പൌരത്വ ഭേദഗതി നിയമം: ദില്ലിയിൽ സംഘർഷം, ഏറ്റുമുട്ടിയത് പോലീസും വിദ്യാർത്ഥികളും തമ്മിൽ!!
ദില്ലി: തലസ്ഥാനത്ത് പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ സംഘർഷം. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്ലാമിക് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് സംഘർഷം. ഇതോടെ ദക്ഷിണ ദില്ലിയിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ പ്രതിഷേധക്കാർ കാറുകൾ തകർക്കുകുയും ബസിന് തീവെക്കുകയും ചെയ്തു. മൂന്നോളം ബസുകൾക്കൾക്കാണ് തീ കൊളുത്തിയത്. തുടർന്ന് പോലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിഷേധക്കാരെ ക്യാമ്പസ്സിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ദേശവിരുദ്ധ പ്രസ്താവന നടത്തുന്നു, രാഹുലിനെ ജയിലിലിടണം.. പ്രതിഷേധവുമായി സവര്‍ക്കര്‍ ഗ്രൂപ്പുകള്‍!!
സംഭവത്തോടെ ന്യൂ ഫ്രണ്ട്സ് കോളനിയ്ക്ക് ചുറ്റിലുമുള്ള റോഡുകൾ അടച്ചിട്ടിട്ടുണ്ട്. ഇതിന് പുറമേ ദില്ലി ട്രാഫിക് പോലീസ് ഓക് ല അണ്ടർപാസ് മുതൽ സരിത വിഹാർ വരെയുള്ള ഭാഗത്തെ വാഹനഗതാഗതം പൂർണമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ ദില്ലി-മഥുര റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയതോടെ കോളനിക്ക് എതിർവശത്തുള്ള ബദർപൂർ, ആശ്രം ചൌക്ക് എന്നീ പ്രദേശം വഴി വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു.
പ്രതിഷേധത്തിന് 100 നും 200നും ഇടയിലുള്ള ആളുകളെയാണ് പോലീസ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിദ്യാർത്ഥികളും പൊതുജനങ്ങളുമുൾപ്പെടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിനായി അണിനിരന്നത്. എന്നാൽ വിദ്യാർത്ഥികളുടെ സമാധാനപരമായിരുന്നു. എന്നാൽ പൊതുജനങ്ങൾ പ്രതിഷേധത്തിനൊപ്പം ചേർന്നതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച വൈസ് ചാൻസലർ നജ്മ അക്തർ വിദ്യാർത്ഥികളോട് ക്യാമ്പസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളോട് സമാധാനത്തോടെയിരിക്കാൻ ആഹ്വാനം ചെയ്ത വൈസ് ചാൻസലർ ക്യാമ്പസ് വിട്ടാൽ വിദ്യാർത്ഥികളുടെ സുരക്ഷയിൽ ഒന്നും ചെയ്യാനാവില്ലെന്നും അവർ പറയുന്നു. റോഡരികിലുണ്ടായിരുന്ന ചിലർ പ്രതിഷേധത്തിനൊപ്പം ചേരുകയായിരുന്നു. ക്യാമ്പസ് വിട്ട വിദ്യാർത്ഥികളുടെ സുരക്ഷയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല.
പൌരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കേന്ത്യയിൽ കനത്ത പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ദില്ലിയിൽ പ്രതിഷേധം അരങ്ങേറുന്നത്. അസമിൽ രണ്ട് പേരാണ് ഇതിനിടെ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടത്. 27 ഓളം പേരാണ് ഗുവാഹത്തിയിൽ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. പ്രതിഷേധം പശ്ചിമബംഗാളിലേക്ക് കൂടി വ്യാപിച്ചതോടെ ട്രെയിനുകൾക്കും വാഹനങ്ങൾക്കും തീയിട്ടിരുന്നു. ചില ജില്ലകളിൽ ഇന്റർനെറ്റ് വിഛേദിച്ചിരുന്നു.