കേരളത്തിന് പിറകെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും, പൗരത്വ നിയമത്തിനെതിരെ പ്രമേയം!
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കി പഞ്ചാബ് നിയമസഭയും. കേരളത്തിന് പിറകെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബ് പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം മന്ത്രി ഭ്രം മഹിന്ദ്രയാണ് പ്രമേയം അവതരിപ്പിച്ചത്.
പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി ആശങ്ക പരക്കുകയും പ്രതിഷേധം നടക്കുകയുമാണ്. പഞ്ചാബിലും പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. അവ സമാധാനപരവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊളളുന്നതുമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിന് പിന്നിലുളള ആശയം വിഭാഗീയതുയുടേതാണെന്നും പ്രമേയത്തില്‍ പറയുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നായ ഇന്ത്യയുടെ മതേതരത്വ അടയാളത്തെ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വ നല്‍കുന്നതിന് മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കുന്നത് ഒഴിവാക്കാനും ഇന്ത്യയിലെ എല്ലാ മതക്കാര്‍ക്കും നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പ് വരുത്താനും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്നും ഒരു വിഭാഗത്തെ ഒഴിവാക്കാനുദ്ദേശിച്ച് കൊണ്ടുളള എന്‍ആര്‍സിയുടെയും സിഎഎയുടേയും മുന്നോടിയാണ് എന്‍പിആര്‍ എന്നതിനാല്‍ അതുമായി ബന്ധപ്പെട്ടുളള അപേക്ഷാ ഫോമുകളില്‍ മാറ്റം വരുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പഞ്ചാബില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് ശേഷം ഇത് രാജ്യത്ത് രണ്ടാമത്തെ സംസ്ഥാനമാണ് കേന്ദ്രം പാസ്സാക്കിയ നിയമത്തിന് എതിരെ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.