പഞ്ചാബില്‍ ഞെട്ടിക്കാന്‍ ക്യാപ്റ്റനും ബിജെപിയും; അണിയറയില്‍ ഒരുങ്ങുന്നത് നിര്‍ണായക നീക്കങ്ങള്‍
ചത്തീസ്ഗഢ്: ഇത്തവണ രാജ്യം ഏറെ ഉറ്റുനോക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് പഞ്ചാബിലേത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ കോണ്‍ഗ്രസ് വിട്ടുപോകലും കര്‍ഷക സമരവും എല്ലാം പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ഇത്തവണ അധികാരം നിലനിര്‍ത്തുമെന്ന അവകാശവാദം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ടെങ്കിലും ബി ജെ പിയുമായി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി തീരുമാനിച്ചതോടെ വലിയ പ്രതിസന്ധി കോണ്‍ഗ്രസ് നേരിടേണ്ടിവരും.
സണ്ണി ലിയോണ്‍ ഇന്ത്യ വിടുമോ? തുടരാന്‍ അനുവദിക്കില്ലെന്ന്; പുതിയ ആല്‍ബത്തിനെതിരെ കലിതുള്ളി പുരോഹിതർ
നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ക്യാപ്റ്റനൊപ്പം പോയിട്ടുള്ളത്. കൂടുതല്‍ പേര്‍ ഇനിയും പോകുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അമരീന്ദറിന്റെ പുതിയ പാര്‍ട്ടി സംസ്ഥാനത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്തെ സീറ്റ് വീതം വയ്പ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക യോഗം നാളെ നടന്നേക്കും.
അമരീന്ദര്‍ സിംഗുമായുള്ള പഞ്ചാബ് ലോക് കോണ്‍ഗ്രസ് - ബിജെപിയുമായിള്ള സീറ്റ് പങ്കിടലാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ബി ജെ പി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി നീക്കിവയ്ക്കാവുന്ന സീറ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നത നേതാക്കള്‍ ഡിസംബര്‍ 27 തിങ്കളാഴ്ച യോഗം ചേരുമെന്നണ്.
പഞ്ചാബ് നിയമസഭയില്‍ ആകെ 117 സീറ്റുകളാണുള്ളത്. മുന്‍ മുഖ്യമന്ത്രിയുടെ ദശാബ്ദക്കാലത്തെ അനുഭവസമ്പത്ത് ഓരോ മണ്ഡലത്തിലെയും ചലനാത്മകത മനസ്സിലാക്കാന്‍ സഹായകമാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ സീറ്റുകള്‍ക്ക് വേണ്ടി കാര്യമായി വിലപേശാന്‍ ക്യാപ്റ്റനില്ലെന്നാണ് സൂചന. സഖ്യത്തിലെ ഭൂരിഭാഗം സീറ്റുകളും ബി ജെ പിക്കായിരിക്കും. ദീര്‍ഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായുള്ള അനുഭവം കണക്കിലെടുത്ത്, സംസ്ഥാനത്ത് അതിന്റെ സംഘടന വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ബി ജെ പി ആഗ്രഹിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള കടുത്ത അധികാര തര്‍ക്കത്തിനിടെ സെപ്തംബറിലാണ് അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി അപ്രതീക്ഷിതമായി പുറത്താകേണ്ടി വന്നത്. അമരീന്ദറിന് പകരം ചരണ്‍ജിത് സിംഗ് ചന്നിയെ നിയമിച്ചു, തുടര്‍ന്ന് ക്യാപ്റ്റന്‍ കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു,
അതേസമയം, സംസ്ഥാനത്ത് ബി ജെ പി വലിയ തന്ത്രങ്ങളാണ് തയ്യാറാക്കുന്നത്. അമരീന്ദര്‍ സിംഗിന് സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല. സി എന്‍ എന്‍ - ന്യൂസ് 18 - ന് നല്‍കിയ അഭിമുഖത്തില്‍, ഈ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുമെന്ന് സംസ്ഥാനത്തെ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞിരുന്നു.
അമരീന്ദര്‍ സിംഗിന്റെ വരവോടെ സംസ്ഥാനത്തെ ഹിന്ദുവോട്ടുകള്‍ ബി ജെ പിയിലെത്തുമെന്നുള്ള പ്രതീക്ഷ നേതൃത്വത്തിനുണ്ട്. നേരത്തേ കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും ഇടയില്‍ പെട്ടിരുന്ന ഹിന്ദുവോട്ടര്‍മാര്‍ അമരീന്ദറിന്റെ വരവോടെ ബി ജെ പിക്കൊപ്പം നിലയുറക്കും. ഒപ്പം സിഖ് വോട്ടുകളും തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നാണ് ബി ജെ പി നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ 38.49 ശതമാനം ഹിന്ദു വോട്ടുകള്‍ ഉണ്ട്.
ഇതിനിടെ, ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബി ജെ പി പദ്ധതിയിടുന്നത്. സംസ്ഥാനത്ത് പ്രചരണത്തിനായി നരേന്ദ്ര മോദി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട് മാത്രമല്ല അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖരുമായി നരേന്ദ്ര മോദി വേദി പങ്കിടുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ഇതിനോടകം തന്നെ നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
Recommended Video