ബെംഗളൂരുവിൽ പബ് ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമെന്ന് സൂചന
ബെംഗളൂരു: ബെംഗളൂരുവിൽ പബ് ഉടമ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രി ബെംഗളൂരു നഗരത്തിലാണ് സംഭവം. അജ്ഞാതരാണ് പബ് ഉടമയായ മനീഷ് ഷെട്ടിയ്ക്ക് നേരെ വെടിയുതിർത്തത്. ബ്രിഗേഡ് റോഡിൽ രാത്രി ഒമ്പത് മണിയോടെ പബ്ബിന് പുറത്തുവെച്ചായിരുന്നു സംഭവം. 45 കാരനാണ് വെടിവെയ്പിൽ പരിക്കേറ്റത്. ഉടൻ തന്നെ മല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആർഎച്ച്പി റോഡിലാണ് സംഭവം. കൊല്ലപ്പെട്ട മനീഷ് ഷെട്ടിയ്ക്ക് ക്രിമിനൽ പശ്ചാത്തമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. എന്നാൽ കൊലയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികളെത്തിയ ഹോണ്ട ഡ്യൂവോ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം നടന്ന ഉടൻ തന്നെ പോലീസ് കമ്മീഷണർ കമൽ പന്ത്, ഡെപ്യൂട്ടി കമ്മീഷണർ എംഎൻ അനുചേത്, എഫ്എസ്എൽ ടീം ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പബ്ബിനകത്തായിരുന്ന മനീഷ് ഫോൺകോളിൽ സംസാരിക്കുന്നതിന് വേണ്ടിയാണ് പുറത്തേക്കിറങ്ങിയതെന്നാണ് പോലീസ് നൽകുന്ന വിവരം. ഫോണിന് നെറ്റ് വർക്ക് തകരാർ നേരിട്ടതോടെ ഒറ്റയ്ക്ക് പുറത്തേക്കിറങ്ങിയപ്പോഴാണ് സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ സമയം ബൈക്കിലെത്തിയ അക്രമികൾ മനീഷിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

ചിക്കമംഗളൂരുവിലെ കോപ്പ സ്വദേശിയാണ് മനീഷ് എന്ന ശരവതം ഷെട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾ അധോലോക നേതാവായ ബന്നൻജെ രാജയുടെ അനുയായിയാണെന്നും കഴിഞ്ഞ 20 വർഷത്തോളമായി ബെംഗളൂരു നഗരത്തിലാണ് താമസിച്ച് വരുന്നതെന്നും പോലീസ് പറയുന്നു. കൊലപാതകം, തട്ടിപ്പ്, വഞ്ചന എന്നിങ്ങനെ പലതരത്തിലുള്ള കേസുകൾ മംഗളൂരുവിലും മുംബൈയിലുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications