ഒരു മുസ്ലീം ഡ്രൈവര്‍ ആണെങ്കില്‍ നിങ്ങൾക്ക് അസ്വസ്ഥത തോന്നാറുണ്ടോ? വിദ്വേഷ ട്വീറ്റിന് പൊങ്കാല
ദില്ലി: ഭക്ഷണം കൊണ്ടു വന്ന ഡെലിവറി ബോയ് അഹിന്ദുവാണെന്ന കാരണത്താല്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവം വന്‍ ചര്‍ച്ചയായിരിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം ഉയര്‍പ്പിടിക്കുന്ന ഇന്ത്യയില്‍ അടുത്ത കാലത്തായി മതത്തിന്റെ പേരിലുളള വിഭജനങ്ങള്‍ കൂടി വരികയാണ്.
എന്നാല്‍ ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെയാണ് തങ്ങളുടെ മതമെന്നുമുളള സൊമാറ്റോയുടെ മറുപടിയെ രാജ്യം കയ്യടിച്ചാണ് സ്വീകരിച്ചത്. അതിനിടെ മറ്റൊരു ട്വീറ്റ് കൂടി വിവാദമായിരിക്കുകയാണ്. ഇത്തവണ മുസ്ലീം ഡ്രൈവറാണ് വിഷയം.

ഭക്ഷണത്തിന് മതമില്ല
കഴിഞ്ഞ ദിവസമാണ് അമിത് ശുക്‌ള എന്നയാള്‍ തനിക്ക് ഭക്ഷണം കൊണ്ട് വന്ന സൊമാറ്റോ ഡെലിവറി ബോയ് ഹിന്ദുല്ല എന്ന കാരണത്താല്‍ ഓര്‍ഡര്‍ നിരസിച്ചത്. മാത്രമല്ല ഇക്കാര്യം അഭിമാനത്തോടെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. പിന്നാലെ കിടിലന്‍ മറുപടി സൊമാറ്റോ നല്‍കി. ഇത്തരം നിലപാടുകളുടെ പേരില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെ കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ല എന്ന സൊമാറ്റോ തലവന്‍ ദീപിന്ദര്‍ ഗോയലിന്റെ ട്വീറ്റിനും അഭിനന്ദന പ്രവാഹം ആയിരുന്നു.

വിഭോര്‍ ആനന്ദിന്റെ ട്വീറ്റ്
പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലിയായ അഭിഭാഷകന്‍ വിഭോര്‍ ആനന്ദിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നത്. നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് ഇയാള്‍. ട്വീറ്റ് ഇങ്ങനെയാണ്: സിംപിളായ ഒരു ചോദ്യം ചോദിക്കാം. ഒലയിലോ ഊബറിലോ ഒരു മുസ്ലീം ഡ്രൈവര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയോ സംശയമോ തോന്നാറുണ്ടോ എന്നായിരുന്നു ട്വീറ്റ്. വിഭോര്‍ ആനന്ദിന്റെ ഈ സംശയത്തിന് ട്വിറ്റേറിയന്‍സ് വയര്‍ നിറച്ചും മറുപടി നല്‍കിയിട്ടുണ്ട്.
|
ചൂടായി ട്വിറ്റർ
ഒരു അഭിഭാഷകനാണ് എന്നാണ് നിങ്ങള്‍ അവകാശപ്പെടുന്നത്. വിദ്യാഭ്യാസം പാഴയിപ്പോയി എന്നല്ലാതെ എന്ത് പറയാന്‍. സല്‍മാന്‍ ഖാനോ ഷാറൂഖ് ഖാനോ കേസുമായി നിങ്ങളുടെ പക്കല്‍ വന്നാല്‍ അവര്‍ക്ക് വേണ്ടി വാദിക്കുമോ അതോ അവരെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമോ ദുരന്തമേ എന്നാണ് മാനുവല്‍ ജാസ്പര്‍ ചോദിക്കുന്നത്. രുദ്ര ഹനുമാന്റെ ചിത്രം പതിച്ച കാറില്‍ കയറമ്പോഴാണ് സംശയവും അസ്വസ്ഥതയും തോന്നാണ് എന്ന് അന്‍പു മറുപടി നല്‍കിയിരിക്കുന്നു.
|
വായടിപ്പിക്കുന്ന മറുപടികൾ
എനിക്ക് അസ്വസ്ഥത തോന്നില്ല, കാരണം എന്റെ വീട്ടുകാര്‍ എന്നെ നിങ്ങളേക്കാളും നന്നായാണ് വളര്‍ത്തിയിരിക്കുന്നത് എന്ന് ഹെല്‍ഗ പരിഹസിക്കുന്നു. കാവി കുര്‍ത്തയും നെറ്റിയില്‍ കുറിയും അണിഞ്ഞിരിക്കുന്നവരെയാണ് ഭയമെന്നും രുദ്രഹനുമാന്റെ ചിത്രം പതിച്ച വാഹനങ്ങളില്‍ കയറരുത് എന്ന് മകള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട് എന്നും വീണ ട്വീറ്റ് ചെയ്തിരിക്കുന്നു. ഒല, യൂബര്‍ കാറുകളിലെ പീഡനക്കേസുകളില്‍ പിടിക്കപ്പെട്ട ഹിന്ദുനാമധാരികളുടെ പേരാണ് മറ്റൊരാള്‍ മറുപടിയായി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications