ഇനി എംഎല്‍എമാർക്ക് ലക്ഷക്കണക്കിന് രൂപ പെന്‍ഷനില്ല: പുതിയ തീരുമാനം നടപ്പിലാക്കി ഭഗവന്ത് സിംഗ് മാൻ
അമൃത്സർ: പഞ്ചാബിലെ എം എല്‍ എമാരുടെ പെന്‍ഷന്‍ സബ്രദായത്തില്‍ സമൂലമായ ഉടച്ച് വാർക്കള്‍ നടത്തി പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ടേമിനും പെൻഷൻ ലഭിക്കുന്നതാണ് പഞ്ചാബിലെ നിലവിലെ രീതി. ഇത് റദ്ദ് ചെയ്ത എത്ര തവണ തിരഞ്ഞെടുക്കപ്പട്ടവരായാലും മുൻ എംഎൽഎമാരുടെ പ്രതിമാസ പെൻഷൻ 70000 രൂപയായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒരു എംഎൽഎ, ഒരു പെൻഷൻ പദ്ധതി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ട എം എൽ എമാർക്ക് നിലവില്‍ ലക്ഷക്കണക്കിന് രൂപയാണ് പെൻഷനായി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംപിമാരായിട്ടുള്ള ഇവരിൽ ചിലർക്ക് കേന്ദ്ര-സംസ്ഥാന പെൻഷനുകൾ ലഭിച്ചിരുന്നു. എം എൽ എമാരുടെ കുടുംബ പെൻഷനും സമാനമായ രീതിയില്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കുമെന്ന വാഗ്ദാനവുമായി വോട്ട് തേടുന്ന എംഎൽഎമാർക്ക് 3.5 ലക്ഷം, 4.5 ലക്ഷം, 5.25 ലക്ഷം എന്നിങ്ങനെയാണ് പ്രതിമാസ പെൻഷൻ ലഭിക്കുന്നതെന്ന് 2.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മാൻ പറഞ്ഞു.

പുതിയ പദ്ധതിയിലൂടെ അഞ്ച് വർഷം കൊണ്ട് 80 കോടി രൂപ ലാഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇങ്ങനെ ലാഭിക്കുന്ന പണം ക്ഷേമപദ്ധതികൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിൽ നിന്ന് പെൻഷൻ ആവശ്യപ്പെടില്ലെന്നും തനിക്ക് പെൻഷൻ നൽകരുതെന്നും മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ അടുത്തിടെ സർക്കാരിന് കത്തെഴുതിയിരുന്നു. പകരം പണം പൊതുക്ഷേമത്തിന് ഉപയോഗിക്കണമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രജീന്ദർ കൗർ ഭട്ടൽ, ലാൽ സിംഗ്, മുൻ എസ് എഡി നേതാവ് സർവാൻ സിംഗ് ഫില്ലൗർ എന്നിവർക്ക് 3.25 ലക്ഷം രൂപ വീതവും രവി ഇന്ദർ സിംഗ്, ബൽവീന്ദർ സിംഗ് ഭിന്ദർ എന്നിവർക്ക് പ്രതിമാസം 2.75 ലക്ഷം രൂപ വീതവമാണ് നിലവില്‍ പെന്‍ഷനായി ലഭിച്ചുകൊണ്ടിരുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് മുൻ എംഎൽഎമാരുടെ ഒന്നിലധികം പെൻഷനുകൾ ഹരിയാന സർക്കാറും നിർത്തലാക്കിയിരുന്നു. പഞ്ചാബിലെ കഴിഞ്ഞ അമരീന്ദർ സിങ്ങിന്റെ സർക്കാരും അയൽ സംസ്ഥാനത്തിൽ നിന്ന് പെൻഷൻ നയം മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നിരുന്നാലും, ഒരു തീരുമാനവും എടുത്തിരുന്നില്ല.
.












Click it and Unblock the Notifications