ജിഡിപി കുതിച്ചുയര്‍ന്നു... ആദ്യ പാദത്തില്‍ 8.2 ശതമാനം വളര്‍ച്ച... മോദി സര്‍ക്കാരിന് അഭിമാനനേട്ടം!!
ദില്ലി: സാമ്പത്തിക മേഖല തകര്‍ന്നിരിക്കുകയാണ് ആരോപണങ്ങള്‍ക്കിടെയും മികവ് പുലര്‍ത്തി മോദി സര്‍ക്കാര്‍. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച രീതിയിലാണ് വളര്‍ച്ച നേടിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 8.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഏപ്രില്‍ ജൂണ്‍ കാലയളവില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത് 7.6 ശതമാനം വളര്‍ച്ചയായിരുന്നു. കഴിഞ്ഞ പാദത്തില്‍ വളര്‍ച്ചാനിരക്ക് 7.7 ശതമാനമായിരുന്നു. ഇത് കണക്കാക്കിയായിരുന്നു പ്രവചനം. എന്നാല്‍ നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും കരുത്തുറ്റ പ്രകടനമാണ് ഇന്ത്യ കാഴ്ച്ച വെച്ചത്. ഇതാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൂടിയാണ് ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5.59 ശതമാനം വളര്‍ച്ചയായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ റോയിറ്റേഴ്സിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനനേട്ടമാണ്. അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞ് കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു നേട്ടം പുറത്തുവന്നത് കേന്ദ്ര സര്‍ക്കാരിന് ഗുണകരമാണ്. 2018ലെ ആദ്യത്തെ ജിഡിപി റിപ്പോര്‍ട്ടാണിത്. സ്വകാര്യ നിക്ഷേപം വര്‍ധിച്ചിരുന്നെങ്കില്‍ ഇതിനും മുകളില്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് സൂചന.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇതോടെ നിലനിര്‍ത്താനും ഇന്ത്യയെ സഹായിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ചൈനയുടെ വളര്‍ച്ച 6.7 ശതമാനമാണ്. അടുത്തിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഫ്രാന്‍സിനെ മറികടന്നിരുന്നു. 2.6 ട്രില്യണായിരുന്നു ഇന്ത്യയുടെ മൊത്തം ആസ്തി. അതേസമയം ഇത് ആദ്യപാദത്തിലെ വളര്‍ച്ചയാണ്. ഈ വര്‍ഷം മൊത്തത്തില്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം. കാലവര്‍ഷം ശക്തമായത് വ്യാവസായിക മേഖലയെ കരുത്തുറ്റതാക്കുമെന്നാണ് കരുതുന്നത്.
മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല
പിണറായി കൂട്ടക്കൊലക്കേസിൽ വീണ്ടും വഴിത്തിരിവ്.. വെളിപ്പെടുത്തലുമായി അഭിഭാഷകൻ