നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയിൽ നിന്നും പുറത്തേയ്ക്ക്; രാജി അംഗീകരിച്ച് ക്യാപ്റ്റൻ
അമൃത്സർ: നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അംഗീകരിച്ചു. തുടർ നടപടികൾക്കായി പഞ്ചാബ് ഗവർണർ വിജയേന്ദർ പാൽ സിംഗ് ബാദ്നോറിന് രാജിക്കത്ത് കൈമാറി. കഴിഞ്ഞ ജൂലൈ 14നാണ് സിദ്ദു മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
പ്രിയങ്കയെ ഭയന്ന് ബിജെപി..... സോന്ഭദ്രയില് കോണ്ഗ്രസ് നേതാക്കളെ മാത്രം, കാരണം ഇതാണ്
സിദ്ദുവിന്റെ രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായി സിദ്ദു കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ സാഹചര്യങ്ങൾ ഇരുവരെയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
നവജ്യോത് സിംഗ് സിദ്ദുവും അമരീന്ദർ സിംഗും തമ്മിൽ ഏറെ നാളായി തുടരുന്ന ഭിന്നതയുടെ ഫലമാണ് സിദ്ദുവിന്റെ രാജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ സിദ്ദു പരസ്യമായി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന മന്ത്രിസഭാ പുനസംഘടനയിൽ സിദ്ദുവിന് പ്രധാന വകുപ്പുകൾ നഷ്ടമായത് പോര് രൂക്ഷമാക്കി.
നഗരമേഖലയിൽ വോട്ട് കുറയാൻ കാരണം നഗരവികസന മന്ത്രിയുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തദ്ദേശ ഭരണ വകുപ്പിന് പകരം ഊർജ്ജ വകുപ്പാണ് സിദ്ദുവിന് നൽകിയത്. എന്നാൽ ചുമതല ഏറ്റെടുക്കാൻ തയാറാകാതെ സിദ്ദു വിട്ടു നിൽക്കുകയായിരുന്നു. തന്നെ മാറ്റി പകരം മുഖ്യമന്ത്രിയാകാൻ നവജ്യോത് സിംഗ് സിദ്ദു ശ്രമിക്കുന്നുണ്ടെന്ന ആരോപണം ഇതിനിടെ അമരീന്ദർ സിംഗും ഉന്നയിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി. സിദ്ദു ചുമതലയേൽക്കാൻ വൈകുന്നതിൽ ബിജെപിയുടെ പ്രതിഷേധം കടുപ്പിച്ചിരുന്നു. ഇതിനിടെയാണ് സിദ്ദുവിന്റെ രാജി.