പുൽവാമ മോദി അധികാരത്തിലേറിയ ശേഷമുളള 18ാമത് ഭീകരാക്രമണം! രൂക്ഷ വിമർശനവുമായി എംപി
പുല്‍വാമയില്‍ 39 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്ന ആരോപണം ശക്തമാവുകയാണ്. കനത്ത സുരക്ഷയുണ്ടായിട്ടും ചാവേര്‍ എങ്ങനെ സുരക്ഷേ ഭേദിച്ചുവെന്നും ആക്രമണ മുന്നറിയിപ്പ് ഉണ്ടായിട്ടും എന്തുകൊണ്ട് പുല്‍വാമ സംഭവിച്ചു എന്നുമുളള പല ചോദ്യങ്ങളും ഉയരുന്നു.
''പുൽവാമ തീവ്രവാദി രാഹുൽ ഗാന്ധിയുടെ സ്വന്തം ആൾ'', വ്യാജ ഫോട്ടോയുമായി വ്യാജ പ്രചാരണം
ഭീകരവാദം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ, നോട്ട് നിരോധനം ഭീകരവാദികളുടെ നട്ടെല്ല് ഒടിക്കുമെന്ന് പ്രഖ്യാപിച്ച മോദി സര്‍ക്കാരിന് നേര്‍ക്കാണ് ചൂണ്ട് വിരല്‍ നീളുന്നത്. പുല്‍വാമയിലേത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുളള 18ാമത്തെ ഭീകരാക്രമണമാണ്. 39 സൈനികരുടെ ജീവനെടുത്ത സുരക്ഷാ വീഴ്ചയ്ക്ക് ആര് സമാധാനം പറയും? എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
രാജ്യം സൈനികർക്കൊപ്പം
കാശ്മീരിലെ ഫുൽവാമയിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ സൈനികർക്കൊപ്പമാണ് രാജ്യം മുഴുവൻ. എല്ലാ രാഷ്ട്രീയ കക്ഷികളും ആക്രമണത്തെ അപലപിക്കുകയും സൈനികരുടെ വീരമൃത്യുവിന് അഭിവാദ്യമർപ്പിക്കുകയും ചെയ്തു. എന്റെ പാർട്ടിയുടെ പോളിറ്റ്ബ്യൂറോയും ഇന്നലെ തന്നെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അതിലൊന്നും കക്ഷി രാഷ്ട്രീയ കുറ്റപ്പെടുത്തലുണ്ടായിരുന്നില്ല. അവർക്ക് അന്ത്യാഭിവാദ്യമർപ്പിക്കുമ്പോൾ അതൊരു രാഷ്ടീയായുധമാക്കാതിരിക്കലാണ് പ്രാഥമികമായ ഔചിത്യം.
ഉറഞ്ഞ് തുളളുന്ന സംഘികൾ
രാഷ്ട്രീയ ചോദ്യങ്ങൾ പിന്നീടാവാമെന്നു കരുതി. പക്ഷേ ഇപ്പോൾ ഒരു കൂട്ടർ ഇതിനെ രാഷ്ടീയവൽക്കരിച്ച് മറ്റെല്ലാവരെയും തെറി വിളിച്ച് പതിവുപോലെ അർമാദിക്കുകയാണ്. സൈനിക സ്നേഹം നടിച്ച്, രാജ്യസ്നേഹ കുത്തകാവകാശം ഏറ്റെടുത്ത് സംഘികൾ ഉറഞ്ഞു തുള്ളുന്നുണ്ട്. തെരഞ്ഞെടുപ്പായതോടുകൂടി സൈനിക / ദേശസ്നേഹനാട്യങ്ങൾ അതിരുവിടും. അതു കൊണ്ട് ഈ കാപട്യങ്ങളെക്കുറിച്ച് ഈ നേരത്ത് പറയാതെ വയ്യ.
മോദി വന്ന ശേഷം 18 ആക്രമണം
ജമ്മു കാശ്മീരിൽ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയും? മോദി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള 18 - )മത്തെ തീവ്രവാദ ആക്രമണം ദേശസുരക്ഷയുടെ കാര്യത്തിലുള്ള പരാജയത്തിന്റെ തെളിവല്ലേ? പത്താൻ കോട്ടിലും ഉറിയിലും സൈനിക ക്യാമ്പുകൾ ആക്രമിച്ച് സൈനികരെ ഭീകരർ വധിച്ചതിൽ നിന്ന് എന്തെങ്കിലും പാഠം സർക്കാർ പഠിച്ചിരുന്നെങ്കിൽ ഇത് തടയാനാവുമായിരുന്നില്ലേ?
ഭീകരർക്കെതിരെ വാചകമടി മാത്രം
കാശ്മീരിൽ ഭീകരരുടെ നട്ടെല്ല് തകർത്തുവെന്ന് മോദി പറഞ്ഞത് രണ്ടാഴ്ച മുമ്പാണ്. ഭീകരർക്കെതിരെ വാചകമടി മാത്രമേ ഉള്ളൂവെന്നല്ലേ ഇതിനർത്ഥം? സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് പോകാൻ അതീവ സുരക്ഷയൊരുക്കിയെന്നു പറയുന്ന പ്രദേശത്തുണ്ടായ ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചക്ക് എന്തുണ്ട് സമാധാനം? നോട്ട് നിരോധനം ഭീകരപ്രവർത്തനത്തെ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടവർക്ക് ഇപ്പോൾ എന്തുണ്ട് മറുപടി?
ജീവന്റെ കണക്കുകൾ
95 സൈനികർക്ക് 2018ൽ മാത്രം ജീവൻ നഷ്ടപ്പെട്ടു എന്ന വസ്തുത കേന്ദ്ര സർക്കാർ കണ്ണടച്ചാൽ ഇല്ലാതാകുമോ? മോദി ഭരണത്തിൽ 2017ൽ രാജ്യത്ത് 805 ഉം 2018ൽ 941 മായി ഭീകരാക്രമണങ്ങൾ വർദ്ധിച്ചതിന് എന്ത് മറുപടിയുണ്ട്? കാശ്മീരിൽ 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടത് 2018 ലായിരുന്നില്ലേ? കാശ്മീരിന് പുറത്ത് തീവ്രവാദ ആക്രമണങ്ങളിൽ 2017ൽ 332 പേർ മരിച്ചത് 2018ൽ 415 ആയി കൂടിയതിന് കാരണമോ? (കണക്കുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പേർട്ടിൽ നിന്ന്)
തെറി വിളിച്ച് ക്ഷീണം തീർക്കുന്നു
ഇന്നലെ മുതൽ എന്റെ പേജിൽ വന്ന് തെറി വിളിക്കുന്ന സംഘികൾ ഒരു ക്ഷീണം തീർക്കുകയാണ്. ജാലിയൻവാലാബാഗ് രക്തസാക്ഷികളോട് കപട ദേശസ്നേഹി സർക്കാർ അനാദരവ് കാണിച്ചത് ഞാൻ പാർലമെന്റിൽ ശക്തമായി ചോദ്യം ചെയ്തതിന്റെ വീഡിയോയും കുറിപ്പും ഇവിടെ പങ്കുവച്ചിരുന്നല്ലോ. സാധാരണ തെറി വിളയാട്ടം നടത്തുന്ന ഒരൊറ്റ സംഘിയും ആ വഴി വന്നേയില്ല. മിണ്ടാട്ടം മുട്ടിപ്പോയി. അതിന്റെ ക്ഷീണം ഇന്നലെ മുതൽ കാശ്മീരിലെ ധീര സൈനികരുടെ വീരമൃത്യുവിന്റെ പേരിൽ തീർക്കുകയാണ്.
ദേശവിരുദ്ധരുടെ തെറിവിളി പുല്ലാണ്
ഇതിനു ചുവടെയും സംഘികൾ തെറിവിളിക്കും. പക്ഷേ സൈനികരുടെ ശവപ്പെട്ടി വിറ്റവകയിൽ പോലും കമ്മീഷനടിച്ച, ബ്രിട്ടീഷ് പട്ടാളക്കാരുടെ ബൂട്ട് നാക്കുകൊണ്ട് പോളീഷ് ചെയ്ത, ഖണ്ഡശ്ശ നോവൽ പോലെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി വലഞ്ഞ, മൂവർണ്ണ ദേശീയ പതാകയേയും ജനഗണമനയേയും ഭരണഘടനയേയും എതിർത്ത ദേശവിരുദ്ധരുടെ തെറിവിളി പുല്ലാണ്. വെറും പുല്ല്.
മോദിയുടെ അനുഭവം ഓർക്കുക
ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്ത ഹേമന്ത് കർക്കറെ എന്ന ധീര രക്തസാക്ഷിയായ പോലീസ് ഓഫീസറെ രാജ്യദ്രോഹിയെന്നാക്ഷേപിച്ചവരുടെ സർട്ടിഫിക്കറ്റ് ആർക്കു വേണം? ഒടുവിൽ കർക്കറെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ രണ്ടു കോടിയുടെ പണക്കിഴിയുമായി അദ്ദേഹത്തിന്റെ ഭാര്യ കവിത കർക്കറെയെ കണ്ട് രാഷ്ട്രീയ മുതലെടുപ്പിന് പോയ മോദിക്കുണ്ടായ അനുഭവം ഓർമ്മയുണ്ടല്ലോ.
മുതലെടുക്കാൻ വരേണ്ട
മുതലെടുപ്പുകാരുടെ മുഖത്താട്ടിയ കവിതാ കർക്കറെ തന്റെ ഭർത്താവിനെ ജീവിച്ചിരിക്കേ അപമാനിച്ചിട്ട് രക്തസാക്ഷിത്വം വിലക്കെടുക്കാൻ വരേണ്ടെന്ന് പറഞ്ഞത് നല്ല ഓർമ്മ വേണം. കശ്മീരിലെ രക്തസാക്ഷിത്വം മുതലെടുപ്പിന് വീണ്ടും ആയുധമാക്കുന്നവരോട് കവിതാ കർക്കറെയുടെ ധീരമായ വാക്കുകളാണ് ആവർത്തിക്കാനുള്ളത് എന്നാണ് എംബി രാജേഷിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
എംബി രാജേഷ് എംപിയുടെ പോസ്റ്റ്