ഒടുവില്‍ മായാവതിയും മൊഴിഞ്ഞു!!! റാഫേലിൽ രാഹുലിന്റെ വാക്ക് കടമെടുത്ത്, മോദിയ്ക്കെതിരെ ആഞ്ഞടിച്ചു...
ദില്ലി: ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ കുന്തമുനകളില്‍ ഒന്നാണ് മായാവതി. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ദളിത് നേതാവ്. ഒരുനാള്‍ താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും എന്ന് ഉറച്ചുവിശ്വസിക്കുന്ന, കാന്‍ഷിറാമിന്റെ പിന്മുറക്കാരിയായ ബിഎസ്പി നേതാവ്.
റാഫേല്‍ വിവാദം ആളിക്കത്തിക്കൊണ്ടിരുന്ന നാളുകളില്‍ പോലും മായാവതി ഒരുവാക്ക് പോലും അതേ പറ്റി മിണ്ടിയിരുന്നില്ല. ഇപ്പോള്‍, ലോക്സഭ തിരഞ്ഞെടുപ്പ് ഇങ്ങ് അടുത്തെത്തിയപ്പോള്‍ മായാവതി ട്വിറ്ററിലൂടെ മോദിയ്ക്കെതിരെ ആഞ്ഞടിക്കുകയാണ്.
അതിലും ഉണ്ട് ഒരു പ്രത്യേകത... മായാവതി ഇപ്പോള്‍ മാത്രമാണ് ട്വിറ്ററില്‍ എത്തുന്നത്. മോദിക്കെതിരെ ആഞ്ഞടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രയോഗം കടമെടുക്കുകയും ചെയ്തു.
മായാവതി ട്വിറ്ററില്‍
രാജ്യം മുഴുവന്‍ അറിയുന്ന നേതാവായിട്ടും മായാവതി ട്വിറ്ററില്‍ ഉണ്ടായിരുന്നില്ല. ജനുവരി 22 ന് ആണ് മായാവതി ആദ്യമായി ട്വിറ്ററില്‍ എത്തുന്നത്. ആദ്യ ട്വീറ്റ് ഇംഗ്ലീഷില്‍ തന്നെ ആയിരുന്നു.
റാഫേലില്‍ ആദ്യമായി
ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സജീവമായി ചര്‍ച്ച ചെയ്യുന്ന ആളാണ് മായാവതി. എന്നാല്‍ ഇത്ര നാളും റാഫേല്‍ ഇടപാടിനെ കുറിച്ച് കാര്യമായി ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ട്വിറ്ററിലൂടെ നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് മായാവതി.
രാഹുലിന്റെ പ്രയോഗം കടംകൊണ്ടു
'ചൗക്കീദാര്‍' എന്ന പ്രയോഗം രാഹുല്‍ ഗാന്ധിയാണ് സ്ഥിരമായി നരേന്ദ്ര മോദിയ്ക്കെതിരെ ഉപയോഗിക്കുന്നത്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് വരെ രാഹുല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 'ചൗക്കീദാര്‍' പ്രയോഗവും ആയിട്ടാണ് മായാവതിയും രംഗത്തെത്തിയിരിക്കുന്നത്.
|
ചൗക്കീദാര്‍ ബിജെപിയ്ക്കും ആര്‍എസ്എസ്സിനും
ദി ഹിന്ദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മായാവതിയുടെ ആദ്യ ട്വീറ്റ്.
അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കിയാണ് ഡീല്‍. അഴിമതിയും, അഴിമതി പ്രതിരോധ ഇടപാടും, ഒരു കുഴപ്പവും ഇല്ല! കാവല്ക്കാരന് ആര്‍എസ്എസ്സിനും ബിജെപിയ്ക്കും ആണ് പ്രധാനം, അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കല്ല!
|
വീണ്ടും 'ചൗക്കീദാര്‍'!
അഴിമതി, സത്യസന്ധത, ദേശീയ താത്പര്യം, ദേശീയ സുരക്ഷ തുടങ്ങി എല്ലാ കാര്യങ്ങളും കാവല്ക്കാരന് വേണ്ടി അവഗണിക്കുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്യാം.
കാവല്ക്കാരന് രാജ്യം മുഴുവന്‍ സര്‍ക്കാര്‍ ചെലവില്‍ സഞ്ചരിച്ച് താന്‍ അഴിമതി വിരുദ്ധനും സത്യസന്ധനും ആണെന്ന് പറയുന്നു- രണ്ടാമത്തെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു.
|
ജനം തീരുമാനിക്കട്ടെ
കാവല്‍ക്കാരനെ എന്ത് ചെയ്യണം എന്നും അദ്ദേഹം അവകാശപ്പെടുന്ന സത്യസന്ധതയെ എന്ത് ചെയ്യണം എന്നും നാട്ടുകാര്‍ തീരുമാനിക്കട്ടെ- ഇതായിരുന്നു മൂന്നാമത്തേയും അവസാനത്തേയും ട്വീറ്റ്.