പുൽവാമ ഭീകരാക്രമണ കേസ്, എൻഐഎ കുറ്റപത്രം സമർപ്പിച്ചില്ല, പ്രതിക്ക് ജാമ്യം
ദില്ലി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചു. പ്രതിക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. പ്രതി യൂസഫ് ചോപനാണ് ദില്ലി പാട്യാല ഹൗസ് കോടതി ജാമ്യം നൽകിയത്.
പുൽവാമയിൽ ജെയ്ഷെ ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസാണ് യൂസഫ് ചോപ്പനെതിരെ ചുമത്തിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുള്ളതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് എൻഐഎ നൽകുന്ന വിശദീകരണം. 2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ രാജ്യത്തെ നടക്കിയ ഭീകരാക്രമണം നടക്കുന്നത്.

കശ്മീരിലെ പുൽവാമയിൽ സിആർപിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണം നടത്തിയത്. 100 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച കാർ സൈനിക വാഹനത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേറായി കാർ ഓടിച്ച് എത്തിയത്.
മസൂദ് അസറിന്റെ ബന്ധു ഉസ്മാനെ ത്രാലിൽ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമായായിരുന്നു പുൽവാമയിലെ ആക്രമണമെന്നാണ് നിഗമനം.പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകാൻ 12-ാം ദിവസം ഇന്ത്യ ബാലാക്കോട്ടിലെ തീവ്രവാദ പരിശീലന ക്യാമ്പുകൾക്ക് നേരെ വ്യോമാക്രമണം നടത്തി.












Click it and Unblock the Notifications