റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി സമരമുഖത്തെ കർഷകർ, ഏഴിന് ട്രയൽ, പ്രതിഷേധം കനക്കുന്നു
ദില്ലി: കേന്ദ്ര സര്‍ക്കാരുമായുളള ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം കടുപ്പിക്കാനുറച്ച് കര്‍ഷകര്‍. വരുന്ന രണ്ടാഴ്ച ശക്തമായ സമരം സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ജനുവരി ഏഴാം തിയ്യതി വ്യാഴാഴ്ച ദില്ലി അതിര്‍ത്തികളിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ പരേഡിന്റെ ട്രയല്‍ ആയിരിക്കും വ്യാഴാഴ്ചത്തെ മാര്‍ച്ച് എന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി.
ഏഴാം തിയ്യതി ദില്ലിയുടെ നാല് അതിര്‍ത്തികളിലേക്കും കര്‍ഷകര്‍ ട്രാക്ടറുകളുമായിട്ടെത്തും. നാളെ മുതല്‍ വരുന്ന രണ്ടാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ യോഗേന്ദ്ര യാദവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണം എന്നും ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് കര്‍ഷകര്‍ തെരുവില്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
ഏഴ് തവണയാണ് കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് കര്‍ഷകര്‍ എല്ലാ ചര്‍ച്ചയിലും മുന്നോട്ട് വെച്ച നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും പകരം ഭേദഗതികള്‍ വരുത്താം എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ തയ്യാറല്ല. കര്‍ഷകരെ എട്ടാം വട്ട ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രം.
ജനുവരി നാലിന് നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ട്രാക്ടര്‍ റാലിക്കൊപ്പം രാജ്യവ്യാപകമായ പ്രതിഷേധവും കര്‍ഷകര്‍ സംഘടിപ്പിക്കും.
Recommended Video