ആദില്‍ അഹമ്മദ് കൊടുഭീകരനെന്ന് പുല്‍വാമ സ്വദേശികള്‍..... നവീദ് ജട്ടിനെ രക്ഷിച്ചത് ആദില്‍!!
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ സുരക്ഷാ പിഴവുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അതിലേറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് ആദില്‍ അഹമ്മദ് ദറിന്റെ പങ്കാളിത്തം. ആദിലിന്റെ പിതാവ് മകന്റെ ഭീകര ബന്ധത്തെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് പറയുന്നത്. എന്നാല്‍ ആദിലിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൊടുഭീകരനാണ് ഇയാള്‍ എന്നാണ് പുല്‍വാമ സ്വദേശികള്‍ പറയുന്നത്.
ഇത്രയും വലിയൊരു തീവ്രവാദ ബന്ധമുള്ളയാള്‍ കശ്മീരില്‍ പ്രവര്‍ത്തിച്ചിട്ടും എന്തുകൊണ്ട് ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നതും സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. എന്നാല്‍ ആദിലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ദേശീയ മാധ്യമങ്ങള്‍ ആക്രമണം എങ്ങനെ നടന്നുവെന്ന് കൃത്യമായി വിവരിക്കുന്നുണ്ട്.
ആക്രമണം ഇങ്ങനെ
സൈനിക സംഘത്തിന്റെ സഹ കമാന്‍ഡായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഈ സമയത്താണ് ചാവേര്‍ ആക്രമണം ഉണ്ടാവുന്നത്. സ്‌കോര്‍പ്പിയോ വന്നാണ് ഇടിച്ചതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തില്‍ ബസും ഇടിഞ്ഞ വണ്ടും ചിതറി തെറിച്ചു. സൈനിക സംഘത്തിനിടയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുറത്ത് വിട്ടതിനേക്കാള്‍ ഭീകരമാണ് ഇവര്‍ക്ക് നേരിട്ട പ്രശ്‌നങ്ങള്‍. 78 വാഹനങ്ങള്‍ ഉള്ള സൈനിക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ആസൂത്രണം ചെയ്തുള്ള ആക്രമണം
അഫ്‌സല്‍ ഗുരുവിന്റെയും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷിക ദിനമായിരുന്നു ഭീകരര്‍ തിരിച്ചടിക്കായി തിരഞ്ഞെടുത്തത്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഭീകരാക്രമണ മുന്നറിയിപ്പും ഇതിന് നല്‍കിയിരുന്നു. എന്നാല്‍ ഭീകരസംഘടനകള്‍ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഭീകരരെ വളര്‍ത്തിയെടുത്ത തന്ത്രമാണ് ഉപയോഗിച്ചത്. ഇത് ഇന്റലിജന്‍സിനും ലോക്കല്‍ പോലീസിനും മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. ആദിലിനെ പലര്‍ക്കും അറിയുക പോലുമില്ലായിരുന്നു.
അണിയറയിലെ നീക്കം
ജെയ്‌ഷെ മുഹമ്മദ് ആദില്‍ ദറിനെ കൃത്യമായി ആക്രമണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ തല്‍ഹ റഷീദിനെയും ഉസ്മാന്‍ ഹൈദറിനെയും ഇന്ത്യന്‍ സൈനികര്‍ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരുന്നു ഇപ്പോള്‍ നടന്ന ഭീകരാക്രമണം. ആധുനിക രീതിയിലുള്ള സ്‌ഫോടക വസ്തുകള്‍ ആദിലിന് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ അറിയാമായിരുന്നു. ഇയാള്‍ മസൂദ് അസ്ഹറിന്റെ കൊല്ലപ്പെട്ട ബന്ധുക്കള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചാണ് ആക്രമണം നടത്താന്‍ എത്തിയത്.
ജെയ്‌ഷെയുടെ സ്വാധീനം
ജെയ്‌ഷെ മുഹമ്മദ് ചെറുപ്രായത്തില്‍ തന്നെ ആദിലിനെ സ്വാധീനിച്ചിരുന്നു. കാണ്ഡഹാറിലെ വിമാന റാഞ്ചല്‍, പാര്‍ലമെന്റ് ആക്രമണം, പുല്‍വാമയിലെ പോലീസ് കേന്ദ്രത്തിന് നേരെയുള്ള ആക്രമണം, ബദാമി ബാഗ് ആക്രമണം, പത്താന്‍കോട്ട് ആക്രമണം, ഉറിയിലെ ആക്രമണം എന്നിവയില്‍ ആകൃഷ്ടനായാണ് ആദില്‍ ജെയ്‌ഷെയില്‍ എത്തുന്നത്. ഇന്ത്യ പിടിച്ചെടുക്കലായിരുന്നു ഇവര്‍ സ്വപ്‌നം കണ്ടിരുന്നത്. ആദിലിന് മസൂദ് അസ്ഹറും അദ്ദേഹത്തിന്റെ ബന്ധുക്കളും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.
ആദില്‍ കൊടുംഭീകരന്‍
ആദില്‍ കൊടുഭീകരനാണെന്ന് പുല്‍വാമ സ്വദേശികള്‍ പറയുന്നു. മതതീവ്രവാദത്തെ ശക്തമായി ആദില്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ജിഹാദികള്‍ കശ്മീരും ഇന്ത്യയും പിടിച്ചടക്കുമെന്ന് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം നാണം കെട്ട് ഓടുമെന്നും ഇയാള്‍ പറഞ്ഞതായി പുല്‍വാമ സ്വദേശികള്‍ പറയുന്നു. ഇന്ത്യയൊട്ടാകെ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ യുവാക്കളുടെ സഹായവും ഇയാള്‍ തേടിയിരുന്നു. നിരവധി യുവാക്കള്‍ ജെയ്‌ഷെ മുഹമ്മദിലെത്തിയതും ഇത്തരം പ്രചാരണം കാരണമാണ്.
നവീന്‍ ജട്ടിന്റെ രക്ഷപ്പെടുത്തല്‍
ഇന്ത്യ കൊടുംഭീകരനായി കാണുന്ന ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ നവീദ് ജട്ടിനെ സുരക്ഷാ സംഘത്തിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുത്തിയത് ആദിലാണ്. ഹിലാല്‍ അഹമ്മദ് വാനി, സമീര്‍ അഹമ്മദ് എന്നീ യുവാക്കളുടെ സഹായവും ഇയാള്‍ക്കുണ്ടായിരുന്നു. നവീദ് ജട്ടിന് പോലീസ് സംരക്ഷണത്തെ മറികടന്ന് തോക്ക് സംഘടിപ്പിച്ച് കൊടുത്തത് ഇവരാണ്. ഇത് ഉപയോഗിച്ച് നവീദ് ജട്ട് പോലീസുകാരെ വെടിവെച്ച് കൊന്നാണ് രക്ഷപ്പെട്ടത്.
ഇന്ത്യയുടെ അശ്രദ്ധ
യുവാക്കള്‍ക്കിടയില്‍ തീവ്രവാദം ശക്തമാകുന്നു എന്ന് ഒരിക്കല്‍ പോലും ഇന്ത്യ പരിശോധിച്ചിട്ടില്ല. നവീദിനെ രക്ഷപ്പെടുത്തിയ മൂന്ന് പേരില്‍ രണ്ടുപേര്‍ ഇതുവരെ കൊല്ലപ്പെട്ട് കഴിഞ്ഞു. രത്‌നിപോരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഹിലാല്‍ അഹമ്മദ് വാനി കൊല്ലപ്പെട്ടത്. ആദില്‍ ചാവേറായി എത്തിയാണ് കൊല്ലപ്പെട്ടത്. അതേസമയം സമീര്‍ അഹമ്മദ് ഏത് നിമിഷവും ചാവേര്‍ ആക്രമണം നടത്താമെന്നും പുല്‍വാമ സ്വദേശികള്‍ പരയുന്നു. ഇന്ത്യ ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
സൈനികരുടെ അവസാന നിമിഷങ്ങള്‍.. ഹൃദയം നുറുങ്ങുന്ന അനുഭവം പങ്കുവെച്ച് സൈനീകന്‍