ഭാട്ടിയ കുടുംബം ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല; ദില്ലിയിൽ 11 പേരുടെ കൂട്ടമരണത്തിൽ വഴിത്തിരിവ്
ദില്ലി: ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരണപ്പെട്ട പതിനൊന്ന് പേരുടെയും സൈക്കോളജിക്കൽ ഓട്ടോപ്സി റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. കുടുംബാംഗങ്ങൾ ആത്മാക്കളിലും മന്ത്രവാദങ്ങളിലും വിശ്വസിച്ചിരുന്നതായി അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു.
കേരളം ചുട്ടുപൊള്ളുന്നു; ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ ...ഇടിമിന്നൽ ഭീതിയും
മരിച്ച ഭാട്ടിയ കുടുംബത്തിന്റെ വീട്ടിൽ നിന്നും ദുരൂഹമായ ഡയറിക്കുറുപ്പുകൾ പോലീസ് കണ്ടെടുത്തിരുന്നു. ബാധ് തപസ്യ പോലെ ആത്മാവിന് മോക്ഷം ലഭിക്കുമെന്ന് കരുതുന്ന ചില ആചാരങ്ങളിൽ ഇവർ വിശ്വസിച്ചിരുന്നു.
പിതാവിന്റെ ആത്മാവ്
കുടുംബത്തിലെ മൂത്ത മകനായ ലളിത് ഭാട്ടിയയുടെ ഡയറിക്കുറുപ്പുകളിൽ നിന്നാണ് കുടുംബാംഗങ്ങൾ ചില പ്രത്യേക വിശ്വാസങ്ങൾ പാലിച്ചുപോന്നവരാണെന്ന് വ്യക്തമായത്. ഇത്തരത്തിൽ പത്തോളം നോട്ട് ബുക്കുകളാണ് വീട്ടിൽ നിന്നും കണ്ടെടുത്തത്. 10 കൊല്ലം മുമ്പ് മരിച്ചു പോയ പിതാവുമായി സംസാരിക്കാൻ കഴിയുന്നുണ്ടെന്നായിരുന്നു കുറിപ്പുകളിൽ പറയുന്നത്. പിതാവിന്റെ നിർദ്ദേശ പ്രകാരമാണ് എല്ലാം ചെയ്യുന്നതെന്നാണ് ലളിതിന്റെ ഡയറിയിൽ വ്യക്തമാക്കിയിരുന്നുത്.
കുടുംബവും
പിതാവുമായി സംസാരിക്കാറുണ്ടെന്ന ലളിത് ഭാട്ടിയയുടെ അവകാശവാദം മറ്റ് കുടുംബാംഗങ്ങളും വിശ്വസിച്ചിരുന്നു. കുടുംബത്തിലുള്ള ഓരോരുത്തരുടേയും പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും ഡയറികളിൽ കുറിച്ചിട്ടുണ്ട്. മോക്ഷ പ്രാപ്തിക്ക് വേണ്ടി ചില കർമങ്ങൾ ചെയ്യണമെന്ന് പിതാവ് നിർദ്ദേശിച്ചിട്ടുണ്ടെന്നും കുറിപ്പുകളിലുണ്ട്. എങ്ങനെയാണ് മരിക്കേണ്ടതെന്ന് ഡയറിയിൽ എഴുതിയിരുന്നു. ഇതേ രീതിയിലാണ് കുടുംബാംഗങ്ങൾ മരിച്ച് കിടന്നത്.
മനോനില പരിശോധിക്കാൻ
ദില്ലി പോലീസിന്റെ ആവശ്യപ്രകാരമാണ് മരിച്ചവരുടെ സൈക്കോളജിക്കൽ ഓട്ടോപ്സി നടത്തിയത്. ഇതിനായി ഇവരുടെ അയൽക്കാരുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. മരിച്ച ഓരോരുത്തരെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. കൂട്ടമരണം നടന്ന വീട് ഇവർ സന്ദർശിക്കുകയും ചെയ്തിരുന്നു. സിബിഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധരാണ് ഇവരുടെ മാനസികനില വിശകലനം ചെയ്തത്.
ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല
ബുരാരി കുടുംബം ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നുവെങ്കിലും അതിലേക്ക് നയിച്ച് വ്യക്തമായ കാരണം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് സൈക്കോളജിക്കൽ ഓട്ടോപ്സി നടത്തിയത്. പിതാവ് പറയുന്ന രീതിയിൽ പൂജകളും അനുഷ്ഠാനങ്ങളും ചെയ്യണം. കഴുത്തിൽ കുരുക്കിട്ട് തൂങ്ങികിടക്കണം, പക്ഷെ നമ്മൾ മരിക്കില്ല അവസാന നിമിഷം പിതാവ് എത്തി രക്ഷിക്കുമെന്ന് ലളിതിന്റെ ഡയറിക്കുറിപ്പിൽ പറഞ്ഞിരുന്നു.
ചോദ്യം ചെയ്യൽ
200ലധികം ആളുകളെയാണ് കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്. കുടുംബത്തിലെ മൂത്ത പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു കുടുംബാംഗങ്ങളുടെ മരണം. 22 കൊല്ലമായി ബുരാരിയിൽ ബിസിനസ്സ് നടത്തിവരികയായിരുന്നു ബുരാരി കുടുംബം. അയൽക്കാരുമായും ഇവർ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. കുടുംബം മന്ത്രവാദത്തിലോ ഏതെങ്കിലും തരത്തിലുള്ള അനാചാരങ്ങളിലോ വിശ്വസിച്ചിരുന്നതായി ബന്ധുക്കൾക്കും അയൽവാസികൾക്കും അറിവുണ്ടായിരുന്നില്ല.
മരിച്ചവർ
നല്ല സാമ്പത്തിക ഭദ്രതയുള്ള സന്തുഷ്ട കുടുംബം ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലായിരുന്നു അയൽക്കാരും ബന്ധുക്കളും. നാരായണൺ ദേവി(77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ്(50) , ലളിത് ഭാട്ടിയ( 45), ഭവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42) മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക(33), എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച നിലയിലായിരുന്നു നാരായൺ ദേവിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിയേയും മകളേയും പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവവും മകനും അറസ്റ്റിൽ