ലോക്ക് ഡൗൺ; റോഹിംഗ്യൻ കുടുംബങ്ങൾക്ക് മതിയായ ഭക്ഷണം ഉറപ്പാക്കുന്നുണ്ടെന്ന് ദില്ലി സർക്കാർ
ദില്ലി; ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ റോഹിംഗ്യൻ കുടുംബങ്ങൾക്ക് മതിയായ റേഷൻ ഉറപ്പാക്കുന്നുണ്ടെന്ന് ആം ആദ്മി സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. തെക്കൻ ദില്ലിയിലേയും വടക്കുകിഴക്കൻ ഭാഗങ്ങളിലേയും മൂന്ന് ക്യാമ്പുകളിലാണ് റോഹിംഗ്യൻ അഭയാർത്ഥികൾ കഴിയുന്നത്. ഇവർക്ക് അടിയന്തര സഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവേയാണ് സർക്കാർ കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
വടക്ക് കിഴക്കൻ ദില്ലിയിലെ ഖജുരി ഖാസിലേയും തെക്കൻ ദില്ലിയിലെ ശ്രാം വിഹാർ, മദൻപൂർ ഖാദർ എന്നിവിടങ്ങളിലേയും റോഹിംഗ്യൻ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസം ആവശ്യപ്പെട്ട് ഫസൽ അബ്ദാലിയെന്നയാളാണ് കോടതിയെ സമീപിച്ചത്. കൊറോണ വൈറസ് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ദില്ലി സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ പ്രകാരമുള്ള സഹായങ്ങൾ ഈ മൂന്ന് ക്യാമ്പുകളിലെ റോഹിങ്ക്യൻ കുടുംബങ്ങൾക്ക് നിഷേധിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. ജസ്റ്റിസുമാരായ മൻമോഹൻ, സഞ്ജീവ് നരുല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.
അതേസമയം, ഈ കുടുംബങ്ങൾ നേരിടുന്ന അവഗണനയെക്കുറിച്ച് പ്രത്യേക വിവരം അപേക്ഷകൻ നൽകിയിട്ടില്ലെന്നും ഹർജിയിൽ പൊതുവായ ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. സമാന ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതികൾ പരിഹരിക്കാൻ കോടതി നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഹർജിക്കാരൻ ആദ്യം നോഡൽ ഓഫീസറെ സമീപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
സമാനമായ ഒരു കേസ് സുപ്രീംകോടതിയിൽ നിലനിൽക്കുന്നതിനാൽ ഹരജി പരിഗണിക്കുന്നത് ഉചിതമല്ലെന്നും കൃത്യമായ ആരോപണത്തോടെ നോഡൽ ഓഫീസർമാരെയോ റവന്യൂ മജിസ്ട്രേറ്റിനെയോ സമീപിക്കാൻ അപേക്ഷകനോട് കോടതി നിർദ്ദേശം നൽകി. ഇത്തരം പ്രശ്നങ്ങളിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ നോഡൽ ഓഫീസർമാർ പരിഹാരം കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു.