'സുഖ്ബീർ സിംഗ് ബാദൽ ആഴക്കടലിനും ചെകുത്താനും ഇടയിൽപ്പെട്ടു' അകാലിദളിനെ വിമർശിച്ച് അമരീന്ദർ സിംഗ്
ചണ്ഡിഗഡ്: ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ടതിൽ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ശിരോമണി അകാലിദളിന്റെ എൻഡിഎ വിടാനുള്ള നീക്കത്തെ നിരാശാജനകമായ രാഷ്ട്രീയ നീക്കമെന്നാണ് ക്യാപ്റ്റൻ അമരീന്ദർസിംഗ് വിശേഷിപ്പിച്ചിട്ടുള്ളത്. കാർഷിക ബില്ലുകളുടെ പേരിൽ ശിരോമണി അകാലിദളിനെതിരെ ബിജെപിയുടെ പരസ്യവിമർശനത്തിന് പാത്രമായതോടെ മറ്റ് മാർഗ്ഗങ്ങളില്ലാതെയാണ് രാജിവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മയക്കുമരുന്ന് കേസ്: ദീപികയുടേയും രാകുൽ പ്രീതിന്റെയും ഫോൺ പിടിച്ചെടുത്ത് എൻസിബി
ശനിയാഴ്ച രാത്രി നടന്ന അകാലിദളിന്റെ യോഗത്തിലാണ് എൻഡിഎ വിടുന്നത് സംബന്ധിച്ച് ഏകകണ്ഠേന തീരുമാനമെടുക്കുന്നത്. കാർഷിക വിളകളുടെ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് നിയമപരമായ സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിട്ടുള്ളത്. അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലിന്ഖെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. മൂന്ന് മണിക്കൂർ നേരം നീണ്ടു നിന്ന യോഗത്തിനൊടുവിലാണ് എൻഡിഎ വിടാനുള്ള തീരുമാനം ഉടലെടുത്തത്. നേരത്തെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹർസിമ്രത് കൌർ ബാദൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും എൻഡിഎയെ പിന്തുണയ്ക്കുന്നത് തുടരുമെന്നായിരുന്നു സുഖ്ബീർ സിംഗ് ബാദൽ രാജി പ്രഖ്യാപനത്തിനൊടൊപ്പം പറഞ്ഞത്.
ശിരോമണി അകാലിദളിന്റെ തീരുമാനത്തിൽ ധാർമിക അടിത്തറയില്ലെന്നാണ് അമരീന്ദർസിംഗ് ചൂണ്ടിക്കാണിക്കുന്നത്. കാർഷിക ബില്ലിന്റെ ഗുണങ്ങളെക്കുറിച്ച് പഞ്ചാബിലെ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ അകാലിദൾ പരാജയപ്പെട്ടുവെന്ന് ബിജെപി വ്യക്തമാക്കിയതോടെ അകാലിദളിന് മുമ്പിൽ മറ്റ് മാർഗ്ഗങ്ങളില്ലാതായി. എൻഡിഎയിൽ നിന്ന് പുറത്തുപോകാനുള്ള അകാലിദളിന്റെ തീരൂമാനം നുണകളുടെയും വഞ്ചനകളുടേയും പര്യവസാനം മാത്രമാണെന്നും ഇത് ഏറ്റവും ഒടുവിൽ ബില്ലുകളുടെ വിഷയത്തിൽ അവരെ പാർശ്വവൽക്കരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കാർഷിക ഓർഡിനൻസുകളെക്കുറിച്ച് ചിന്തിക്കാതെ തീരുമാനമെടുത്തത് മൂലം സുഖ്ബീർ സിംഗ് ബാദൽ ആഴക്കടലിനും ചെകുത്താനും ഇടയിൽപ്പെട്ടുപോയി. നിലപാട് മാറ്റം കർഷകരിൽ നിന്നുള്ള പ്രതിഷേധത്തെത്തുടർന്നാണെന്നും അദ്ദേഹം പറയുന്നു. അകാലിദൾ ഇപ്പോൾ പഞ്ചാബിലോ കേന്ദ്രത്തിലോ സ്ഥാനമില്ലാത്ത വിധം വലിയ പ്രശ്നത്തിൽ അകപ്പെടുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു. എൻഡിഎയുമായി സഖ്യമുണ്ടാക്കിയ ശേഷം പുറത്തുപോകുന്ന മൂന്നാമത്തെ വലിയ പാർട്ടിയാണ് അകാലിദൾ. നേരത്തെ തെലുഗു ദേശം പാർട്ടിയും ശിവസേനയും എൻഡിഎ വിട്ടിരുന്നു. അകാലിദൾ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നാണെങ്കിലും കേന്ദ്രം കർഷകരുടെ വികാരങ്ങൾ മാനിക്കാൻ തയ്യാറാകുന്നില്ലെന്നും സുഖ്ബീർ സിംഗ് ബാദൽ വ്യക്തമാക്കിയിരുന്നു.