എബിവിപിയെ മലർത്തിയടിച്ച് ഇടത് സംഘടന.. പഞ്ചാബ് സർവ്വകലാശാലയിൽ തോൽവി, ആദ്യ വനിതാ പ്രസിഡണ്ട്
അമൃത്സര്‍: ഉത്തരേന്ത്യന്‍ ക്യാമ്പസ്സുകളിലെ എബിവിപിയുടെ അപ്രമാദിത്യത്തെ വെല്ലുവിളിച്ച് കൊണ്ട് പഞ്ചാബ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടത് സംഘടനയ്ക്ക് ജയം. ഇടത് വിദ്യാര്‍ത്ഥി കൂട്ടായ്മയായ സ്റ്റുഡന്‍സ് ഫോര്‍ സൊസൈറ്റി ആണ് എബിവിപിയെ നിലംപരിശാക്കിയിരിക്കുന്നത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് എബിവിപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കനുപ്രിയ വിജയിച്ചു. എംഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയ കനുപ്രിയ 2802 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
സര്‍വ്വകലാശാല വിദ്യാര്‍ത്ഥി കൗണ്‍സിലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്നത്. എബിവിപി രണ്ടാമത് എത്തി. എസ്ഒഐ, എന്എസ്യുഐ എന്നിവരാണ് മൂന്നും നാലും സ്ഥാനക്കാര്‍.
അഞ്ച് സ്ഥാനാര്‍ത്ഥികളെ ആണ് കനുപ്രിയയ്ക്ക് എതിരെ എബിവിപി മത്സരിപ്പിച്ചത്. എന്നിട്ട് പോലും ജയിക്കാനായില്ല എന്നത് എബിവിപിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കുളള തിരിച്ചടിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനറല്‍ സീറ്റുകളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല എന്നതും എബിവിപിക്ക് തിരിച്ചടിയായി.
എബിവിപിയുടെ ആഷിഷ് റാണയെ ആണ് കനുപ്രിയ 719 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. എബിവിപിയുടേയും ആര്‍എസ്എസിന്റേയും അജണ്ടകളെ ക്യാംപസ്സില്‍ ചോദ്യം ചെയ്യുമെന്ന് വിജയിച്ച ശേഷം കനുപ്രിയ പറഞ്ഞു. എബിവിപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും എന്നാല്‍ സര്‍വ്വകലാശാല നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.