പ്രതിരോധ ഇടപാടിനായി പുടിന്‍ ഇന്ത്യയിലേക്ക്..... അഞ്ച് മില്യണിന്റെ പദ്ധതികള്‍ ഒപ്പുവെക്കും!!
ദില്ലി: അമേരിക്കയുമായി സൗഹൃദം വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറാനെതിരെയുള്ള ഉപരോധത്തില്‍ യുഎസ്സിന്റെ സമ്മര്‍ദത്തിന് വഴങ്ങുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഇക്കാര്യം പുറത്തുവന്നത്. എന്നാല്‍ അമേരിക്കയെ തള്ളി റഷ്യയുമായുള്ള പ്രതിരോധ ഇടപാടുമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം. ഉപരോധം അടക്കമുള്ള ഭീഷണിയെ കൂസാതെയാണ് ഇന്ത്യയുടെ നീക്കം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയിട്ടുണ്ട്.
റഷ്യയുമായുള്ള അമേരിക്കയുടെ ബന്ധം കുറച്ചുകാലമായി മോശമാണ്. എന്നാല്‍ ഈ വിഷയത്തില്‍ അമേരിക്ക സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യന്‍ മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ഇന്ത്യയുടേതെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍ യുഎസ്സ് ഇന്ത്യക്കെതിരെ കടുത്ത നടപടി എടുക്കുമെന്നാണ് സൂചന.
പുടിന്റെ ഇന്ത്യാ സന്ദര്‍ശനം
അമേരിക്കയില്‍ നിന്ന് മാത്രമല്ല ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. എന്നാല്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ഈ മൂന്ന് രാജ്യങ്ങളെയും ചൊടിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. അഞ്ച് മില്യണിന്റെ പ്രതിരോധ കരാറിലാണ് ഇന്ത്യ ഒപ്പുവെക്കുന്നത്. റഷ്യയുടെ സുപ്രധാന സാങ്കേതിക വിദ്യയായ എസ് 400 മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
അമേരിക്കയ്ക്ക് അതൃപ്തി
റഷ്യക്കെതിരെ ഉപരോധമടക്കമുള്ള കാര്യങ്ങള്‍ ശക്തമാക്കുകയാണ് അമേരിക്ക. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇത്തരമൊരു തിരിച്ചടി നേരിട്ടത് അമേരിക്കയ്ക്ക് അപ്രതീക്ഷിതമായിരുന്നു. റഷ്യയില്‍ നിന്ന് പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങരുതെന്ന് ഇന്ത്യയോട് നേരത്തെ തന്നെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ വലിയ ഭീഷണി നേരിടുന്നുണ്ടെന്നും റഷ്യയില്‍ നിന്നുള്ള സഹായങ്ങള്‍ ഭീഷണിയെ നേരിടാനാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
നടപടി വരുമോ?
ഇന്ത്യക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്കയ്ക്ക് വലിയ പ്രയാസമുണ്ട്. എന്നാല്‍ ചെറിയ രീതിയിലുള്ള ഉപരോധം വേണമെന്നാണ് ട്രംപുമായി അടുപ്പമുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയില്‍ ചൈനയുടെ ഭീഷണി തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് മോദിയുമായി അടുത്തത്. ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് ഭാവിയില്‍ യുഎസ്സിന് തിരിച്ചടിയാവും. ഇന്ത്യ കൂടുതല്‍ ചൈനയുമായി അടുക്കാന്‍ ഇത് കാരണമാകും. അതുകൊണ്ട് തല്‍ക്കാലം നടപടിയുണ്ടാവില്ലെന്നാണ് സൂചന.
ഇന്ത്യക്കുള്ള നേട്ടങ്ങള്‍
അതിര്‍ത്തിയില്‍ പാകിസ്താനില്‍ നിന്നുള്ള ഭീഷണിയെ നേരിടാന്‍ റഷ്യയുടെ പ്രതിരോധ സംവിധാനം വഴി സാധിക്കും. അതിലുപരി ചൈനയുമായി ഏറ്റുമുട്ടലിനും ഇന്ത്യ തയ്യാറായേക്കും. ഇതാണ് ചൈനയും പാകിസ്താനും എതിര്‍ക്കുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ പറയുന്നു. അതേസമയം റഷ്യ ഇന്ത്യയുമായി പ്രതിരോധ ഇടപാടുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഇതിനെ കാണുന്നത്.
ഇനിയുള്ള നീക്കം....
ഇന്ത്യയുമായുള്ള ബന്ധം വഷളാവുമെന്നാണ് യുഎസ്സ് നല്‍കുന്ന സൂചന. അടുത്ത വര്‍ഷം ഇരുരാജ്യങ്ങളും ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തുന്നുണ്ട്. ഇത് ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ നാഴിക കല്ലാവുമെന്ന് പ്രതീക്ഷിക്കുന്നതാണ്. ഇതിന് പുറമേ നിര്‍ണായകമായ സൈനിക വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാമെന്നും യുഎസ്സ് അറിയിച്ചിട്ടുണ്ട്. ഇതെല്ലാം ഇനി നടക്കുമോ എന്നാണ് അറിയാനുള്ളത്. എന്നാല്‍ ഇന്ത്യന്‍ പ്രതിനിധി വൈകാതെ തന്നെ ട്രംപിനെ കണ്ട് സംസാരിക്കുമെന്നാണ് സൂചന.
യുഎസ്സിന്റെ താല്‍പര്യം എന്ത്?
ഇന്ത്യ ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്നത് യുഎസ്സില്‍ നിന്നാണ്. എന്നാല്‍ അടുത്തിടെ യുഎസ്സ് രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ആയുധങ്ങള്‍ക്കായി ഇന്ത്യ ഇപ്പോള്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. അമേരിക്കയേക്കാള്‍ ചെലവ് കുറഞ്ഞതും ആധുനികവുമാണ് റഷ്യന്‍ ആയുധങ്ങള്‍ എന്നാണ് ഇന്ത്യയുടെ നിലപാട്. ഇതാണ് അമേരിക്കയുടെ ദേഷ്യത്തിന് കാരണം.
റഷ്യയുടെ നീക്കങ്ങള്‍...
റഷ്യ ഇന്ത്യയില്‍ രണ്ടാമത്തെ ആണവ നിലയം നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. കൂടംകുളത്തെ ആണവനിലയത്തിന് പിന്നാലെ വരുന്നതാണിത്. മോദിയുമായി ഇക്കാര്യം പുടിന്‍ ചര്‍ച്ച ചെയ്യും. ഇതിന് പുറമേ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ റഷ്യ പരിശീലിപ്പിക്കാനുള്ള വാഗ്ദാനവും പുടിന്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സംഘം ആദ്യത്തെ ബഹിരാകാശ ദൗത്യത്തിനായി 2022ല്‍ ഒരുങ്ങുകയാണ്. ഈ സംഘത്തെയാണ് റഷ്യന്‍ ബഹിരാകാശ സംഘം പരിശിലീപ്പിക്കുക.
മിലിട്ടറി കിറ്റുകള്‍...
രാകേഷ് ശര്‍മ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ബഹിരാകാശത്ത് പോയിട്ടുള്ളത്. പക്ഷേ അത് 1984ല്‍ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പേടകത്തിലായിരുന്നു. പുതിയ ദൗത്യത്തില്‍ ഇന്ത്യന്‍ മിലിട്ടറി കിറ്റുകള്‍ ഉപയോഗിച്ചായിരിക്കും യാത്ര ഉണ്ടാവുക. അതേസമയം താലിബാനുമായി റഷ്യ നടത്തുന്ന ചര്‍ച്ച ഈ ബന്ധത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിന് വേണ്ടിയാണ് അമേരിക്ക കാത്തിരിക്കുന്നത്.
എടോ മുഖ്യമന്ത്രീ.. ഞങ്ങളുടെ കാലിൽ ചെരിപ്പുണ്ട്.. ശബരിമല വിവാദത്തിൽ കത്തിക്കയറി ശോഭ സുരേന്ദ്രൻ
റഷ്യയ്ക്ക് യുഎസിന്റെ ഇരുട്ടടി: ചൈനയ്ക്ക് ആയുധങ്ങള്‍ കൈമാറുന്നതിന് വിലക്ക്, താക്കീത് ഇന്ത്യക്കും!