മാതൃകാ നീക്കവുമായി കോൺഗ്രസ് സർക്കാർ; വിവിധ സംസ്ഥാനങ്ങൾക്ക് 50000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ
ദില്ല; കൊറോണ വൈറസിനോട് പൊരുതുകയാണ് ഇന്ത്യ. ഇതുവരെ രാജ്യത്ത് 17 പേർക്കാണ് ജീവഹാനി സംഭവിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 700 ലേക്ക് കടക്കുകയാണ്. കൊറോണ പ്രതിസന്ധിയെ നേരിടാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്.
അതിനിടെ മാതൃകപരമായ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബിലെ കോൺഗ്രസ് സർക്കാർ. വിവിധ സംസ്ഥാനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനാണ് സർക്കാരിന്റെ തിരുമാനം. വിശദാംശങ്ങളിലേക്ക്
സംസ്ഥാനങ്ങൾക്ക് സഹായം
കൊറോണ വൈറസ് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇന്ത്യയുടെ ധാന്യപുരയെന്ന് അറിയപ്പെടുന്ന പഞ്ചാബ് മറ്റ് സംസ്ഥാനങ്ങൾക്ക് സഹായവുമായി രംഗത്തെത്തിയിരുക്കുന്നത്. 20 ട്രെയിനുകളിലായി 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് കോൺഗ്രസ് സർക്കാർ വിതരണം ചെയ്യുന്നത്.
മാതൃകാ നടപടി
അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങളാണ് വിതരണം ചെയ്യുകയെന്ന് പഞ്ചാബ് ഭക്ഷ്യ വകുപ്പ് മന്ത്രി ഭരത് ഭൂഷന്‍ അഷു പറഞ്ഞു. പ്രത്യേകം ശ്രദ്ധയോടെയാണ് ഭക്ഷ്യധാന്യങ്ങൾ കയറ്റി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ തൊഴിലാളികൾക്കും മാസ്കുകൾ നൽകിയിരുന്നു. സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് അവർ കൃത്യമായ അകലം പാലിച്ചാണ് സാധനങ്ങൾ ലോഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ സമയവും പ്രവർത്തിക്കുന്നു
പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചാണ് സമയബന്ധിതമായി ഈ ദൗത്യ പൂർത്തിയാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങല്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
270.60 ലക്ഷം രൂപയുടെ സഹായം
അതിനിടെ കേരളത്തിന് സഹായവുമായി വയനാട് എംപിയും മുൻ കോൺഗ്രസ് അധ്യക്ഷനുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്റര്‍, ഐസിയു അനുബന്ധ ഉപകരണള്‍ വാങ്ങുന്നതിന് പ്രാദേശിക വികസന ഫണ്ടിൽ നിന്നും 270.60 ലക്ഷം രൂപയാണ് രാഹുൽ ഗാന്ധി അനുവദിച്ചത്.
ജില്ലാ കളക്ടർമാരുമായി സംസാരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിനായി 25 ലക്ഷം രൂപയും , മഞ്ചേരി മെഡിക്കൽ കോളേജിന് 145.60 ലക്ഷം രൂപയും വയനാട് ജില്ലാ ആശുപത്രിക്ക് 145.60 രൂപയുമാണ് അനുവദിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി മൂന്ന് ജില്ലകളിലെ കളക്ടർമാരുമായും സംസാരിച്ചിരുന്നുവെന്ന് എപി അനിൽ കുമാർ പറഞ്ഞു.
ഇത് രണ്ടാം ഘട്ടം
നേരത്തേ 50 തെര്‍മല്‍ സ്‌കാനര്‍, ഇരുപതിനായിരം മാസ്‌ക്, ആയിരം ലിറ്റര്‍ സാനിറ്ററേസര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് രാഹുൽ ഗാന്ധി കൈമാറിയിരുന്നു. ഇത് രണ്ടാം ഘട്ട സഹായമാണെന്നും എപി അനിൽ കുമാർ പറഞ്ഞു. രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ മെമ്പർ ഡേ അമീ യാജ്നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററും, അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചതായും എപി അനിൽകുമാർ എംഎല്‍എ പറഞ്ഞു.