രണ്ട് ചാവേറുകള്‍ ഇനിയും ജീവനോടെ... അതിർത്തി കടന്നത് 21 ഭീകരര്‍; ഇന്ത്യയ്ക്കിനി ഭയത്തിന്റെ നാളുകള്‍?
പുല്‍വാമ: പുല്‍വാമയിലെ ആക്രമണം കൊണ്ട് അവസാനിപ്പിക്കാന്‍ ആയിരുന്നില്ല ജെയ്ഷെ മുഹമ്മദിന്റെ പദ്ധതി എന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ 21 അംഗ ജെയ്ഷെ മുഹമ്മദ് സംഘമാണ് കശ്മീരിലേക്ക് നുഴഞ്ഞ് കയറിയത്. ഇവരില്‍ മൂന്ന് ചാവേറുകളും ഉണ്ടായിരുന്നു.
മൂന്ന് ചാവേര്‍ ആക്രമണങ്ങളാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. രണ്ടെണ്ണം കശ്മീര്‍ താഴ് വരയ്ക്ക് പുറത്തും ഒന്ന് കശ്മീരിലും. കശ്മീരിലെ പുല്‍വാമയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം സിആര്‍പിഎഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ചാവേര്‍ ആക്രമണം ഉണ്ടായത്. അന്ന് 40 പേരാണ് കൊല്ലപ്പെട്ടത്.
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ മരുമകന് മുഹമ്മദ് ഉമൈറിന്റെ നേതൃത്വത്തിലാണ് 21 അംഗ സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്മാരില് ഒരാളായിരുന്ന കമ്രാനും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. കമ്രാന്‍ കഴിഞ്ഞ ദിവസം സുരക്ഷ സേനയുമായുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മസൂദ് അസ്ഹറിന്റെ മറ്റൊരു മരുമകന് ഉസ്മാന് ഹൈദര്‍ നേരത്തേ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനും, അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതിനും എതിരെ പ്രതികാരം ചെയ്യാന്‍ ആണ് ജെയ്ഷെ സംഘം ഇന്ത്യയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാമക്ഷേത്ര നിര്‍മാണവുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഫെബ്രുവരി അഞ്ചിന് മസൂദ് അസ്ഹറിന്റെ ഇളയ സഹോദരന് റൗഫ് അസ്ഗര്‍ ഭീഷണി മുഴക്കിയിരുന്നു.
ഇന്ത്യയിലേക്ക് കടന്ന ചാവേറുകളില്‍ രണ്ട് പേര് ഇപ്പോഴും ജീവനോടെ തന്നെ ഉണ്ടെന്നാണ് കരുതുന്നത്. ഇത് തന്നെ ആണ് ഏറെ ഭയപ്പെടുത്തുന്നതും.