പൗരത്വ നിയമ ഭേദഗതി: ബംഗാളിലും പ്രക്ഷോഭം, റെയിൽവേ സ്റ്റേഷന് തീയിട്ടു, ബിജെപി എംഎൽഎക്ക് നേരെ ആക്രമണം
Recommended Video
കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷന് തീയിട്ടു. മുർഷിദാബാദ് ജില്ലയിലെ ബെൽദംഗ റെയിൽവേ സ്റ്റേഷനാണ് പ്രക്ഷോഭകാരികൾ തീയിട്ടത്. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പൗരത്വഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ല, വിശദീകരണം ഇങ്ങനെ
റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ മർദ്ദിച്ചു. പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി പ്ലാറ്റ്ഫോമിലും മൂന്ന് കെട്ടിടങ്ങൾക്കും തീയിടുകയായിരുന്നു. ഇത് തടയാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പ്രക്ഷോഭത്തെ തുടർന്ന് മുർഷിദാബാദിൽ നിന്നുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഹൗറാ ജില്ലയിലെ ഉലുബേരിയ റെയിൽവേ സ്റ്റേഷനിലെ ട്രാക്ക് ഉപരോധിക്കുകയും ട്രെയിനുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്തയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിമാനത്താവളത്തിന് പുറത്തും പ്രതിഷേധം നടന്നു. ഈസ്റ്റ് മിഡ്നാപ്പൂർ ജില്ലയിൽ ബിജെപി എംഎൽഎയുടെ കാറിന് നേരെ ആക്രമണമുണ്ടായി. പോലീസെത്തിയ ശേഷമാണ് എംഎൽഎയെ വിട്ടയച്ചത്. സംസ്ഥാന സർക്കാരാണ് കലാപത്തിന് ആഹ്വാനം ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൈലാഷ് വിജയ് വർഗീയ കുറ്റപ്പെടുത്തി.
പ്രക്ഷോഭം നടത്തുന്നവരോട് സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. അതേസമയം ദില്ലിയിലും അസമിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ജാമിയ മിലിയ സർവകലാശാലയിലെ അമ്പതോളം വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അസമിൽ പോലീസ് വെടിവെപ്പിൽ 2 പേരാണ് കൊല്ലപ്പെട്ടത്.