പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്, തിങ്കളാഴ്ച കോൺഗ്രസ് സർക്കാരിന് വിശ്വാസ വോട്ടെടുപ്പ്
പുതുച്ചേരി: കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരി കോണ്‍ഗ്രസ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നേരിടും. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ തമിളിസൈ സൗന്ദര്‍രാജന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നാല് പേര്‍ രാജി വെച്ചതോടെയാണ് വി നാരായണസ്വാമി സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടത്. 33 അംഗ നിയമസഭയില്‍ 17 ആണ് കേവല ഭൂരിപക്ഷം.
നാല് എംഎല്‍എമാര്‍ രാജി വെച്ചതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം 14 ആയി കുറഞ്ഞു. പ്രതിപക്ഷത്തുളള ബിജെപി നയിക്കുന്ന സഖ്യത്തിനും 14 അംഗങ്ങളുടെ പിന്തുണ മാത്രമേ ഉളളൂ. ഈ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഭൂരിപക്ഷം ലഭിക്കില്ല. ഏപ്രില്‍-മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയില്‍ ഇതോടെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് വരെ മൂന്ന് മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത.
കോണ്‍ഗ്രസ് എംഎല്‍എ ആയ ജോണ്‍ കുമാറാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ടത്. നേരത്തെ രാജിവെച്ച നേതാക്കളെല്ലാം ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായുളള ഈ കാല് മാറല്‍ കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമാണ് ബിജെപി നടത്തുന്നത് എന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി ആരോപിച്ചു. വിശ്വാസ വോട്ടെടുപ്പ് അടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ യോഗം ചേര്‍ന്നു.
ഇന്നത്തെ യോഗത്തില്‍ പ്രത്യേക തീരുമാനങ്ങളൊന്നും എടുത്തില്ലെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി അറിയിച്ചു. വെള്ളിയാഴ്ച വീണ്ടും നേതാക്കള്‍ യോഗം ചേരും. പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയുമായും ചര്‍ച്ച നടത്തുമെന്ന് നാരായണസ്വാമി അറിയിച്ചു. കിരണ്‍ ബേദിയെ ലഫ്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന് ശേഷം കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്ത തമിളിസൈ സൗന്ദര്‍രാജന്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കത്ത് കൈമാറുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.