പഞ്ചാബിൽ ആം ആദ്മിക്ക് ഞെട്ടൽ; സ്ഥാനാർത്ഥി രാജിവെച്ച് കോൺഗ്രസിൽ ചേർന്നു
ചണ്ഡീഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസും ആം ആദ്മിയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് പുറത്തുവന്ന അഭിപ്രായ സർവ്വേകളെല്ലാം പ്രവചിക്കുന്നത്. ചിലതാകട്ടെ ആം ആദ്മിക്ക് ഭരണം ലഭിക്കുമെന്ന പ്രവചനങ്ങളും നടത്തുന്നുണ്ട്. സർവ്വേകളിൽ പ്രതീക്ഷപുലർത്തുമ്പോഴും പാർട്ടിയിലെ കൊഴിഞ്ഞ് പോക്കിൽ പൊറുതിമുട്ടിയിരിക്കുകയാണ് പക്ഷേ സംസ്ഥാന നേതൃത്വം. ഏറ്റവും ഒടുവിലായി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നേതാവാണ് കോൺഗ്രസിലേക്ക് ചേക്കേറിയിക്കുന്നത്. മാത്രമല്ല നേതാവിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. വിശദമായി വായിക്കാം
ആം ആദ്മി ഫിറോസ്പൂർ റൂററിലെ ആം ആദ്മി സ്ഥാനാർത്ഥിയായിരുന്ന ആഷു ബംഗർ ആണ് കോൺഗ്രസിൽ ചേർന്നത്. ആം ആദ്മി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് പാർട്ടി വിട്ട പിന്നാലെ ബംഗർ ഉയർത്തിയത്. കേന്ദ്രനേതൃത്വത്തിന്റെ കീഴിൽ സംസ്ഥാന നേതാക്കൾ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ബംഗർ ആരോപിച്ചു. പഞ്ചാബിൽ നിന്നുള്ള അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെ സംസ്ഥാന ഘടകത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കേന്ദ്ര നേതൃത്വം അടിച്ചേൽപ്പിക്കുകയാണെന്നും ബംഗർ കുറ്റപ്പെടുത്തു.
പലതും സംസാരിക്കരുതെന്നാണ് ഭീഷണി. സംസാരിച്ചാൽ ടിക്കറ്റ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ബി ജെ പിയുടെ ബി ടീമായിട്ടാണ് ആം ആദ്മി പ്രവർത്തിക്കുന്നതെന്നും ബംഗർ വിമർശിച്ചു. അതേസമയം ആം ആദ്മി നേതാക്കളെ കോൺഗ്രസ് നേതൃത്വം ഭീഷണിപ്പെടുത്തുകയാണെന്ന് ആം ആഗ്മി നേതാവ് ഹർപൽ ചീമ ആരോപിച്ചു.
ഞങ്ങളുടെ സ്ഥാനാർത്ഥികൾ ഗൂഢാലോചനയിലൂടെ തട്ടിയെടുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. കോൺഗ്രസ് ഞങ്ങളുടെ പല സ്ഥാനാർത്ഥികളെയും സമീപിക്കുകയും അവർക്ക് കോൺഗ്രസിൽ ചേരാൻ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ഥാനാർത്ഥികളെ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും ചീമ പറഞ്ഞു. ബംഗറിന് മോഗയിൽ ഒരു ആശുപത്രിയുണ്ട്, അതിനെതിരെ കേസ് നടക്കുന്നുണ്ട്. ജയിലിൽ പോകുമോ എന്ന ഭയം മൂലമാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. ആം ആദ്മി പാർട്ടിക്ക് ഇത്തരം ഭീരുക്കളായ സ്ഥാനാർത്ഥികളുടെ ആവശ്യമില്ലെന്നും ചീമ പറഞ്ഞു.
അതേസമയം പാർട്ടി വിട്ടെത്തിയ ബംഗറിനെ ഫിറോസ്പൂർ റൂറലിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതാദ്യമാണ് ബംഗർ സ്ഥാനാർത്ഥിയാകുന്നത്. അതിനിടെ ബംഗറിന് പിന്നാലെ മറ്റ് ചില ആം ആദ്മി നേതാക്കൾ കൂടി വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇതിനോടകം തന്നെ ഏഴിലധികം നേതാക്കൾ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. എം എൽ എമാർ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്.
അതിനിടെ കോൺഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നുള്ള സൂചനകളും ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രിയും ദളിത് നേതാവുമായ ചരൺ ജിത്ത് സിംഗ് ചന്നിയെ തന്നെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് സൂചന. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് ബോളിവുഡ് താരം സോനു സൂദ് സംസാരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റിയുള്ള സൂചനകള്‍ കോണ്‍ഗ്രസ് നല്‍കിയത്.
യഥാർത്ഥ മുഖ്യമന്ത്രി എന്നാൽ ബലമായി ആ കസേരയിലേക്ക് പിടിച്ചിരുത്തേണ്ട ആളായിരിക്കണം. മുഖ്യമന്ത്രി കസേരയ്ക്കായി പരിശ്രമിക്കുകയോ ഞാനാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് പറയുകയോ ചെയ്യേണ്ടതില്ല. അദ്ദേഹം ഒരു ബാക്ക് ബെഞ്ചർ ആയിരിക്കും. പിൻനിരയിൽ നിന്ന് മുൻനിരയിലേക്ക് കൊണ്ടുവന്ന് നിങ്ങൾക്ക് എന്തുകൊണ്ടും ഭരിക്കാൻ അർഹതയുണ്ടെന്ന് പറയുന്നതയാൾ. അത്തരമൊരു മുഖ്യമന്ത്രിക്ക് രാജ്യത്ത് മാറ്റം കൊണ്ടുവരാൻ കഴിയും," ചന്നിയുടെ മുഖ്യമന്ത്രിയായുള്ള ഇടപെടൽ ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോയിൽ സോനു സൂദ് പറയുന്നു.
Recommended Video
നേരത്തേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്നും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നുമായിരുന്നു നേതൃത്വം വ്യക്തമാക്കിയിരുന്നു. അതേസമയം നിലവിലെ പ്രഖ്യാപനം സംസ്ഥാനത്തെ ദളിത് വോട്ടുകൾ കൂടി ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദു ഇടയുന്നതിന് തിരുമാനം കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.