തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തന്നെ എങ്ങനെ ഭീകരാക്രമണമുണ്ടായി? കേന്ദ്രത്തിന് എതിരെ മമത
ദില്ലി: 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംശയമുന നീട്ടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുല്‍വാമ ഭീകരാക്രമണം നടന്ന സമയത്തെക്കുറിച്ചാണ് മമത ബാനര്‍ജി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ ഭീകരാക്രമണം നടന്നിരിക്കുന്നത് എന്നാണ് മമത ബാനര്‍ജിയുടെ ചോദ്യം.
തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും മമത ബാനര്‍ജി ആരോപിച്ചു. ഇക്കഴിഞ്ഞ 5 വര്‍ഷം പാകിസ്താന് എതിരെ കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടിയാണ് കൈക്കൊണ്ടത് എന്നും മമത ബാനര്‍ജി ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനുമായി നിഴല്‍ യുദ്ധം നടത്തുകയാണ് എന്നും മമത ബാനര്‍ജി ആരോപിച്ചു. ഭീകരാക്രമണമുണ്ടാകും എന്നുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച് എങ്ങിനെയാണ് സിആര്‍പിഎഫ് ജവാന്മാരെ യാത്ര ചെയ്യാന്‍ അനുവദിച്ചത് എന്നും മമത ബാനര്‍ജി ചോദിച്ചു.
പുല്‍വാമയില്‍ കനത്ത സുരക്ഷ വീഴ്ചയുണ്ടായി എന്ന് പല കോണുകളില്‍ നിന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമാണിത്. പുല്‍വാമ ആക്രമണത്തിന് തൊട്ട് പിന്നാലെയും കേന്ദ്രത്തെ വിമര്‍ശിച്ച് മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു. ദേശീയ സുരക്ഷാ ഏജന്‍സിയും ഇന്റലിജന്‍സും എന്തെടുക്കുകയാണ് എന്നാണ് മമത ചോദിച്ചത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പൂര്‍ണ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇത്ര അധികം സൈനിക വാഹനങ്ങള്‍ ഒരുമിച്ച് പോയതെന്നും മമത ചോദിക്കുകയുണ്ടായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണ് എന്നും എങ്ങനെ ഇത്രയേറെ ജവാന്മാര്‍ കൊല്ലപ്പെടുത്ത സാഹചര്യമുണ്ടായെന്നും മമത ചോദിച്ചു.