പഞ്ചാബില്‍ ഭീകരാക്രമണത്തില്‍ മരിച്ചത് 12,000 പേര്‍!
ചണ്ഡീഗഡ്: 1980 കളില്‍ സിഖ് കലാപം അടക്കമുള്ള കൂട്ടക്കൊലകളും സംഘര്‍ഷങ്ങളും അനുഭവിച്ച പഞ്ചാബിലേക്ക് ഭീകരവാദം വീണ്ടും തിരിച്ചെത്തുന്നു. ഏതാണ് 20 വര്‍ഷത്തിന് ശേഷമാണ് പഞ്ചാബിന്റെ മണ്ണില്‍ ഒരു തീവ്രവാദി ആക്രമണം നടക്കുന്നത്. ഗുര്‍ദാസ്പുര്‍ ജില്ലയില്‍ ഭീകരര്‍ പൊടുന്നനെ ആക്രമണം നടത്തിയതിന് പിന്നിലെ ലക്ഷ്യമെന്ത് എന്നത് ഇനിയും വ്യക്തമല്ല. പോലീസുകാരും തടവുപുള്ളികളും ഉള്‍പ്പെടെ പന്ത്രണ്ടോളം പേരാണ് തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് ഇതുവരെയായി തീവ്രവാദം ഇല്ലാതാക്കിയത് പന്ത്രണ്ടായിരത്തിലധികം സാധാരണക്കാരുടെ ജീവനാണ്. പഞ്ചാബിനെ പ്രത്യേക രാജ്യമാക്കണം എന്നാവശ്യപ്പെടുന്ന ഖാലിസ്ഥാന്‍ ഭീകരവാദികളുടെ ആക്രമണങ്ങളാണ് ഇതില്‍ കൂടുതലും. 1981 മുതലുള്ള കണക്കുകളാണ് ഇത്. സാധാരണക്കാരെ ആക്രമിക്കില്ല എന്നൊരു പൊതുനയം തീവ്രവാദികള്‍ക്ക് ഉണ്ടായിട്ടുകൂടി 12,000 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.

സുരക്ഷാ സേനകളും വെറുതെ ഇരുന്നില്ല. തീവ്രവാദത്തിനോട് സന്ധിയില്ലാ സമരം ചെയ്ത് വിവിധ ഓപ്പറേഷനുകളിലായി എട്ടായിരത്തിലധികം തീവ്രവാദികളെ വധിച്ചു. ഈ തിരിച്ചടി പഞ്ചാബിനെ ഏറെക്കുറെ ഭീകരവിമുക്തമാക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട തീവ്രവാദി സംഘടനകളുടെ തലവന്‍മാര്‍ പാകിസ്താനിലേക്ക് രക്ഷപ്പെടുകയും ഐ എസ് ഐയില്‍ അഭയം പ്രാപിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് പതിറ്റാണ്ടുകളോളം ഐ എസ് ഐയുടെ ഒപ്പം കഴിഞ്ഞ ഇവര്‍ പഞ്ചാബിലേക്ക് വീണ്ടും തീവ്രവാദത്തിന്റെ വിത്തുകള്‍ പടര്‍ത്തുകയാണ് എന്നാണ് ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഭീകരാക്രമണം നല്‍കുന്ന സൂചന. പഞ്ചാബ് തീവ്രവാദം തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി 2007 മുതല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്രെ.












Click it and Unblock the Notifications