അസം പുകയുന്നു; പോലീസ് വെടിവെപ്പിൽ 2 പേർ കൊല്ലപ്പെട്ടു, ബിജെപി നേതാവിന്റെ വീടിന് തീവെച്ചു
ഗുവാഹത്തി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നു. അസമിലെ ഗുവാഹത്തിലുണ്ടായ വെടിവെയ്പ്പിൽ 2 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയ പശ്ചാത്തലത്തിൽ ഗുവാഹത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പിൽ നിരവധി പേർക്ക് പരുക്കേററതായും റിപ്പോർട്ടുകളുണ്ട്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് ഭരണപക്ഷം, സഭയിൽ വാക്പോര്
അതിനിടെ അസമിലെ പത്ത് ജില്ലകളിൽ അടുത്ത 48 മണിക്കൂറേക്ക് കൂടി ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഭരണകൂടം തീരുമാനിച്ചു. സംഘർഷം രൂക്ഷമായ നാലിടങ്ങളിൽ സൈന്യമിറങ്ങി. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ആഭ്യന്തരമന്ത്രി രമേശ്വർ തേലി തുടങ്ങി നിരവധി നേതാക്കളുടെ വസതികൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ബിജെപി എംഎൽഎ ബിനോദ് ഹസാരികയുടെ വീടിന് പ്രതിഷേധക്കാർ തീവെച്ചതായും റിപ്പോർട്ടുകളുണ്ട്.
ഗുവാഹത്തിയിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. അസം ഗണ പരിഷത്തിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഓഫീസിന് മുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 10 ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഗുവാഹത്തിയിലെ രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റി.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അസമിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ട്രെയിൻ ഗതാഗതവും താറുമാറായി, ബുധനാഴ്ട അസമിലെ രണ്ട് റെയിൽ വേ സ്റ്റേഷനുകൾക്ക് പ്രതിഷേധക്കാർ തീവെച്ചിരുന്നു. ത്രിപുരയിലും മേഘാലയയിലും ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.