റാഫേല്‍ ഇടപാട്: സിഎജിയ്ക്കെതിരേയും കോണ്‍ഗ്രസ്... വിരുദ്ധ താത്പര്യങ്ങൾ! സിഎജി സ്വയം മാറി നില്‍ക്കണം
ദില്ലി: റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഫെബ്രുവരി 11 ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. എന്നാല്‍ ഇതില്‍ നിന്ന് സിഎജി സ്വയം മാറിനില്‍ക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. താത്പര്യ വൈരുദ്ധ്യങ്ങള്‍ (കോണ്‍ഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്) നിലനില്‍ക്കുന്നതിനാല്‍ സിഎജി സ്വയം മാറി നില്‍ക്കണം എന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെടുന്നത്.
രാജീവ് മെഹ്റിഷി ആണ് നിലവിലെ സിഎജി. 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഏകപക്ഷീയമായ തീരുമാനം പ്രഖ്യാപിക്കപ്പെടുമ്പോള്‍ രാജീവ് മെഹ്റിഷി രാജ്യത്തിന്റെ ഫിനാന്‍സ് സെക്രട്ടറി ആയിരുന്നു എന്നാണ് കപില്‍ സിബലിന്റെ വാദം. 126 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ധാരണ റദ്ദാക്കുമ്പോഴും ഇദ്ദേഹം തന്നെ ആയിരുന്നു ഫിനാന്‍സ് സെക്രട്ടറി.
ഈ രണ്ട് സംഭവങ്ങളിലും നേരിട്ട് ഇടപെട്ടിട്ടുള്ള ആളാണ് രാജീവ് മെഹ്റിഷി എന്ന ഇപ്പോഴത്തെ സിഎജി. അതായത് റാഫേല്‍ ഇടപാടിന്റെ ചര്‍ച്ചകളില്‍ നേരിട്ട് ഇടപെട്ടിട്ടുള്ള ആള്. കരാറിലെ ക്രമക്കേടുകളും അഴിമതിയും എല്ലാം മെഹ്റിഷിയുടെ നേരിട്ടുള്ള ഇടപെടലിലോ അല്ലെങ്കില്‍ പരോക്ഷമായ സമ്മതത്തിലോ ആണ് നടന്നിട്ടുള്ളത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റാഫേല്‍ ഇടപാട് ഓഡിറ്റ് ചെയ്യാനുള്ള ധാര്‍മിക രാജീവ് മെഹ്റിഷിയ്ക്ക് ഇല്ലെന്നും കോണ്‍ഗ്രസ് പറയുന്നു. സിഎജിയ്ക്ക് നല്കിയ മെമ്മോറാണ്ടത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹം തന്നെ ഉണ്ടാക്കിയ കരാര്‍ പരിശോധിക്കാന്‍ അദ്ദേഹത്തിനാവില്ലെന്നാണ് കപില്‍ സിബല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇത്തരം ഒരു സാഹചര്യത്തില്‍ സിഎജി, റാഫേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സര്‍ക്കാരിനെ സഹായിക്കാനും റാഫേല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്‍കാനും ആണ് സിഎജി ശ്രമിക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.