റാഫേലിൽ അടിമുടി ദുരൂഹത! അനിൽ അംബാനിയുടെ നഷ്ടക്കമ്പനിയിലും ദസ്സോയുടെ നിക്ഷേപം; മോദിയുടെ വാട്ടർഗേറ്റ്?
Recommended Video
ദില്ലി: ലോകചരിത്രത്തില്‍ തന്നെ മാറ്റി നിര്‍ത്താനാവാത്ത സ്ഥാനം ആണ് വാട്ടര്‍ഗേറ്റ് വിവാദത്തിനുള്ളത്. 1970 കളില്‍ അമേരിക്കയില്‍, ഭരണമാറ്റത്തിന് പോലും വഴിവച്ച രാഷ്ട്രീയ വിവാദം. റിച്ചാര്‍ഡ് നിക്‌സണ്‍ രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് നാല് മാസം മുമ്പായിരുന്നു വാട്ടര്‍ ഗേറ്റ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.
റാഫേലിൽ തകർന്നടിഞ്ഞ് കേന്ദ്ര സർക്കാർ; കോൺഗ്രസ്സിന് അടിക്കാനുള്ള വടിവെട്ടിക്കൊടുത്ത് സുപ്രീം കോടതി
അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നിക്‌സണ്‍ തന്നെ ആയിരുന്നു ജയിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ നിക്‌സണ് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അല്ലെങ്കില്‍ അദ്ദേഹം ഇംപീച്ച് ചെയ്യപ്പെട്ടേനെ. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ രാജിവച്ചൊഴിഞ്ഞ ഒരേയൊരു പ്രസിഡന്റ് ആണ് റിച്ചാര്‍ഡ് നിക്‌സണ്.
ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. അപ്പോഴാണ് റാഫേല്‍ ഇടപാട് വിവാദമായി ആളിക്കത്തുന്നത്. അതിനിടയില്‍ ആണ് അനില്‍ അംബാനിയുടെ മറ്റൊരു നഷ്ടക്കമ്പനയില്‍ റാഫേല്‍ വിമാന നിര്‍മാണ കമ്പനിയായ ദസ്സോ വന്‍ നിക്ഷേപം നടത്തിയെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ദ വയര്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
റിലയന്‍സ് ഡിഫന്‍സ്
റാഫേല്‍ ഇടപാടില്‍ വിമാന നിര്‍മാണ കമ്പനിയായ ദസ്സോ ഇന്ത്യയില്‍ നിന്ന് അവരുടെ ഓഫ്‌സെറ്റ് പങ്കാളിയായി തിരഞ്ഞെടുത്തത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ആയിരുന്നു. കരാര്‍ ഒപ്പിടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് മാത്രം രൂപീകരിച്ച ഒരു കമ്പനി. വിമാന നിര്‍മാണത്തില്‍ ഒരു മുന്‍പരിചയവും ഇല്ലാത്ത സ്ഥാപനം. എന്നിട്ടും എങ്ങനെ റിലയന്‍സ് ഡിഫന്‍സ് റാഫേല്‍ കരാറിന്റെ ഭാഗമായി എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
നഷ്ടക്കമ്പനിയില്‍ വീണ്ടും നിക്ഷേപം
ഇതിനിടെയാണ് അനില്‍ അംബാനിയുടെ മറ്റൊരു നഷ്ടക്കമ്പനിയില്‍ കൂടി ദസ്സോ നിക്ഷേപം നടത്തിയതായുള്ള വാര്‍ത്ത പുറത്ത് വരുന്നത്. റാഫേല്‍ ഇടപാടില്‍ കൂടുതല്‍ ദുരൂഹതകള്‍ നിറയ്ക്കുന്നതാണ് ഈ വാര്‍ത്ത. ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടത് 'ദ വയര്‍' ആണ്.
നാല് കോടി യൂറോ
നഷ്ടം മാത്രം കൈമുതലുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ 34.7 ശതമാനം ഓഹരികള്‍ ആണ് ദസ്സോ വാങ്ങിയത്. ദസ്സോയുടെ പ്രവര്‍ത്തന മേഖലയുമായി ഒരു ബന്ധവും ഇല്ലാത്ത കമ്പനിയാണ് റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (ആര്‍എഡിഎല്‍). മാത്രമല്ല, സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക പോലും ചെയ്യാത്ത കമ്പനിയാണ് ആര്‍എഡിഎല്‍. ഏകദേശം നാല് കോടി യൂറോ ആണ് ഇതിനായി അവര്‍ ചെലവിട്ടത്. ഉദ്ദേശം 248 കോടി രൂപ.
നഷ്ടം മാത്രം
ആര്‍എഡിഎല്‍ ഒരു നഷ്ടക്കമ്പനിയാണെന്നതിന് രേഖകള്‍ ഒരുപാട് ലഭ്യമാണ്. മാര്‍ച്ച് 2017 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ നഷ്ടം 10.35 ലക്ഷം രൂപയായിരുന്നു. 2016 ല്‍ ഇത് 9 ലക്ഷം രൂപയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് സര്‍ക്കാര്‍ തന്നെ പിന്‍വാങ്ങാന്‍ ഒരുങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ലാഭമുണ്ടാക്കി
എന്നാല്‍ ഇപ്പോള്‍ ആര്‍എഡിഎല്‍ ഒരു നഷ്ടക്കമ്പനിയാണെന്ന് പറയാന്‍ പറ്റില്ല. ദസ്സോയ്ക്ക് ഓഹരി വിറ്റ കണക്കില്‍ 284 കോടി രൂപ ലാഭം ഉണ്ടാക്കിയതായാണ് അവര്‍ തന്നെ വ്യക്തമാക്കുന്നത്.
ഇത്രയും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ എന്തിനാണ് നിക്ഷേപം നടത്തിയത് എന്നതിന് ദസ്സോയ്ക്ക് ഒരു ന്യായീകരണം ഉണ്ട്. നാഗ്പൂരില്‍ വിമാനത്താവളത്തിന് അടുത്തായി റിലയന്‍സിന് ഭൂമിയുണ്ട് എന്നതായിരുന്നു അത്. ആ കഥയിലും ട്വിസ്റ്റുകള്‍ ഒരുപാടുണ്ട്.
ഭൂമിയുടെ കഥ
സത്യത്തില്‍ ആര്‍എഡിഎല്ലിന് കൈവശം അല്ല ഭൂമിയുള്ളത്. ഇവരുടെ സഹ സ്ഥാപനം ആയ റിലയന്‍സ് എയ്‌റോ സ്ട്രക്ചറിനാണ് ഭൂമിയുള്ളത്. അതും മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അനുവദിച്ചത്.
289 ഏക്കര്‍ ഭൂമി ആയിരുന്നു ഇവര്‍ക്ക് നല്‍കിയത്. വളരെ പെട്ടെന്നായിരുന്നു ഈ നീക്കങ്ങള്‍ എല്ലാം നടന്നത്. എന്നാല്‍ പിന്നീട്, തങ്ങള്‍ക്ക് ഇത്രയും സ്ഥലം ആവശ്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതിന്റെ പണം പോലും കൃത്യ സമയത്ത് നല്‍കിയിരുന്നില്ല. എന്നാല്‍ ദസ്സോയില്‍ നിന്ന് പണം ലഭിച്ച മുറയ്ക്ക് റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ ഭൂമിയുടെ പണം അടയ്ക്കുകയും ചെയ്തു.
റാഫേല്‍ കരാറും നാഗ്പൂരിലെ ഭൂമിയും
2015 ഏപ്രില്‍ 10 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത്. ആ വര്‍ഷം ജൂലായില്‍ ആണ് റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡെമലപ്‌മെന്റ് കൗണ്‍സിലില്‍ ഭൂമിയ്ക്ക് വേണ്ടി അപേക്ഷ നല്‍കുന്നത്. ഓഗസ്റ്റ് മാസത്തില്‍ തന്നെ , 63 കോടി രൂപയ്ക്ക് 289 ഏക്കര്‍ ഭൂമി അനുവദിക്കുകയും ചെയ്തു.
104 ഏക്കര്‍ മാത്രം തങ്ങള്‍ക്ക് മതി എന്ന് റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ പിന്നീട് അറിയിച്ചു. പക്ഷേ, 2015 ല്‍ കൈമാറിയ ഭൂമിയുടെ പണം അടയിക്ക് 2017 ജൂലായ് 13 ന് മാത്രം ആയിരുന്നു.
ഇതില്‍ തന്നെ മറ്റൊരു കൗതുകം കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ കരാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം ആയിരുന്നു റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ എന്ന കമ്പനി തന്നെ രൂപീകരിക്കുന്നത്.
അതും നഷ്ടക്കമ്പനി
റിലയന്‍സ് എയ്‌റോസ്ട്രക്‌ചറും ഒരു നഷ്ടക്കമ്പനിയാണ് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക വര്‍ഷം 2017 ല്‍ ഈ കമ്പനിയുടെ നഷ്ടം 13 കോടി രൂപയായിരുന്നു. അതിന് തൊട്ടുമുമ്പത്തെ വര്‍ഷം 27 കോടി രൂപയും.
അനില്‍ അംബാനിയുടെ പല സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത് എന്നാണ് കണക്കുകള്‍ എല്ലാം സൂചിപ്പിക്കുന്നത്. അത് തന്നെയാണ് അനില്‍ അംബാനിയെ റാഫേല്‍ ഇടപാടില്‍ ഉള്‍പ്പെടുത്തിയതില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതും.
ജോയിന്റ് വെഞ്ച്വര്‍
ദസ്സോയും റിലയന്‍സ് എയ്‌റോസ്ട്രക്ചറും സംയുക്തമായി ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ദസ്സോ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (ഡിആര്‍എഎല്‍) എന്നാണ് പേര്. ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചത് 2017 ല്‍ ആയിരുന്നു. എന്നാല്‍ ഏപ്രില്‍ 2015 മുതലേ ഇതിന്റെ നടപടികള്‍ തുടങ്ങിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ഭൂമിയുമായി ബന്ധപ്പെട്ട കരാറിലും സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. 31 ഏക്കര്‍ പാട്ട ഭൂമിയ്ക്കായി 22.8 കോടി രൂപയാണ് ദസ്സോയും ഡിആര്‍എഎല്ലും ചേര്‍ന്ന് റിലയന്‍സ് എയ്‌റോസ്ട്രക്ചറിന് നല്‍കേണ്ടത്. അതും രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്!
ശരിക്കും ഒരു വാട്ടര്‍ ഗേറ്റ്?
ദുരൂഹതകള്‍ നീങ്ങാതെ റാഫേല്‍ ഇടപാട് മുന്നോട്ട് പോകുമ്പോള്‍ ആണ് ഇത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാട്ടര്‍ ഗേറ്റ് ആകുമോ എന്ന സംശയം ഉയരുന്നത്. റാഫേല്‍ കരാറിന്റെ എല്ലാ വിശദാംശങ്ങളും മുദ്രവച്ച കവറില്‍ പത്ത് ദിവസത്തിനകം സമര്‍പ്പിക്കണം എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വലിയ സംശയങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.