ബംഗാളിൽ പ്രതിഷേധം ആളിക്കത്തുന്നു; അക്രമം തുടർന്നാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമ സംഭവങ്ങൾ തുടർന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞു കയറിയ മുസ്ലീങ്ങളാണ് സംസ്ഥാനത്തെ ആക്രമണങ്ങൾക്ക് പിന്നിലെന്നും രാഹുൽ സിൻഹ ആരോപിച്ചു.
ദില്ലിയില്‍ പ്രക്ഷോഭം ശക്തം, ജാമിയ മിലിയയില്‍ ജനുവരി 5 വരെ അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ റദ്ദാക്കി!
അക്രമ സംഭവങ്ങൾ തടയാൻ മമതാ ബാനർജി സർക്കാർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി, ബിജെപി ഒരിക്കലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ല, എന്നാൽ മറ്റുമാർഗങ്ങൾ ഇല്ലാതെ വന്നാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടും. സംസ്ഥാനം കത്തിയെരിയുമ്പോഴും തൃണമൂൽ കോൺഗ്രസ് സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണെന്നും സിൻഹ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് വ്യാപകമായ അക്രമ സംഭവങ്ങളാണ് പശ്ചിമ ബംഗാളിൽ അരങ്ങേറുന്നത്. മുർഷിദാബാദിലെ ലാൽഗൊല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 5 ട്രെയിനകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ട്രെയിനുകളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. റോഡ്, റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. കേരളത്തിലേക്കുള്ള തീവണ്ടികളും റദ്ദാക്കിയിരിക്കുകയാണ്.
മൂന്ന് സർക്കാർ ബസുകൾ ഉൾപ്പെടെ 15ഓളം ബസുകൾ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. അസമിലും പ്രതിഷേധം തുടരുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്ക, ബ്രിട്ടൺ, ഇസ്രയേൽ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പൗരന്മാർക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.