ആപ്പ് നേതാക്കള്‍ നെഞ്ചിന് ഇടിച്ചു:പരാതിയുമായി കപിൽ മിശ്ര,ദില്ലി നിയമസഭയ്ക്കുള്ളിൽ ഗുണ്ടാവിളയാട്ടം!!
ദില്ലി: ആം ആദ്മി പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയ കപിൽ മിശ്രയെ ദില്ലി അസംബ്ലിയില്‍ വച്ച് മർദിച്ചുവെന്ന് പരാതി. ജിഎസ്ടിയുടെ പ്രത്യേക സിറ്റിംഗിനെത്തിയപ്പോൾ ദില്ലി അസംബ്ലിക്കുള്ളിൽ വച്ച് ആപ്പ് നേതാക്കൾ നെഞ്ചിനിടിക്കുകയും കയ്യേറ്റം ചെയ്തുവെന്നുമാണ് കപില്‍ മിശ്ര ആരോപിക്കുന്നത്.
ദില്ലി അസംബ്ലിക്കുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളിൽ ആപ്പ് എംഎല്‍എമാർ കപില്‍ മിശ്രയെ ബലാൽക്കാരമായി പിടിച്ചുവച്ച് മർദ്ധിക്കുന്നത് വ്യക്തമാണ്. അഞ്ചോ ആറോ ആപ്പ് സാമാജികരാണ് മിശ്രയെ സംഘം ചേർന്ന് ആക്രമിച്ചത്. എന്നാൽ ആ സമയത്ത് ക്യാമറകൾ ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്നാണ് മിശ്ര പറയുന്നത്.
മിശ്രയോട് സഭ വിട്ട് പോകാൻ സ്പീക്കർ രാം നിവാസ് ഗോയൽ ആവശ്യപ്പെട്ടതോടെയാണ് തർക്കം അവസാനിക്കുന്നത്. മിശ്രയ്ക്ക് പുറത്തേയ്ക്ക് പോകാൻ അകമ്പടി സേവിയ്ക്കാനും സ്പീക്കർ മാർഷൽമാർക്ക് നിർദേശം നല്‍കി. ഒരു എംഎൽഎ അസംബ്ലിക്കുള്ളിൽ വച്ച് ആക്രമിക്കപ്പെടുന്ന ആദ്യത്തെ സംഭവമാണിതെന്നും മിശ്ര ആരോപിക്കുന്നു. അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിയ്ക്കുമെതിരെ മിശ്ര നടത്തിയ വെളിപ്പെടുത്തലുകളാണ് മിശ്രയെ ശത്രുപക്ഷത്താക്കിയിട്ടുള്ളത്.