ഹൈക്കമാന്റ് ഇടപെടണം,പാർട്ടിയിൽ ഉടൻ പുനഃസംഘടന വേണം;പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി
ദില്ലി; പഞ്ചാബിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. ആഭ്യന്തര തർക്കങ്ങളാണ് കോൺഗ്രസിന്റെ പരാജയത്തിലേക്ക് വഴിവെച്ചതെന്ന് സംസ്ഥാന ഉപാധ്യക്ഷൻ ജി എസ് ബാലി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യീസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതിലും ബാലി തുറന്നടിച്ചു.

ചരൺ ജിത്ത് സിംഗ് ചന്നിയിലൂടെ പ്രതീക്ഷിച്ച ദളിത് വോട്ടുകൾ കോൺഗ്രസിന് നേടിയെടുക്കൻ സാധിച്ചില്ല. പാർട്ടിയിലെ സംഘടന സംവിധാനത്തിലും വലിയ പിഴവുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. അതൊന്നും പരിഹരിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. അടിയന്തരമായി കോൺഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പുനഃസംഘടന നടത്തണമെന്നും ബാലി പറഞ്ഞു.

അതേസമയം കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നായിരുന്നു പി സി സി അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദു പ്രതികരിച്ചത്. ഈ തിരഞ്ഞെടുപ്പ് ഒരു മാറ്റത്തിന് വേണ്ടി ഉള്ളതായിരുന്നു. ജനം എടുത്തത് ഒരു മികച്ച തിരുമാനമായിരുന്നു, സിദ്ദു പറഞ്ഞു. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. നാം വിനയത്തോടെ മനസ്സിലാക്കുകയും അതിന് വഴങ്ങുകയും വേണം. ചരൺജിത് സിംഗ് ചന്നിയുടെ തോൽവിയെക്കുറിച്ച് ചോദിച്ചപ്പോൾ ചന്നിയെ മുഖ്യമന്ത്രി മുഖമായി ജനം സ്വീകരിച്ചോ ഇല്ലയോ എന്നതിനെ കുറിച്ച് ഇപ്പോൾ കൂടുതലായി താൻ പ്രതികരിക്കാനില്ലെന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

തനിക്ക് വേണ്ടി കുഴി കുഴിച്ചവർ 10 അടി താഴ്ചയിലേക്ക് വീണിരിക്കുകയാണ്. കഴിഞ്ഞത് കഴിഞ്ഞു. മാറ്റത്തിന് വേണ്ടിയാണ് ജനം ആം ആദ്മിക്ക് വോട്ട് ചെയ്തത്. അവരുടെ വിജയത്തെ അഭിനന്ദിക്കുന്നു,പഞ്ചാബിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്നും അതില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും വ്യതിചലിക്കില്ലെന്നും സിദ്ദു പറഞ്ഞു..വിതച്ചത് എന്താണോ അതാണ് കൊയ്യുക എന്നും മുൻ അമരീന്ദർ സർക്കാരിനെ ഉദ്ദേശിച്ച് നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരെ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് തലവനുമായ അമരീന്ദർ സിംഗും രംഗത്തെത്തി.

കോൺഗ്രസ് നേതൃത്വം ഒരിക്കലും പഠിക്കാൻ പോകുന്നില്ലെന്നായിരുന്നു അമരീന്ദറിന്റെ കുറ്റപ്പെടുത്തൽ. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന് ആരാണ് ഉത്തരവാദി? മണിപ്പൂരിലും ഗോവയിലേയും ഉത്തരാഖണ്ഡിലേയും ഫലത്തിൽ എന്താണ് പറയാനുള്ളത്? ഉത്തരം വലിയ അക്ഷരത്തിൽ തന്നെ എഴുതി വെച്ചിട്ടുണ്ട്, പക്ഷേ ഞാൻ എന്നും പറയാറുള്ളത് പോലെ അവർ അതൊരിക്കലും വായിക്കാൻ പോകുന്നില്ല, സിംഗ് ട്വീറ്റ് ചെയ്തു.

117 അംഗ നിയമസഭയിൽ 20 സീറ്റുകൾ പോലും പാർട്ടിക്ക് തികച്ച് നേടാൻ സാധിച്ചിരുന്നില്ല.വോട്ട് ശതമാനം 38.5ൽ നിന്ന് 23 ശതമാനമായി. ആം ആദ്മിയുടെ തേരോട്ടമായിരുന്നു സംസ്ഥാനത്ത് അലയടിച്ചത്. കോൺഗ്രസിന്റേയും ബി ജെ പിയുടേയും സ്വാധീന മേഖലകളിൽ ഉൾപ്പെടെ ആം ആദ്മി കടന്നു കയറി. ശിരോമണി അകാലിദളിന്റേയും കോൺഗ്രസിന്റേയും പരമ്പരാഗത വോട്ടുകളിൽ പോലും വിള്ളൽ വീഴ്ത്താൻ ആം ആദ്മിക്ക് സാധിച്ചു. മാത്രമല്ല മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി, പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു എന്നിവർ ഉൾപ്പെടെ തോൽവി രുചിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളായിരുന്നു കോൺഗ്രസിന് തിരിച്ചടിയായത്. ദളിത് ജനസംഖ്യ കൂടുതൽ ഉള്ള സംസ്ഥാനത്ത് ദളിത് നേതാവായ ചന്നിയെ ഉയർത്തി കാട്ടിയിട്ട് പോലും രക്ഷ നേടാൻ കോൺഗ്രസിന് സാധിച്ചില്ല.












Click it and Unblock the Notifications