നുള്ള മുന്‍ കായിക താരങ്ങളും പത്മപുരസ്‌കാരം അടക്കം മടക്കി നല്‍കുമെന്ന് അറിയിച്ചിരുന്നു. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഡിസംബര്‍ അഞ്ചിന് പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുമെന്നാണ് കായിക താരങ്ങള്‍ അറിയിച്ചത്.
Recommended Video
പത്മശ്രീ, അര്‍ജുന അവാര്‍ഡ് ജേതാവായ റെസ്ലിംഗ് താരം കര്‍താര്‍ സിംഗ്, അര്‍ജുന അവാര്‍ഡ് ജേതാവും ബാസ്‌കറ്റ്ബോള്‍ താരവുമായ സഞ്ജന്‍ സിംഗ് ചീമ, അര്‍ജുന അവാര്‍ഡ് ജേതാവും ഹോക്കി താരവുമായ രാജ്ബീര്‍ കൗര്‍ എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്. ഡിസംബര്‍ 5 ന് ദില്ലിയിലേക്ക് പോകുമെന്നും രാഷ്ട്രപതി ഭവനത്തിന് പുറത്ത് അവാര്‍ഡുകള്‍ തിരിച്ചുനല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു. ദില്ലിയിലേക്ക് പോകുന്നത് തടയാന്‍ കര്‍ഷകര്‍ക്കെതിരെ ജല പീരങ്കികളും കണ്ണീര്‍വാതകവും പ്രയോഗിച്ച കേന്ദ്രത്തെയും ഹരിയാന സര്‍ക്കാരിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.