വിവാദക്കൊടുങ്കാറ്റ് അഴിച്ച് വിട്ട് രാഹുൽ ഗാന്ധി! ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തി മൂന്ന് ചോദ്യങ്ങൾ!
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ഭീകരാക്രമണത്തില്‍ ജീവന് വെടിഞ്ഞ 40 സിആര്‍പിഎസ് ജവാന്മാരെ രാജ്യം ആദരവോടെ അനുസ്മരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുളളവര്‍ രക്തസാക്ഷികളായ ജവാന്മാര്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അതിനിടെ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമ സംബന്ധിച്ച് മോദി സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്..
രാജ്യം നടുങ്ങിയ ദിനം
2019 ഫെബ്രുവരി 14നാണ് രാജ്യം നടുങ്ങിയ പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. സിആര്‍പിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 2547 ജവാന്മാര് അടങ്ങുന്ന സംഘം യാത്ര ചെയ്യവേയാണ് ഭീകരാക്രമണം ഉണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ സൈനിക വാഹന വ്യഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
രക്തസാക്ഷികളായി 40 ജവാന്മാർ
100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. രാജ്യത്തിന്റെ 40 ജവാന്മാര്ക്ക് ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടു. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ പാകിസ്താന് മറുപടി നല്കി. നിയന്ത്രണ രേഖ കടന്ന് ചെന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ചെയ്തത്.
ഉയർന്ന സംശയങ്ങൾ
എന്നാല്‍ പുല്‍വാമ സംഭവത്തിന് പിന്നാലെ നിരവധി സംശയങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഉന്നയിക്കുകയുണ്ടായി. അതീവ സുരക്ഷാ മേഖലയില്‍ നൂറ് കിലോ സ്ഫോടക വസ്തുക്കളുമായി ചാവേര്‍ എങ്ങനെ കടന്ന് കയറി ആക്രമണം നടത്തി എന്നതടക്കമുളള സംശയങ്ങള്‍ പല നേതാക്കളും ഉന്നയിച്ചു. എന്‍ഐഎ ആണ് പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല
ഒരു വര്‍ഷം പിന്നിട്ടിട്ടും ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ എന്‍ഐഎക്ക് സാധിച്ചിട്ടില്ല. ചാവേര്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ സൈനിക കേന്ദ്രങ്ങളില്‍ കണ്ടുവരുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകർക്ക് ഇത്തരം സ്ഫോടക വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്ന ചോദ്യം നിർണായകമാണ്. കേസില്‍ ഇതുവരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമില്ല.
മൂന്ന് ചോദ്യങ്ങൾ
ഈ സാഹചര്യത്തിലാണ് പുല്‍വാമ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് രക്തസാക്ഷികളെ ഓര്‍ക്കുന്നതോടൊപ്പം നമുക്ക് ചോദിക്കാം, ആര്‍ക്കാണ് ഭീകരാക്രമണം കൊണ്ട് നേട്ടമുണ്ടായത്? ആക്രമണത്തെ കുറിച്ചുളള അന്വേഷണത്തിന്റെ ഫലം എന്താണ്? ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചയ്ക്ക് ബിജെപി സര്‍ക്കാരില്‍ ആരാണ് ഉത്തരവാദി? ''
സ്മാരകം പണിയേണ്ടതില്ല
പുല്‍വാമ ആക്രമണത്തിന് പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യസുരക്ഷ അടക്കമുളള വിഷയങ്ങളാണ് ബിജെപി പ്രചാരണ ആയുധമാക്കിയത്. കൂറ്റന്‍ വിജയം ബിജെപി സ്വന്തമാക്കുകയും ചെയ്തു. സിപിഎം നേതാവ് മുഹമ്മദ് സലീമും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. കൊല്ലപ്പെട്ട 40 ജവാന്മാര്ക്ക് സ്മാരകം പണിയേണ്ടതില്ലെന്നും അത് ആക്രമണം തടയുന്നതില്‍ നമ്മള് പരാജയമായി എന്നത് ഓര്‍മ്മപ്പെടുത്തുന്നതാണ് എന്നും മുഹമ്മദ് സലീം പറഞ്ഞു.
ആർഡിഎക്സ് എങ്ങനെ എത്തി?
രാജ്യാന്തര അതിര്‍ത്തി കടന്ന് 80 കിലോ ആര്‍ഡിഎക്സ് എങ്ങനെ അതീവ സുരക്ഷാ മേഖലയായ പുല്‍വാമയില്‍ എത്തി സ്ഫോടനം നടത്തി എന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും സലീം പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ തന്നെ ആക്രമണം തടയാന്‍ സാധിക്കാത്തതിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കണം എന്നും ഇനി ഇത്തരമൊന്ന് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു.
എൻഐഎക്ക് തടസ്സം
പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത് പിന്നിലുളളവരാരും നിലവില്‍ ജീവനോടെയില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതിനും കേസില്‍ അന്വേഷണം കാര്യക്ഷമമായി നടത്തുന്നതിനും ഇത് ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തടസ്സമാണ്. ജെയ്ഷെ മുഹമ്മദിന്റെ ചാവേറായ ആദില്‍ അഹമ്മദ് ദര് ആണ് പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത്.. ഇയാളും കൊല്ലപ്പെട്ടു.
പ്രതികളും കൊല്ലപ്പെട്ടു
പുല്‍വാമയിലെ കാകപോറയാണ് ആദിലിന്റെ സ്വദേശം. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു. മാത്രമല്ല പുല്‍വാമ കേസിലെ മുഖ്യപ്രതികളായ ഭീകരര്‍ മുദാസിര്‍ അഹമ്മദ് ഖാന്, സജ്ജാദ് ഭട്ട് എന്നിവരും കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലിനിടെ 2019 മാര്‍ച്ചില്‍ മുദാസിര്‍ അഹമ്മദ് ഖാനും ജൂണില്‍ സജ്ജാദ് ഭട്ടും കൊല്ലപ്പെട്ടു.
തെളിവ് നിരത്തി ഇന്ത്യ
മുദാസിര്‍ അഹമ്മദ് ഖാന് എന്ന ജെയ്ഷ കമാന്‍ഡര്‍ ആയിരുന്നു പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍. വെറും 23 വയസ്സ് മാത്രമായിരുന്നു ഇയാള്‍ക്ക് പ്രായം. പുല്‍വാമ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്കുളള പങ്ക് പാകിസ്താന് നിഷേധിച്ചിരുന്നു. എന്നാല്‍ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം അടക്കം ഇന്ത്യ തെളിവായി പുറത്ത് വിട്ടു. പുല്‍വാമയ്ക്ക് ശേഷമാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായത്.