ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്?: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം
കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തേണ്ടിയിരുന്ന ദോഹ-തിരുവനന്തപുരം വിമാന സര്‍വ്വീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് കാരണം ഗര്‍ഭിണികളടക്കമുള്ള നിരവധി പേരായിരുന്നു ദുരിതത്തിലായത്. മടങ്ങിയെത്തുന്നവര്‍ക്കായി തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. ദോഹയില്‍ ദ്രുതപരിശോധന ഉണ്ടാവില്ല എന്നതില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇവരെയെല്ലാവരെയും പരിശോധിക്കാനും സൗകര്യങ്ങൾ തയ്യാറാക്കുകയും മോക്ക് ഡ്രിൽ ഉള്‍പ്പടെ നടത്തുകയും ചെയ്തിരുന്നു.
Recommended Video
എന്നാല്‍ അവസാന നിമിഷം എയര്‍ ഇന്ത്യാ വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരിക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ ഖത്തറിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണമെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
തെറ്റിദ്ധരിപ്പിച്ചു
കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് എയര്‍ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തര്‍ അനുമതി നല്‍കാതിരുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗജന്യ വിമാന സര്‍വീസ് ആണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നതെന്നാണ് സൂചന. ഒഴിപ്പിക്കല്‍ സ്വഭാവത്തിലുള്ള വിമാന സര്‍വീസാണ് ഇതെന്നും വ്യക്തമാക്കിയിരുന്നു.
ഇളവുകള്‍
ഈ സാഹചര്യത്തില്‍ ദോഹ വിമാനത്താവളവുമായി ബന്ധപ്പെട്ട പലതരം ഫീസുകളില്‍ എയര്‍ ഇന്ത്യക്ക് ഖത്തര്‍ ഇളവുകള്‍ നല്‍കുകയും ചെയ്തിരുന്നു. എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങ് ഫീസ് ഉള്‍പ്പെടെയുള്ളവയില്‍ ആണ് എയര്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ ലഭിച്ചത്. ഈ ഇളവുകളുടെ ആനുകൂല്യം സ്വീകരിച്ചായിരുന്നു വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെട്ട ആദ്യ വിമാനം കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് സര്‍വ്വീസ് നടത്തിയത്.
സൗജന്യമല്ല
ഇതിന് ശേഷമാണ്, ഇന്ത്യ നടത്തുന്നത് സൗജന്യ വിമാനയാത്രയല്ലെന്ന കാര്യം ഖത്തര്‍ അധികൃതര്‍ മനസ്സിലാക്കിയത്. നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരില്‍ നിന്ന് ഏകദേശം 700 റിയാലോളം ദിര്‍ഹമാണ് ഈടാക്കുന്നത്. 15000 രൂപയോളം വരുമിത്. ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് പണം ഈടാക്കി നടത്തുന്ന യാത്രതക്ക് ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിലപാട് എടുക്കുകയായിരുന്നു.
അനുമതി നിഷേധിച്ചത്
ഇതോടെയാണ് ഞായറാഴ്ച നടത്തേണ്ട വിമാന സര്‍വ്വീസിന് ഖത്തര്‍ അനുമതി നിഷേധിച്ചത്. ഇനി ഇത്തരത്തില്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഖത്തര്‍ ഇന്ത്യയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഖത്തറില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ ഉണ്ടാകുമെങ്കിലും പാര്‍ക്കിങ് ഫീസ് ഉള്‍പ്പടെ യാതൊരു ഇളവുകളും ഉണ്ടായിരിക്കില്ല.
മറ്റ് രാജ്യങ്ങളും
മറ്റ് രാജ്യങ്ങളും ഇതേ നിലപാട് തുടര്‍ന്നേക്കും. ഗള്‍ഫിലെ നിരവധി രാജ്യങ്ങള്‍ ഇന്ത്യക്കാരെ സൗജന്യമായി സ്വന്തം നാട്ടിലെത്തിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. അപ്പോഴാണ് എയര്‍ ഇന്ത്യ 15000 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഗള്‍ഫിലെ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്തുന്നതിന് ഇന്ത്യ ഇതുവരെ അനുമതിയില്‍ നല്‍കിയിട്ടില്ല.
കോഴിക്കോട് നിന്ന്
കോഴിക്കോട് നിന്ന് പുറപ്പെട്ട് ദോഹയിലെത്തി യാത്രക്കാരേയും കൊണ്ട് തിരികെ തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 373 ആണ് റദ്ദാക്കിയത്. ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. 96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷൻമാരുമാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്.
യാത്രക്കാര്‍
തിരുവനന്തപുരത്തേക്ക് 48 പേർ, കൊല്ലത്ത് നിന്ന് 46 പേർ, പത്തനംതിട്ടയിൽ നിന്ന് 24 പേർ എന്നിവര്‍ക്ക് പുറമെ ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലുള്ളവരും തമിഴ്നാട്ടില്‍ നിന്നുള്ള 19 പേര്‍ക്കുമായിരുന്നു ഈ വിമാനത്തില്‍ യാത്രാനുമതി ലഭിച്ചത്. മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തേണ്ടിയിരുന്ന കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഓരോരുത്തരും ഇതില്‍ ഉണ്ടായിരുന്നു.
റദ്ദാക്കിയെന്ന അറിയിപ്പ്
യാത്രയ്ക്ക് തയ്യാറായി നാല് മണിക്കൂർ മുന്നേ തന്നെ ഇവരെല്ലാം ദോഹവിമാനത്താവളത്തിൽ എത്തുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ഇവര്‍ക്ക് ലഭിക്കുകയായിരുന്നു. 181 യാത്രക്കാരിൽ ചിലർക്ക് ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്‍റെ യാത്രാനുമതി ലഭിച്ചില്ലെന്നായിരുന്നു വിമാനം റദ്ദാക്കിയത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിന് കിട്ടിയ വിവരം.
നേരിടേണ്ടി വന്നത്
പൂര്‍ണ ഗര്‍ഭിണികള്‍, അസുഖ ബാധിതരായ വൃദ്ധര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ ബുന്ധിമുട്ടാണ് വിമാനം റദ്ദാക്കിയതോടെ നേരിടേണ്ടി വന്നത്. ഓണ്‍ അറൈവല്‍ വിസയില്‍ കുടുംബത്തെ കൊണ്ടുവന്ന് കുടുങ്ങിപ്പോയവരുള്‍പ്പടെ പലരും മടക്ക യാത്രക്ക് ടിക്കറ്റ് കിട്ടിയതോടെ അതുവരെ താമസിച്ചിരുന്നു റൂം ഒഴിവാക്കിയായിരുന്നു എയര്‍പ്പോട്ടിലെത്തിയിരുന്നത്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവരാണ് ഭൂരിപക്ഷം പ്രാവാസികളും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ബുദ്ധിമുട്ട് അനുവദിക്കുന്നവര്‍ ടിക്കറ്റ് നല്‍കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് പരിഗണിച്ചിരുന്നില്ല.
രജിസ്റ്റര്‍ ചെയ്തത്
തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിയിരുന്നു. ഇതില്‍ മാത്രം 2 ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ പേര്‍ യുഎഇയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത്. പ്രവാസി മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബാങ്കിൽ നിന്ന് 50 പവൻ പണയ സ്വർണവുമായി ഇറങ്ങിയ ആൾ അപ്രത്യക്ഷം! ദുരൂഹം, അന്വേഷിച്ച് പോലീസ്!
വിമാന സർവ്വീസും ഭാഗികമായി പുനരാരംഭിക്കുന്നു;യാത്രക്കാർക്ക് ആരോഗ്യസേതു ആപ് നിർബന്ധമാക്കും
ലോക്ക് ഡൗണിൽ വൈദ്യുതി ബിൽ വര്‍ദ്ധിക്കാൻ കാരണമെന്ത്? ചാര്‍ജ് വർദ്ധിപ്പിച്ചോ ? കെഎസ്ഇബിയുടെ വിശദീകരണം