അസം പൊലീസിന്റെ നരനായാട്ട്: ഗള്‍ഫ് രാജ്യങ്ങളിലും പ്രതിഷേധം, വീഡിയോ പങ്കുവച്ച് രാജകുടുംബാംഗം
ദില്ലി: അസമിലെ ധോല്‍പൂരില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടത്തിയ വെടിവയ്പ്പിന്‍രെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ രീതിയിലുള്ള വിമര്‍ശനമാണ് സംഭവത്തിന് പിന്നാലെ അസം ഭരണകൂടം നേരിട്ടത്. സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. എട്ടോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഗ്രാമവാസികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുന്നതിന്റെയും ക്രൂരമായ ആക്രമം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസ് നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
ബിഹാര്‍ സ്വദേശി; ഡല്‍ഹിയില്‍ താമസം, വോട്ട് ബംഗാളില്‍... പ്രശാന്ത് കിഷോര്‍ വ്യത്യസ്തനാണ്
എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയരുകയാണ്. യുഎഇ രാജകുടുംബാഗംമായ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി ഉള്‍പ്പടെ നിരവധി പേര്‍ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. വെടിയേറ്റ് നിലത്തുവീണയാളുടെ മേല്‍ ഒരു ഫോട്ടോഗ്രാഫര്‍ ചാടിമറിയുന്ന ദൃശ്യമാണ് ഹിന്ദ് ബിന്ദ് ഫൈസല്‍ പങ്കുവച്ചത്.
ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷം അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കുന്ന മലയാളത്തിലുള്ള വീഡിയോയാണ് ഹിന്ദ് ബിന്ദ് ഫൈസല്‍ പങ്കുവച്ചത്. ഈ ഫാസിസ്‌ററുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു സംരക്ഷകനെ താ അള്ളാഹുവോ എന്ന് വിളിക്കുകയാണവര്‍ എന്ന് മലയാളത്തില്‍ ശബ്ദരേഖയുള്ള വീഡിയോയാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ വീഡിയോയും വാര്‍ത്താ ലിങ്കുകളും കമന്റ് ചെയ്യുന്നുണ്ട്. ഇന്ത്യയിലും ഇതിനെതിരെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അസമിന് നേര്‍ക്ക് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വെടിവയ്പ്പാണി്‌തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലീം വിരുദ്ധത ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പലരെയും വര്‍ഗീയ പരാമര്‍ശം നടത്തിയിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ഈ വിഷയത്തില്‍ നേരത്തെ ഹിന്ദ് ബിന്ദ് ഫൈസല്‍ പ്രതികരിച്ചിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, അസമിലെ ദാറംഗ് ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. വീടില്ലാത്തവര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി താമസിക്കുന്ന മേഖലയിലാണ് സംഭവം. ഒഴിപ്പിക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടവും പോലീസും എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. അസമിലെ ബിജെപി സര്‍ക്കാര്‍ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കിവരികയാണ്.
800 ഓളം കുടുംബങ്ങളാണ് മേഖലയില്‍ കഴിയുന്നത്. ഇവരുടെ പൂര്‍വികരും ഇവിടെ തന്നെയാണ് കഴിഞ്ഞിരുന്നതത്രെ. പുനരിധിവാസ പദ്ധതി പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് ഒഴിപ്പിച്ചാല്‍ ഞങ്ങള്‍ എവിടേക്ക് പോകുമെന്ന് കുടുംബങ്ങള്‍ ചോദിക്കുന്നു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ സഹോദരന്‍ സുശാന്ത ബിശ്വ ശര്‍മയാണ് ജില്ലാ പോലീസ് മേധാവി.
Recommended Video