ചാവേറാക്രമണമുണ്ടാകുമെന്ന് നേരത്തെ വിവരം ലഭിച്ചു, തടയുന്നതിൽ ഗുരുതര വീഴ്ച പറ്റിയെന്ന് ആക്ഷേപം!
ശ്രീനഗര്‍: കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടെ ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയിലേത്. ഒറ്റ ദിവസം കൊണ്ട് 39 ജവാന്മാരുടെ വിലപ്പെട്ട ജീവനുകളാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ചാവേറിനെ ഉപയോഗിച്ചാണ് രാജ്യത്തെ ഒന്നാകെ നടുക്കിയ ആക്രമണം നടത്തിയത്. 2500ലേറെ സൈനികര്‍ ഉളള വാഹനവ്യൂഹത്തിന് നേര്‍ക്ക് ബോംബ് നിറച്ച വാഹനം ഓടിച്ച് കയറ്റി ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സാധിച്ചു എന്നത് വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി ഒരു ചാവേര്‍ സഞ്ചരിക്കുന്നതായുളള വിവരങ്ങള്‍ നേരത്തെ തന്നെ സുരക്ഷാ സേനയ്ക്ക് ഇന്റലിജന്‍സ് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സിറിയയിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന ഭീകരാക്രമണത്തിന്റെ മോഡലിലുളള ആക്രമണം നടക്കും എന്നതായിരുന്നു വിവരം. ഇതേത്തുടര്‍ന്ന് ഭീകരാക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് ഉന്നത തലത്തില്‍ യോഗങ്ങള്‍ ചേരുകയുമുണ്ടായിട്ടുണ്ടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ചാവേര്‍ ആക്രമണം തടയാനുളള ഫലപ്രദമായ മാര്‍ഗങ്ങളൊന്നും കൂടിയാലോചനകളില്‍ ഉരുത്തിരിഞ്ഞ് വന്നില്ലെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സിആര്‍പിഎഫ് അടക്കമുളള സേനാവിഭാഗങ്ങളില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. കാര്‍ ബോംബ് ആക്രമണം പ്രതീക്ഷിച്ച് കൊണ്ട് തന്നെ കാറുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നിരന്തരം നടന്നിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ചാവേറിനെ തടയാന്‍ സാധിച്ചില്ല.
സേനയുടെ വാഹനവ്യൂഹവുമായി രാത്രി യാത്ര നടത്താം എന്നൊരു നിര്‍ദേശം ഉന്നതതല കൂടിയാലോചനകളില്‍ ഉയര്‍ന്ന് വന്നിരുന്നു. കാരണം രാത്രി ഗതാഗതത്തിരക്ക് കുറവായത് കൊണ്ട് തന്നെ വാഹനങ്ങള്‍ പരിശോധിക്കാനോ അല്ലെങ്കില്‍ സൈന്യത്തിന്റെ വാഹനവ്യൂഹം കടന്ന് പോകുന്നത് വരെ തടയാനോ സാധിക്കും. എന്നാല്‍ ഇതും നടപ്പിലാക്കപ്പെട്ടില്ല. ജയ്‌ഷെ മുഹമ്മദ് രണ്ട് ദിവസം മുന്‍പ് ഭീകരാക്രമണ സൂചന നല്‍കുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് നടത്തിയ ആക്രമണം ആയിരുന്നു വീഡിയോയില്‍. ഇതേക്കുറിച്ച് ജമ്മു കശ്മീര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നല്‍കിയിട്ടും വേണ്ട മുന്‍കരുതല്‍ എടുത്തില്ല എന്നും ആക്ഷേപമുണ്ട്.
Delhi: The meeting of the Cabinet Committee on Security is underway at 7, Lok Kalyan Marg. pic.twitter.com/y8aL7sytlu
— ANI (@ANI) February 15, 2019