റാഫേൽ ഇടപാടിൽ നേർക്കു നേർ ഏറ്റുമുട്ടി കോൺഗ്രസും ബിജെപിയും.. രാഹുലിനെ പരിഹസിച്ച് അമിത് ഷാ
ദില്ലി: റാഫേല്‍ വിമാന ഇടപാട് ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. നേരത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കവേ തന്റെ ഉന്നം എന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൃത്യമായി വ്യക്തമാക്കിയിട്ടുളളതാണ്. റാഫേല്‍ ഇടപാടിന്റെ പേരില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച രാഹുല്‍ അഴിമതി ആരോപണം ജെപിസി അന്വേഷണിക്കണമെന്ന ആവശ്യവും മുന്നോട്ട് വെയ്ക്കുന്നു.
കോണ്‍ഗ്രസിനകത്ത് ഒറ്റയാള്‍ പട്ടാളമായി പോരാടുന്ന രാഹുലിനെ പ്രതിരോധിക്കാന്‍ ബിജെപി ഒന്നടങ്കം മുന്നോട്ട് വന്നിരിക്കുകയാണ്. റാഫേലില്‍ രാഹുലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായാണ് ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍.
ആളിക്കത്തി റാഫേൽ
വരുന്ന പൊതുതിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ റാഫേല്‍ ഇടപാടിന്റെ പേരില്‍ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി മറുപടി നല്‍കിയതോടെ ദേശീയ തലത്തില്‍ നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ വഴി മാറിയിരിക്കുകയാണ്.
കോൺഗ്രസ് നുണ വിൽക്കുന്നു
രാഹുലിനോട് ഫേസ്ബുക്കില്‍ 15 ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ജെറ്റ്‌ലി രംഗത്ത് വന്നത്. റാഫേല്‍ കരാറില്‍ കോണ്‍ഗ്രസ് നുണ വില്‍ക്കുകയാണെന്ന് ജെറ്റ്‌ലി ആരോപിച്ചു. ഓരോ തവണയും രാഹുല്‍ പറയുന്ന അഴിമതിത്തുക വ്യത്യാസമാണെന്നും ഇക്കാര്യത്തില്‍ കുട്ടികളെ പോലെ രാഹുല്‍ തര്‍ക്കിക്കുകയാണെന്നും ജെറ്റ്‌ലി കുറ്റപ്പെടുത്തുകയുണ്ടായി.
മറുപടിയുമായി ഷാ
റാഫേല്‍ അഴിമതി വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിന് നന്ദി എന്നാണ് ജെറ്റ്‌ലിക്ക് രാഹുല്‍ മറുപടി നല്‍കിയത്. ഒപ്പം അഴിമതി ആരോപണം എന്തുകൊണ്ട് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് വിടുന്നില്ല എന്നത് പരിശോധിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാഹുലിന് മറുപടി നല്‍കി അമിത് ഷായും രംഗത്ത് വന്നിരിക്കുന്നു.
സ്വന്തം തട്ടിപ്പ് പാർട്ടി
ജെപിസി എന്തുകൊണ്ട് ആയിക്കൂടാ, 24 മണിക്കൂറിനകം തീരുമാനമെടുക്കൂ എന്ന രാഹുലിന്റെ ട്വീറ്റിന് ബിജെപി അധ്യക്ഷന്റെ മറുപടി, എന്തിനാണ് 24 മണിക്കൂര്‍ കാത്തിരിക്കുന്നത് നിങ്ങള്‍ക്ക് സ്വന്തമായി തട്ടിപ്പ് പാര്‍ട്ടി ഉള്ളപ്പോള്‍ എന്നാണ്. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നുവെന്നും ഷാ കുറ്റപ്പെടുത്തി.
ഇന്ത്യക്കാർക്ക് വിവരമുണ്ട്
റാഫേല്‍ വിമാനങ്ങളുടെ വിലയെക്കുറിച്ച് ഒരു സ്ഥലത്ത് പറഞ്ഞതല്ല മറ്റൊരു സ്ഥലത്ത് രാഹുല്‍ പറയുന്നത്. ദില്ലി, റായ്പൂര്‍, ജെയ്പൂര്‍, ഹൈദരാബാദ്, കര്‍ണാടക, പാര്‍ലമെന്റ് എന്നിവിടങ്ങളിലൊക്കെ വിമാനങ്ങളുടെ വിലയെ കുറിച്ച് വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് രാഹുല്‍ പറയുന്നത്. നിങ്ങളേക്കാള്‍ വിവരം ഇന്ത്യക്കാര്‍ക്കുണ്ടെന്ന് മനസ്സിലാക്കണമെന്നും അമിത് ഷാ പരിഹസിച്ചു.