പഞ്ചാബിൽ കർഷകരുടെ ഹോട്ടൽ പിക്കറ്റിംഗ് പിൻവാതിലിലൂടെ മുങ്ങി ബിജെപി നേതാക്കൾ, ഗൂഢാലോചനയെന്ന് കർഷകർ!!
ചണ്ഡിഗഡ്: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനിടെ കർഷകർ ഹോട്ടൽ പിക്കറ്റ് ചെയ്തതോടെ ബിജെപി നേതാക്കൾ പിൻവാതിൽ വഴി രക്ഷപ്പെട്ടു. പഞ്ചാബിലെ ഫഗ്വാരയിലെ ഒരു കൂട്ടം ബിജെപി നേതാക്കളാണ് ഒരു പരിപാടി നടക്കുന്നതിനിടെ പോലീസ് സംരക്ഷണത്തിൽ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികം ആചരിക്കുന്ന ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലാണ് ഭാരതി കിസാൻ യൂണിയനിൽ നിന്നുള്ള പ്രതിഷേധക്കാരെത്തി പ്രതിഷേധിച്ചത്.
മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനില്ല, രാഷ്രീയ മര്യാദയെയാണ് ചോദ്യം ചെയ്തതെന്നും മുഖ്യമന്ത്രി
കന്നുകാലികൾക്കും കോഴികൾക്കുമുള്ള തീറ്റ വിൽക്കുന്ന ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടലെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. അതേസമയം അദ്ദേഹത്തിന്റെ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നും കർഷകർ വ്യക്തമാക്കി.
യൂണിയൻ വൈസ് പ്രസിഡന്റ് കിർപാൽ സിംഗ് മുസാപൂറിന്റെ നേതൃത്വത്തിലെത്തിയ പ്രകടനക്കാർ ഹോട്ടലിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. കർഷകർ പ്രക്ഷോഭം തുടങ്ങുന്നതിനുമുമ്പ് ബിജെപി നേതാക്കളെയും തൊഴിലാളികളെയും അകത്താക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപിയുടെ മഹിളാ വിംഗിന്റെ ജില്ലാ പ്രസിഡന്റ് ഭാരതി ശർമ ഉൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരെ ഹോട്ടലിനുള്ളിൽ കയറാൻ പ്രതിഷേധക്കാർ അനുവദിച്ചില്ലെന്നും പോലീസ് പറയുന്നു.
പ്രതിഷേധക്കാരിൽ നിന്ന് രക്ഷനേടാനായി അകത്തേക്ക് പോയവർക്ക് പോലീസ് സംരക്ഷണത്തിൽ ഹോട്ടലിന്റെ പിൻവാതിലിലൂടെ പുറത്തുപോകേണ്ടി വന്നുവെന്നും പോലീസ് പറഞ്ഞു. ബിജെപി ജില്ലാ, ബ്ലോക്ക് പ്രസിഡന്റുമാരായ രാകേഷ് ദുഗൽ, പരംജിത് സിംഗ് പമ്മ ചച്ചോക്കി, മുൻ മേയർ അരുൺ ഖോസ്ല എന്നിവരും ഇത്തരത്തിൽ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ബിജെപി നേതാക്കൾ കർഷകർക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ഇതിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും കർഷക നേതാക്കാൾ ആരോപിച്ചു. ഇതിനിടെ നരേന്ദ്ര മോദി സർക്കാരിനും ഫഗ്വാരയിൽ നിന്നുള്ള കേന്ദ്രമന്ത്രി സോം പ്രകാശിനുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.