ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണ്.. പുൽവാമ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മമത
കൊല്‍ക്കത്ത: പുല്‍വാമയില്‍ 39 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ദേശീയ സുരക്ഷാ ഏജന്‍സിയും ഇന്റലിജന്‍സും എന്തെടുക്കുകയാണ് എന്നാണ് മമത ചോദിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പൂര്‍ണ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇത്ര അധികം സൈനിക വാഹനങ്ങള്‍ ഒരുമിച്ച് പോയതെന്നും മമത ചോദിക്കുന്നു
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണ് എന്നും എങ്ങനെ ഇത്രയേറെ ജവാന്മാര്‍ കൊല്ലപ്പെടുത്ത സാഹചര്യമുണ്ടായെന്നും മമത ചോദിക്കുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണം എന്നും മമത ബാനര്‍ജി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് രാജ്യത്ത് സര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിക്കുന്നില്ല എന്നും മമത ബാനര്‍ജി ചോദിച്ചു. രാഷ്ട്രീയ നേതാക്കള്‍ മരിച്ച് കഴിഞ്ഞാല്‍ രാജ്യത്ത് ദുഖമാചരിക്കില്ലേ. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികരോടുളള ബഹുമാന സൂചകമായി കുറഞ്ഞ പക്ഷം 72 മണിക്കൂറെങ്കിലും ദുഖാചരണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിന് പോയതിനെയും മമത വിമര്‍ശിച്ചു. പ്രധാനമന്ത്രി ഉദ്ഘാടന പരിപാടിക്ക് പോയത് എങ്ങനെയാണ് എന്നും തനിക്കതില്‍ ഖേദമുണ്ടെന്നും മമത ബാനര്‍ജി പ്രതികരിച്ചു. ഭീകരാക്രമണത്തിന് പിന്നിലുളളവരെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും സൈനികരുടെ ആത്മവീര്യം സര്‍ക്കാര്‍ വീണ്ടെടുക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.