പിഎസ്എ: നയീം അക്തറിനെതിരൊയ നടപടി അമിത് ഷായ്ക്കെതിരായ വിമര്‍ശനത്തിന്? രേഖകള്‍ പറയുന്നതെന്ത്...
ശ്രീനഗര്‍: പിഡിപി നേതാവ് നയീം അക്തറിനെതിരെ പൊതുസുരക്ഷാ നിയമ പ്രകാരം കേസെടുത്തത് അമിത് ഷായ്ക്കെതിരായ വിമര്‍ശനത്തില്‍. രോഗ ബാധിതയായി കഴിയുന്ന മുത്തശ്ശിയെ കാണാന്‍ പാക് അധീന കശ്മീരിലേക്ക് പുറപ്പെട്ട യുവാക്കളെ തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അപലപിച്ച് അക്തര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. ഇതാണ് പിഎസ്എ ചുമത്തുന്നതിനുള്ള ഒരു കാരണമായി കണക്കാക്കുന്നത്.
കശ്മീരിലെ ജനങ്ങള്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗിലാനിയുടെ ആത്മകഥ വായിക്കണമെന്നും നേരത്തെ നയീം നിര്‍ദേശിച്ചിരുന്നു. ഇക്കാരണങ്ങളാണ് ഇദ്ദേഹത്തിനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്തതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.ഇതിന് പുറമേ വിഘടനവാദി നേതാവ് മിര്‍വൈസ് ഒമര്‍ ഫറൂഖിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതിനെ അപലപിച്ച് നേരത്തെ അക്തര്‍ രംഗത്തെത്തിയിരുന്നു. ഇതും അക്തറിനെതിരെ പൊതുസുരക്ഷാ നിയമം പ്രകാരം കേസെടുത്തത്തിനുള്ള ഒരു കാരണമായി കശ്മീര്‍ ഭരണകൂടം വിലയിരുത്തുന്നുണ്ട്.

അമിത് ഷായുടെ പ്രസംഗത്തിന് വിമര്‍ശനം
പശ്ചിമബംഗാളില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച നയീം അക്തര്‍ പരസ്യമായി ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്ന അമിത് ഷാ ഇന്ത്യ എന്ന ആശയത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 2019 ജനുവരി ഒമ്പതിന് അമിത് ഷാ നടത്തിയ പ്രസംഗത്തെയാണ് അക്തര്‍ വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്കായി ബിജെപി രാജ്യത്ത് അപകടകരമായ കളികളാണ് നടത്തുന്നത്. വിജയിക്കുന്നതിന് വര്‍ഗ്ഗീയ കാര്‍ഡിറക്കിയും സാമുദായിക വിദ്വേഷം പ്രോത്സാഹിപ്പിക്കുകയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യവും പിഎസ്എ രേഖകളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മുഫ്തി കുടുംബത്തോട് അടുത്ത ബന്ധം
പിഡിപി സ്ഥാപകന്‍ സയീദ് മുഫ്തിയുടെ കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അക്തറെന്നും പിഎസ്എ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നു. ഇദ്ദേഹത്തിന് തീവ്രവാദ ചായ് വുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ രാഷ്ട്രീയ വൃത്തങ്ങളില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ജനങ്ങളെ യൂണിയന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന നയീം അക്തര്‍ പിഡിപിയിലെ രണ്ടാമന്‍ കൂടിയാണ്. 2018 ജൂണില്‍ തകര്‍ന്ന ബിജെപി- പിഡിപി സഖ്യ സര്‍ക്കാരില്‍ വക്താവായും അക്തര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നയീം അക്തറിനെതിരെ പിഎസ്എ
ശനിയാഴ്ചയാണ് ജമ്മു കശ്മീര്‍ ഭരണകൂടം പിഡിപി നേതാവ് നയീം അക്തറിനെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി തടവിലാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് നാല് മുതല്‍ തന്നെ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളില്‍ ഒരാളാണ് നയീം. കശ്മീരില്‍ പൊതുസുരക്ഷാ നിയമത്തിന് കീഴില്‍ കേസെടുക്കുന്ന ആറാമത്തെ രാഷ്ട്രീയ നേതാവാണ് അക്തതര്‍. 1978ല്‍ മരക്കടത്ത് തടയുന്നതിനായാണ് ജമ്മുകശ്മീരില്‍ വിവാദ നിയമം പാസാക്കിയത്.

ആറ് പേര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം
പിഡിപി നേതാവ് നയീം അക്തറിന് പുറമേ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവര്‍ക്കെതിരെയും പ്രസ്തുത നിയമപ്രകാരം വ്യാഴാഴ്ച കേസെടുത്തിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍. പിഡിപി നേതാവ് സര്‍ത്താജ് മദനി എന്നിവര്‍ക്കെതിരെയും നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹിലാല്‍ ലോണ്‍ എന്നിവരെയും കശ്മീര്‍ ഭരണകൂടം പിഎസ്എ ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ 20 പേരെ മാത്രമാണ് കശ്മീര്‍ ഭരണകൂടം ഇതിനകം മോചിപ്പിക്കുകയോ വീടുകളിലേക്ക് മാറ്റുകയോ ചെയ്തിട്ടുള്ളത്.

ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്
2010 കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ടൂറിസം വകുപ്പിലെ കമ്മീഷണര്‍ സെക്രട്ടറി ആയിരുന്ന നയീം അക്തര്‍ പദവി രാജിവെച്ച് പിഡിയില്‍ ചേര്‍ന്നനത്. ഇക്കാലയളവില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചത്. ഇലക്ട്രിക്ക് പദ്ധതിയ്ക്കായി വകയിരുത്തിയ 5000 കോടി രൂപയില്‍ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതോടെ നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസും നല്‍കിയിരുന്നു.












Click it and Unblock the Notifications