2012ല്‍ ബിജെപി-അകാലിദള്‍ വീണ്ടും; 2017ല്‍ കോണ്‍ഗ്രസ്, ഇനി എഎപി... മാറ്റം പരീക്ഷിക്കുന്ന പഞ്ചാബ്
ന്യൂഡല്‍ഹി: കേരളത്തിന്റെ മറ്റൊരു പതിപ്പായിരുന്നു പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍. ഒരു തവണ കോണ്‍ഗ്രസ് ഭരിച്ചാല്‍ അടുത്ത തവണ പ്രതിപക്ഷം ഭരണത്തിലേറും. ഈ പതിവ് പഞ്ചാബിലെ വോട്ടര്‍മാര്‍ തെറ്റിച്ചത് 2012ലാണ്. കേരളത്തില്‍ പിണറായി വിജയനിലൂടെ 2021ലും. 2007ല്‍ പഞ്ചാബില്‍ അധികാരത്തിലെത്തിയ ശിരോമണി അകാലിദള്‍-ബിജെപി സഖ്യം തന്നെ 2012ലും അധികാരം പിടിച്ചു. ശിരോമണി അകാലിദള്‍ നേതാവ് പര്‍കാഷ് സിങ് ബാദല്‍ എന്ന ശക്തനായ നേതാവിയിരുന്നു അന്ന് സഖ്യത്തിന് നേതൃത്വം നല്‍കിയത്.
Recommended Video
അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പഞ്ചാബിലുള്ളവര്‍ വീണ്ടും കോണ്‍ഗ്രസിന് അവസരം നല്‍കി. അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലേറി. എന്നാല്‍ ഗ്രൂപ്പിസവും പോരും മൂര്‍ഛിച്ച് എല്ലാ ദിവസവും കോണ്‍ഗ്രസ് വാര്‍ത്തകളില്‍ നിറഞ്ഞു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കൊണ്ടുവന്നതും കര്‍ഷകര്‍ സമരം തുടങ്ങിയതും. ഇതോടെ ശിരോമണി അകാലിദള്‍ ബിജെപിയുമായി ഉടക്കുകയും സഖ്യം പിരിയുകയും ചെയ്തു.

കോണ്‍ഗ്രസില്‍ നവജ്യോതി സിങ് സിദ്ദും അമരീന്ദര്‍ സിങും തമ്മിലുള്ള ഗ്രൂപ്പ് പോര് കാരണം അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അമരീന്ദര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യം ചേര്‍ന്നു. ശിരോമണി അകാലിദള്‍ തനിച്ചായി. കോണ്‍ഗ്രസും തനിച്ചായി. പക്ഷേ, വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നത് പഞ്ചാബിലെ വോട്ടര്‍മാര്‍ ഈ മൂന്ന് വിഭാഗത്തെയും കൈയ്യൊഴിഞ്ഞു എന്നതാണ്.
അമരീന്ദര്‍ വളരെ പിന്നിലാണ്. പഞ്ചാബ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന എല്ലാവരും പിന്നിലാണ്. മുഖ്യമന്ത്രി ചരഞ്ജിത് ചന്നി മല്‍സരിച്ച രണ്ടു സീറ്റിലും തോല്‍വി മണക്കുന്നു. സിദ്ദുവും തോല്‍ക്കുമെന്ന് ഉറപ്പായി. ജനങ്ങള്‍ എഎപിക്കാണ് പുതിയ ദൗത്യം നല്‍കുന്നത്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി എത്തിയ എഎപിക്ക് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കുമോ എന്നാണ് ഇനിയുള്ള ചോദ്യം. എക്‌സിറ്റ് പോളുകളില്‍ എഎപി തരംഗമാണ് എന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു.












Click it and Unblock the Notifications