ആദിലിന്റെ മാതാപിതാക്കള്‍ പറഞ്ഞത് പച്ചക്കള്ളം.. ആദിലിന്റെ തീവ്രവാദത്തിലേക്കുള്ള വഴി ഇങ്ങനെ
പുല്‍വാമ ഭീകരാക്രമണത്തിലെ ചാവേര്‍ മുഹമ്മദ് അദില്‍ ദര് ആറ് തവണ കാശ്മീര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ആയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതേസമയം ഒരു തവണ പോലും ആദിലിനെതിരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുംബൈ മിറര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. ലഷ്കര്‍ ഈ തൊയിബയ്ക്ക് സഹായം ചെയ്തുകൊടുത്തെന്ന സംശയത്തെ തുടര്‍ന്നും സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിനുമായിരുന്നു ആദിലിനെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും കേന്ദ്ര ഇന്റലിജെന്‍സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനേയും പോലീസിനേയും ഉദ്ധരിച്ച് മുംബൈ മിറര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ആദില്‍ തീവ്രവാദിയായത് സൈന്യം മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന പിതാവിന്റെ പ്രസ്താവന പച്ചക്കള്ളമായിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആദിലിന്റെ തീവ്രവാദത്തിലേക്കുള്ള വഴിയെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ
ആറ് തവണ അറസ്റ്റില്‍
പുല്‍വാമയിലെ ഗണ്ഡീഭാഗ് ഗ്രാമത്തിലാണ് 20 കാരനായ ആദില്‍ ദര് വളര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആറ് തവണയാണ് ആദിലിനെ പോലീസ് വിവിധ സംഭവങ്ങളില്‍ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഒരിക്കല്‍ പോലും ഒരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
ഇന്റലിജെന്‍സ് വീഴ്ച
സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയായിരുന്നു ആദില്‍. എന്നാല്‍ ഇതുവരേയും ഒരു കേസുകള്‍ പോലും ആദിലിന്റെ പേരില്‍ എടുത്തില്ലെന്ന് ഇന്റലിജെന്‍സ് വീഴ്ചയാണോ എന്ന സംശയവും ഉയര്‍ത്തുന്നുണ്ട്.
ഭീകരവാദം
2016 ലാണ് ആദില്‍ ഭീകരസംഘടനയായ ലഷ്കറിന് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങിയത്. പിന്നീട് ലഷ്കര്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നതടക്കമുള്ള ചുമതലകള്‍ ആദില്‍ ഏറ്റെടുത്തു. ലഷ്കര്‍ കമാന്റര്‍മാരേയും അവര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായും ആദില്‍ പ്രവര്‍ത്തിച്ചു.
തീവ്രവാദ ബന്ധം
ആദിലിന്റെ തീവ്രവാദ ബന്ധത്തെ കുറിച്ച് കുടുംബത്തിലെ ചിലര്‍ക്ക് അറിയാമായിരുന്നു. ആദിലിന്റെ കസിന് മന്‍സോര്‍ ദര് ലഷ്കറിന്റെ ഗ്രൗണ്ട് ഏജന്റായിരുന്നു. 2017 ല്‍ നടന്ന സൈനീക ആക്രമണത്തില്‍ മന്‍സോര്‍ കൊല്ലപ്പെട്ടിരുന്നു.
നാല് സുഹൃത്തുക്കള്‍
അതിന് ആറ് മാസങ്ങള്‍ക്ക് ശേഷം ആദില്‍ ജെയ്ഷ ഈ മുഹ്മദിന്റെ ഭാഗമായി. മന്‍സൂറിന്റെ സഹോദരനും മറ്റ് നാല് സുഹൃത്തുക്കളും ആദിലിനൊപ്പം ജെയ്ഷ ഇ മുഹമ്മദിന് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങി.
സൈന്യത്തിന് നേര്‍ക്ക്
ആദില്‍ ജെയ്ഷയില്‍ ചേരുന്നതിന് മുന്‍പ് തന്നെ രണ്ട് തവണ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സൈനീകര്‍ക്ക് നേരെ കല്ലെറിഞ്ഞതിനായിരുന്നു ആദിലിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് നാല് തവണ ഭീകരവാദ ബന്ധമുണ്ടോയെന്ന സംശയത്തിന്റെ പേരിലും ആദിലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു, ഓഫീസര്‍ പറഞ്ഞു.
മന്‍സൂറിന്റെ മരണം
മന്‍സൂറിന്റെ മരണമാണ് ആദിലിനെ ജെയ്ഷ ഇ മുഹമ്മദുമായി കൂടുതല്‍ അടുപ്പിച്ചത്. മന്‍സൂറിന്റെ മരണ ശേഷം ആദില്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീട് പാക്കിസ്ഥാനില്‍ ജെയ്ഷ കമാന്റര്‍ ഒമര്‍ ഹാഫിസിന്റെ നേതൃത്വത്തില്‍ പരിശീലനം നേടി.
ഒമര്‍ ഹാഫിസ്
സേന നോട്ടമിടാത്ത കാശ്മീരി യുവാക്കളെ തന്ത്രത്തില്‍ സംഘടനയുടെ ഭാഗമാക്കി ചാവേറുകളാകാന്‍ പ്രേരിപ്പിക്കുന്നയാളാണ് ഒമര്‍ ഹാഫിസ്, ഓഫീസര്‍ പറയുന്നു. ആദ്യം ആദില്‍ ലഷ്കറിന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട് ജെയ്ഷയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് പിന്നില്‍ ഒമര്‍ ഹാഫിസ് ആണെന്നും പോലീസ് ഓഫീസര്‍ പറഞ്ഞു.
ആകൃഷ്ടനായി
ജെയ്ഷയുടെ ഭാഗമാകണമെങ്കില്‍ പുതിയ അംഗങ്ങള്‍ ഒരു പോലീസിനേയോ ആര്‍മി ഓഫീസര്‍മാരേയോ അപായപ്പെടുത്തി തോക്ക് കൈക്കലാക്കണം. ഇതായിരുന്നു യോഗ്യതയായി കണക്കാക്കിയിരുന്നത്. ആയുധങ്ങള്‍ക്ക് കുറവ് വന്നപ്പോഴായിരുന്നു സംഘടന ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഇതില്‍ ആകൃഷ്ടനായാണ് ആദില്‍ ജെയ്ഷയില്‍ എത്തിയത്.
ഫിബ്രവരി 9 ന്
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ ഫിബ്രവരി ഒന്‍പതിനാണ് ജെയ്ഷ ഇ മുഹമ്മദ് സൈനിക ആക്രമണത്തിന് ആദ്യം പദ്ധതി തയ്യാറാക്കിയത്.ഷാബില്‍ എന്നയാളെയായിരുന്നു ആദ്യം ഇതിനായി സജ്ജമാക്കിയത്. എന്നാല്‍ പദ്ധതിയെ കുറിച്ച് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാബിര്‍ കൊല്ലപ്പെട്ടു.
മുന്നറിയിപ്പ്
ഇതോടെയായിരിക്കണം ആദില്‍ ഷാബിറിന്റെ സ്ഥാനത്ത് എത്തിയതെന്ന് ഇന്റലിജെന്‍സ് പറയുന്നു. അതേസമയം അതിന് ശേഷവും ഇന്റലിജെന്‍സ് മുന്നറിയിപ്പ് നിലനിന്നിരുന്നെന്നും ഓഫീസര്‍ പറഞ്ഞു.